ADVERTISEMENT

പ്രായം പത്തറുപതിലെത്തുന്ന പലരും കാല് വേദന, മുട്ട് വേദന എന്നൊക്കെ പറയാറുണ്ട്. ചിലർ സ്റ്റൈലായി ഉപ്പൂറ്റിയിലൊരു ‘നിഗിൾ’ എന്നും പറയും. മനസ്സിലായില്ലെങ്കിൽ നിഗിൾ ഗൂഗിൾ ചെയ്യുക. ഫുട്ബോൾ–ടെന്നിസ്–ബാഡ്മിന്റൻ കോർട്ടുകളിലാകെ ‘എന്റെ മുട്ട് പോയേ’ എന്ന വിലാപം കേൾക്കാം. പിന്നെ പടികൾ കേറാൻ ‘ബുദ്ധിമുട്ട്’!!

അങ്ങനെ ബുദ്ധിക്ക് മുട്ട് വരാൻ പാടില്ലല്ലോ. അതിനാൽ ഒരു മുഴം മുമ്പേ എറിയുകയാണ് സകലരും. വീട് വയ്ക്കുന്നവർ ലിഫ്റ്റും വയ്ക്കുന്നു. അല്ലെങ്കിൽ ഭാവിയിൽ ലിഫ്റ്റ് സ്ഥാപിക്കാനുള്ള ‘പ്രൊവിഷൻ’ ഇടുമത്രെ. ലിവിങ് റൂമിന് ഡബിൾ ഹൈറ്റ്, കോർട്ട് യാഡ് തുടങ്ങി പലതരം ‘പ്രൊവിഷൻ’ ഉണ്ട്. ഒരു നിലയിൽ നിന്ന്  അടുത്ത നിലയിലേക്ക് കേറാനും ഇറങ്ങാനും മാത്രമാണ് വീടുകളിലെ ലിഫ്റ്റ്!

കഷ്ടിച്ച് 2 പേർക്ക് മാത്രം നിൽക്കാവുന്നതാണെങ്കിൽ ലിഫ്റ്റുകളിലെ ചെറിയ മാരുതി കാറാണിവൻ. മൂന്നാല് ലക്ഷം രൂപയ്ക്ക് തീരും. നാലഞ്ച് പേർക്ക് നിൽക്കാവുന്നതോ വീൽചെയർ കേറ്റാവുന്നതോ ആണെങ്കിൽ 11 ലക്ഷം മുതലുണ്ട്. ലിഫ്റ്റിന് പഴയ പോലെ അഞ്ചര അടിയുടെ വലിയ കുഴി (ലിഫ്റ്റ് പിറ്റ്) വേണമെന്നില്ല. 25 സെന്റീമീറ്റർ പോതും സ്വാമീ... 

‘ഒരുമാതിരിപ്പെട്ട’ വീടുകൾക്കൊക്കെ ചെലവ് ഒരു കോടി മുതൽ ഒന്നര കോടി വരെയാണ്. പിന്നെ പത്തുപന്ത്രണ്ടു ലക്ഷം ലിഫ്റ്റിനു മുടക്കുന്നതാണോ വലിയ കാര്യം! രണ്ടോ മൂന്നോ സെന്റിൽ വീട് വയ്ക്കുമ്പോൾ മൂന്ന് നിലകാണും. ലിഫ്റ്റ് ഉണ്ടെങ്കിലേ പറ്റൂ. ഇല്ലെങ്കിൽ വയസ്സുകാലത്ത് പടികേറി ഊപ്പാട് വരും. അങ്ങനെ ലിഫ്റ്റും ലക്ഷ്വറി അല്ലാതായി. 

ലിഫ്റ്റ് വന്നതോടെ ‘സ്പ്ലിറ്റ് ലവൽ’ വീടുകൾ ആർക്കും വേണ്ട. പണ്ട് ഫാഷനായിരുന്നു. മാത്രമല്ല അത്തരം വീടുകളിൽ ലിഫ്റ്റ്  പറ്റില്ല. കഷ്ടിച്ച് അഞ്ചടി ഉയരത്തിലേക്ക് പോകാനെങ്ങനെ ലിഫ്റ്റ് വയ്ക്കും?

ഒ‌ടുവിലാൻ∙ യുവദമ്പതികൾ വീട് വച്ചപ്പോൾ സ്പ്ലിറ്റ് ലവൽ വേണമെന്നു പറഞ്ഞു. പടികളിറങ്ങി ചെല്ലുമ്പോൾ കുളം കാണണം. റൊമാന്റിക്കായി കുളം നോക്കി ഇരിക്കണം. പിന്നെന്ത് ശര്യാക്കി തരാമെന്ന് ആർക്കിടെക്റ്റ്. 

ഡിസൈൻ ചെയ്തു കൊടുത്തു. ലിവിങ് റൂമിൽ നിന്ന് 5 പടി ഇറങ്ങിയാൽ ഡൈനിങ് റൂം, അവിടെ നിന്ന് 5 പടി ഇറങ്ങിയാൽ കുളം. വേറേ 5 പടി കേറിയാൽ ഫാമിലി ലൗഞ്ച്. സൂപ്പറാണെന്ന് ആദ്യം തോന്നി. താമസം തുടങ്ങി മാസങ്ങൾക്കകം വീട് വെറുത്തു പോയത്രെ. 

സ്വീകരണ മുറിയിലിരിക്കുന്നവർക്ക് വെള്ളം കൊടുക്കണമെങ്കിൽ പോലും താലത്തിൽ ഗ്ലാസുകളും വച്ച് 5 പടി വീതം കയറി ഇറങ്ങണം. കുളത്തിലേക്ക് പടി ഇറങ്ങുന്നതേയില്ല. മുട്ടിൽ നിഗിൾ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com