ആർബിഐ നിയന്ത്രണം; പേയ്ടിഎം യുപിഐ ഇടപാടുകളിലും ഇടിവ്
Mail This Article
ന്യൂഡൽഹി∙ പേയ്ടിഎം ബാങ്കിനെതിരെയുള്ള റിസർവ് ബാങ്കിന്റെ നടപടി കമ്പനിയുടെ യുപിഐ ബിസിനസിനും തിരിച്ചടിയായി. ആർബിഐ നിയന്ത്രണം പ്രഖ്യാപിച്ചതിനു പിന്നാലെ ഒറ്റമാസം കൊണ്ട് പേയ്ടിഎം ആപ് വഴിയുള്ള യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെയും, ഇടപാടു തുകയിൽ 14 ശതമാനത്തിന്റെയും ഇടിവുണ്ടായി. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടേതാണ് (എൻപിസിഐ) കണക്ക്.
യുപിഐ ഇടപാടുകളുടെയും മൂല്യത്തിന്റെയും കണക്കിൽ ഫോൺപേ, ഗൂഗിൾപേ കഴിഞ്ഞാൽ മൂന്നാമതാണ് പേയ്ടിഎമിന്റെ ഇടം. ജനുവരി 31നാണ് പേയ്ടിഎം ബാങ്കിനെതിരെ റിസർവ് ബാങ്ക് നടപടി പ്രഖ്യാപിക്കുന്നത്. ആർബിഐയുടെ നിയന്ത്രണം പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ മാത്രമാണ്. യുപിഐ സേവനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
84% ഇടപാടുകളും ഫോൺപേ, ഗൂഗിൾപേ വഴി
ഫെബ്രുവരിയിലെ കണക്കനുസരിച്ച് രാജ്യത്തെ 84% യുപിഐ ഇടപാടുകളും ഫോൺപേ (47.35%), ഗൂഗിൾപേ (36.67%) പ്ലാറ്റ്ഫോമുകൾ വഴിയാണ്. ജനുവരിയിൽ 12.73% ഇടപാടുകൾ പേയ്ടിഎം വഴിയായിരുന്നെങ്കിൽ ഫെബ്രുവരിയിൽ ഇത് 10.84 ശതമാനമായി. ഇടപാടുകളിൽ ഉൾപ്പെട്ട മൂല്യം കണക്കാക്കിയാൽ 10.31 ശതമാനമായിരുന്നത് 8.51 ശതമാനമായി . 49.82% ഫോൺപേയിലാണ്. ഗൂഗിൾപേയിൽ 34.58 ശതമാനവും.
കൂടിയതും കുറഞ്ഞതും
(ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലുമുണ്ടായ വർധന/കുറവ്)
ഫോൺപേ +40.6 കോടി +60,673 കോടി രൂപ
ഗൂഗിൾപേ +31.2 കോടി +35,594 കോടി രൂപ
പേയ്ടിഎം –16.39 കോടി -27,245 കോടി രൂപ