ADVERTISEMENT

പത്തു കൊല്ലം മുമ്പ് അവർ ആറ് സുഹൃത്തുക്കൾ ഒരു ടെക്നോളജി കമ്പനി തുടങ്ങാനൊരുങ്ങുമ്പോൾ ഇന്ന് കാണുന്ന സ്റ്റാർട്ടപ്പ് തരംഗം കേരളത്തിന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. എഐ അഥവാ നിർമിതബുദ്ധിയാകട്ടെ ഐടി രംഗത്തെ വരേണ്യർക്കിടയിലെ ചിന്താവിഷയമായിരുന്നു. ഇന്നിപ്പോൾ കേരളം അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് ഹബ്ബായി മാറിയിരിക്കുന്നു. എഐ നിത്യജീവിതത്തിന്റെ ഭാഗവും.

കളമശേരിയിലെ സ്റ്റാർട്ടപ്പ് മിഷന്റെ ക്യാമ്പസിൽ പ്രവർത്തിക്കുന്ന റിയാഫി ടെക്‌നോളജീസാകട്ടെ ഒരു ദശകത്തിനിടെ സംഭവിച്ച ഈ രണ്ടു മാറ്റങ്ങളുടെയും യഥാർത്ഥ പ്രതിനിധിയായി യാത്ര തുടരുന്നു. 

2013 ൽ എൻജിനീയറിങ് പഠനം കഴിഞ്ഞതിന്റെ പിന്നാലെയാണ് ആറംഗ സംഘം തങ്ങളുടെ സംരംഭം ആരംഭിച്ചത്. സാങ്കേതികതവിദ്യയോടുള്ള അഭിനിവേശവും കോളേജിൽ ചെയ്‌ത ഒരു പ്രോജക്റ്റിനെക്കുറിച്ചുള്ള ആവേശവും മാത്രമായിരുന്നു അവരുടെ നിക്ഷേപം. പരസ്പരം നേരിട്ട് ബന്ധമില്ലാത്ത വസ്തുക്കളോ വ്യക്തികളോ പങ്കിടുന്ന പൊതുവായ ഘടകങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഒരു ടെക്‌നോളജി പ്രൊജക്റ്റിന്റെ ഭാഗമായി അവർ നിർമിച്ചിരുന്നു. കോളേജിലെ ക്വിസ് മത്സരം കുറച്ചുകൂടി ആവേശകരമാക്കുകയെന്നതായിരുന്നു യഥാർത്ഥ ഉദ്ദേശം.

ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവർ സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം അപ്പോഴാണവർ അറിഞ്ഞത്. വമ്പന്മാരുടെ ഒപ്പമാണ് തങ്ങളുടെ കണ്ടുപിടുത്തമെന്ന വസ്തുത അവർക്ക് ആവേശം പകർന്നു

തങ്ങളുടെ കണ്ടുപിടുത്തത്തിന് പേറ്റന്റ് വാങ്ങാനായി ചെന്നൈയിൽ ചെന്നപ്പോഴല്ലേ രസം. ആഗോള ഐടി ഭീമന്മാരായ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവർ നേരത്തെ തന്നെ സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം അപ്പോഴാണവർ അറിഞ്ഞത്. വമ്പന്മാരുടെ ഒപ്പമാണ് തങ്ങളുടെ കണ്ടുപിടുത്തമെന്ന വസ്തുത അവർക്ക് ആവേശം പകർന്നു. പക്ഷെ മുന്നോട്ടുള്ള യാത്രക്ക് അതൊരു വെല്ലുവിളിയുമായിരുന്നു.

കളമശ്ശേരിയിലെ മേക്കർ വില്ലേജിൽ ക്ലാസ് എടുക്കാൻ വന്ന അമേരിക്കൻ വിദഗ്ധനോടുള്ള ഇടപെടലാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഒരു കണ്ടുപിടുത്തത്തിന് മൂല്യമുണ്ടാകണമെങ്കിൽ അതൊരുൽപ്പന്നമാക്കി മാറ്റണമെന്ന ബാലപാഠം അദ്ദേഹമാണ് അവരെ പഠിപ്പിച്ചത്. അവരിലാർക്കും ബിസിനസ് രംഗത്ത് യാതൊരു മുൻപരിചയവുമില്ലായിരുന്നു. 

“ഞങ്ങളുടെ സാങ്കേതികവിദ്യയെ ലോകത്തിന്റെ മുന്നിലെത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം. മറ്റ് കാര്യങ്ങൾ ഞങ്ങൾ ഓർത്തതേയില്ല. എങ്കിലും കിട്ടിയ ജോലികൾ അവഗണിച്ച് സംരംഭം ആരംഭിച്ചതിനാൽ പണം സമ്പാദിക്കേണ്ടതിൻ്റെ ആവശ്യകത ഞങ്ങൾ അപ്പോഴേക്കും മനസ്സിലായിരുന്നു,” റിയാഫിയുടെ സിഎംഒ ജോസഫ് ബാബു ഓർമിച്ചു.

സ്റ്റാർട്ടപ്പ് പിന്നീട് ആപ്പ് നിർമ്മാണത്തിലേക്ക് തിരിഞ്ഞു. ലോകമെമ്പാടും ഹിറ്റായി മാറിയ പാചക ആപ്പായ കുക്ക്ബുക്ക് എന്ന മുൻനിര ഉൽപ്പന്നവുമായി റിയാഫി വിപണിയിലെത്തി. 2015 മുതൽ അഞ്ച് വർഷത്തേക്ക് തുടർച്ചയായി Google I/O-ൽ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ഡെവലപ്പറായി റിയാഫി മാറി.

കുക്ക്ബുക്ക് പരസ്യങ്ങളിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ തുടങ്ങിയതോടെ കൂടുതൽ ഉപഭോക്താക്കളെയും കൂടുതൽ പണവും ലക്ഷ്യമാക്കി ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ ഉൽപ്പന്നം അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. പക്ഷെ ആ തീരുമാനത്തിന് അവരുദ്ദേശിച്ച ഫലമുണ്ടായില്ല. അങ്ങനെയാണ് അവർ ആപ്പിൽ സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ കണ്ടൻറ് ഉപയോഗിക്കുകയെന്ന രീതി അവതരിപ്പിച്ചത്. ഇപ്പോഴും കമ്പനിയുടെ വരുമാനത്തിൻ്റെ ഒരു പ്രധാന പങ്ക് ആപ്പിൽ നിന്നാണ്. എന്നാൽ കേവലം ഒരു ആപ്പ് നിർമാതാക്കൾ എന്നതിൽ നിന്നും റിയാഫി ഏറെദൂരം പോയിക്കഴിഞ്ഞു.

2020ൽ ഫെഡറൽ ബാങ്കിൻ്റെ  എഐ ബാങ്കിംഗ് അസിസ്റ്റൻ്റായ ഫെഡി സൃഷ്‌ടിച്ചുകൊണ്ട് റിയാഫി ഫിൻടെക് രംഗത്തേക്ക് കടന്നു. നിലവിൽ അഞ്ച് ബാങ്കുകൾക്കും പ്രമുഖ ഏവിയേഷൻ കമ്പനിക്കും പ്രീമിയം കാർ നിർമ്മാണ കമ്പനിക്കും റിയാഫി എഐ അധിഷ്ഠിത സേവനങ്ങൾ നൽകുന്നു. ഇന്ത്യയിൽ നിന്നുള്ള ഗൂഗിളിൻ്റെ ഏക ജനറേറ്റീവ് എഐ പങ്കാളിയാണ് റിയാഫി ഇപ്പോൾ. 

പ്രോഡക്റ്റ് ലൈസൻസിങ്ങാണ് ഇപ്പോൾ റിയാഫിയുടെ പ്രധാന ബിസിനസ്സ് മോഡൽ. തങ്ങളുടെ എഐ  ഉൽപ്പന്നങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് കമ്പനി ഇൻസ്റ്റാലേഷൻ ചെലവും പ്രതിമാസ ലൈസൻസ് ഫീസും ഈടാക്കുന്നു.

“എല്ലാ വ്യവസായങ്ങളും ഇപ്പോൾ എഐയുമായി പൊരുത്തപ്പെടാൻ നോക്കുകയാണ്. അത്തരത്തിലുള്ള ഏതൊരു സേവനവും മികച്ചതാക്കാൻ, ഉപഭോക്തൃ ഡാറ്റ ആവശ്യമാണ്, പക്ഷേ കമ്പനികൾ അത് പങ്കിടാൻ പലപ്പോഴും ആഗ്രഹിക്കുന്നില്ല. റിയാഫി കമ്പനികളിൽ നിന്ന് അത്തരം ഡാറ്റ ആവശ്യപ്പെടുന്നില്ല. കാരണം ഞങ്ങൾക്ക് ഇതിനകം തന്നെ ഞങ്ങളുടെ സ്വന്തം ഡാറ്റ ഉണ്ട്, ”ജോസഫ് പറഞ്ഞു.

തുടങ്ങിയിട്ട് ഒരു  ദശാബ്ദമായെങ്കിലും റിയാഫി ഇതുവരെ നിക്ഷേപങ്ങൾ സ്വീകരിച്ചിട്ടില്ല. നിക്ഷേപങ്ങളോട് യാതൊരു വിരോധവുമില്ല, എന്നാൽ അടുത്ത ഘട്ടത്തിലേക്ക് സ്വന്തമായി എത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് കമ്പനിയുടമകൾ പറയുന്നത്. 

ജോൺ മാത്യു കമ്പനിയുടെ സിഇഒയും നീരജ് മനോഹരൻ സിഒഒയുമാണ്. ശ്രീനാഥ് കെ വി (സിടിഒ), ബെന്നി സേവ്യർ (സിഐഒ), ജോസഫ് ബാബു (സിഎംഒ), ബിനോയ് ജോസഫ് (സിഎഫ്ഒ) എന്നിവരാണ് മറ്റ് സഹസ്ഥാപകർ.

English Summary:

This Startup is a google partneer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com