വിമാന ടിക്കറ്റ്: പരമാവധി നിരക്ക് സർക്കാർ നിശ്ചയിക്കണമെന്ന് ശുപാർശ
Mail This Article
ന്യൂഡൽഹി∙ ഓരോ വിമാന റൂട്ടിലും ഈടാക്കാവുന്ന പരമാവധി ടിക്കറ്റ് നിരക്ക് സർക്കാർ നിശ്ചയിക്കുന്നത് പരിഗണിക്കണമെന്ന് പാർലമെന്റ് സ്ഥിരം സമിതിയുടെ ശുപാർശ. ഇത് നടപ്പായാൽ ടിക്കറ്റ് നിരക്ക് പരിധി വിട്ട് ഉയരുന്നത് തടയും. ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുന്നതു തടയാൻ അധികാരമുള്ള അർധ ജുഡീഷ്യൽ സംവിധാനം വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ വിമാന യാത്രാ നിരക്കിന് സർക്കാർ കുറഞ്ഞതോ കൂടിയതോ ആയ പരിധി നിശ്ചയിച്ചിട്ടില്ല. കമ്പനികളാണ് നിരക്ക് തീരുമാനിക്കുന്നത്. വിമാനക്കമ്പനികളുടെ താൽപര്യം കൂടി പരിഗണിക്കാനായി ഉത്സവ സമയങ്ങളിലും മറ്റും ഈ മേൽത്തട്ട് പരിധി മുൻകൂർ അറിയിപ്പോടെ ഉയർത്തുന്നതും പരിഗണിക്കാവുന്നതാണെന്ന് വി.വിജയ്സായി റെഡ്ഡി എംപി അധ്യക്ഷനായ സമിതി നിരീക്ഷിച്ചു.കമ്പനികൾ സ്വയം നിരക്ക് തീരുമാനിക്കുന്നതു വഴി സ്വയം നിയന്ത്രണം നടപ്പാകുന്നുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടു. എന്നാലിത് കാര്യക്ഷമമല്ലെന്ന് സമിതി വിലയിരുത്തി. പ്രധാനപ്പെട്ട രാജ്യങ്ങളൊന്നും വിമാന നിരക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടെല്ലെന്നാണ് സർക്കാരിന്റെ പക്ഷം. സമിതിയുടെ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചതിനു പിന്നാലെ പല വിമാനക്കമ്പനികളുടെയും ഓഹരി വിലയിൽ ഇടിവുണ്ടായി.