ADVERTISEMENT

ഓഹരി വിപണിക്ക് ഉയരാനും താഴാനും മഹാസംഭവങ്ങളൊന്നും വേണമെന്നില്ല. ചെറിയ കാര്യങ്ങളെപ്പോലും വലുതായി കാണുന്ന കണ്ണുകളാണു വിപണിയുടേത്. നിസ്സാര സംഭവങ്ങളുടെ പേരിൽപ്പോലും വിപണി വലിയ തോതിൽ പ്രതികരിക്കുമെങ്കിൽ ചില സുപ്രധാന സംഗതികളോടുള്ള പ്രതികരണത്തെപ്പറ്റി പറയേണ്ടതുണ്ടോ?  കഴിഞ്ഞ വ്യാപാരവാരത്തിന്റെ അവസാനത്തോടെ ലോക വിപണികളിലെ വില സൂചികകൾ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതുതന്നെ ഏറ്റവും പുതിയ ഉദാഹരണം.

യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജറോം പവൽ സെനറ്റിന്റെ ബാങ്കിങ് കമ്മിറ്റി മുമ്പാകെ നടത്തിയ പ്രസ്താവനയിലെ ഏതാനും വാക്കുകളാണു കഴിഞ്ഞ വാരാന്ത്യത്തിൽ വിപണികൾക്ക് ആവേശം പകർന്നത്. എത്രയോ കാലമായി കേൾക്കാൻ ലോക വിപണികൾ ആഗ്രഹിച്ചിരുന്നതാണ് ആ വാക്കുകൾ. പലിശ നിരക്കുകൾ കുറയ്ക്കാൻ ഫെഡ് റിസർവിനു സാഹചര്യമെത്തുന്ന ദിവസം വിദൂരമല്ലെന്നായിരുന്നു പവലിന്റെ സാക്ഷ്യം. തത്സമയ കുതിപ്പാണു യുഎസ് വിപണിയിലുണ്ടായത്. എസ് & പി 500 സൂചിക റെക്കോർഡ് നിലവാരമായ 5188.59 പോയിന്റിലേക്ക് ഉയർന്നു. നാസ്ഡക് സൂചികയും റെക്കോർഡിലെത്തി. സെൻസെക്സ്, നിഫ്റ്റി എന്നിവയും സർവകാല ഔന്നത്യം കൈവരിച്ചു.

നിഫ്റ്റിയുടെ സാധ്യത 22,750- 22,850 പോയിന്റ് 

ഈ പശ്ചാത്തലത്തിലാണ് ഇന്നു പുതിയ വ്യാപാരവാരത്തിന്റെ തുടക്കം. സൂചികകളിലെ മുന്നേറ്റ പ്രവണതയുടെ തുടർസാധ്യതയാണു ചാർട്ടുകൾ സൂചിപ്പിക്കുന്നത്. നിഫ്റ്റിയുടെ അവസാന നിരക്ക് 22,493.55 പോയിന്റാണ്. 22,400 – 22,450 നിലവാരത്തിലെ പിന്തുണ ശക്തമാണെങ്കിലും 22,200 വരെ താഴ്ന്നേക്കാമെന്ന കരുതലുണ്ടാകുന്നതാണ് അഭികാമ്യം. അതേസമയം, 22,400 പോയിന്റിനു മുകളിൽ നിലയുറപ്പിക്കാനുള്ള സാധ്യതയ്ക്കാണു മുൻതൂക്കം. നിഫ്റ്റിക്ക് 22,750 - 22,850 നിലവാരത്തിലേക്ക് ഉയരാവുന്ന കരുത്താണുള്ളത്. 23,000 പോയിന്റ് പോലും വിദൂരമല്ല.

വിദേശത്തുനിന്ന് പണപ്രവാഹം

ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ അളവിൽ വർധന പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ വിദേശ നിക്ഷേപം തുടരെ എത്തുകയുണ്ടായി. ഈ മാസം ഇതുവരെയായി എത്തിയത് 142 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണ്. ഇക്കഴിഞ്ഞ ആഴ്ചയിൽ മാത്രം ഓഹരി വിപണിയിലേക്ക് എത്തിയതു 91.95 കോടി ഡോളർ. വിദേശ നിക്ഷേപത്തിന്റെ അളവു വർധിച്ചാൽ വിപണിക്ക് അതു വലിയ ഉത്തേജനമാകും.

സുപ്രധാന നിരക്കുകൾ നാളെ അറിയാം

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന നിരക്കുകൾ ഈ ആഴ്ച പുറത്തുവരുന്നുണ്ട്. അവ ആശ്വാസകരമാണെങ്കിൽ വിപണിക്കുണ്ടാകുന്ന നേട്ടം ഗണ്യമായിരിക്കും. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കു നാളെയാണു പ്രഖ്യാപിക്കുന്നത്. രാജ്യത്തെ വായ്പ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ പ്രേരിപ്പിക്കുന്ന നിലവാരത്തിലേക്കു പണപ്പെരുപ്പ നിലവാരം  താഴ്ന്നിട്ടുണ്ടാകുമോ എന്നാണ് അറിയേണ്ടത്. നാളെത്തന്നെയാണു രാജ്യത്തെ വ്യവസായോൽപാദനത്തിന്റെ ഏറ്റവും പുതിയ കണക്കുകളും പുറത്തുവരുന്നത്.

ഐപിഒ വിപണിയിലേക്ക് ഏഴു കമ്പനികൾ

ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യുമായി ഏഴു കമ്പനികൾ ഈ ആഴ്ച വിപണിയെ സമീപിക്കുന്നുണ്ട്. പോപ്പുലർ വെഹിക്കിൾസ് & സർവീസസ്, ക്രിസ്റ്റൽ ഇന്റഗ്രേറ്റഡ് എന്നിവയുടേതു ‘മെയിൻബോർഡ്’ ഇഷ്യുവാണ്. എസ്എംഇ വിഭാഗത്തിൽപ്പെട്ട ഐപിഒകളാണു ബാക്കി നാലും.

എട്ടു കമ്പനികൾ ലിസ്റ്റ് ചെയ്യുന്നു

ഐപിഒ വിപണിയിലൂടെ ഓഹരികൾ പുറപ്പെടുവിച്ച എട്ടു കമ്പനികൾ ഈ ആഴ്ച ‘ലിസ്റ്റ്’ ചെയ്യുന്നുണ്ട്. ആർ.കെ. സ്വാമി ലിമിറ്റഡ്, ജെ.ബി. കെമിക്കൽസ്, ഗോപാൽ സ്നാക്സ് എന്നിവയാണ് അവയിൽ ‘മെയിൻബോർഡ്’ ഇഷ്യുവിന്റെ ഭാഗമായി ‘ലിസ്റ്റ്’ ചെയ്യുന്നത്. 

ലാഭവീതം പരിഗണിക്കാൻ ബോർഡ് യോഗം

ഇടക്കാല ലാഭവീതം നൽകുന്നതു പരിഗണിക്കാൻ ടിവിഎസ് മോട്ടോർ, പവർ ഫിനാൻസ് കോർപറേഷൻ എന്നിവയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇന്നു യോഗം ചേരുന്നു. പതഞ്ജലി ഫുഡ്സിന്റെ 13നു ചേരുന്ന ബോർഡ് യോഗത്തിന്റെ അജൻഡയിലും ഇടക്കാല ലാഭവീതം പരിഗണനാവിഷയമാണ്. 

അവകാശ ഓഹരി അർഹത 

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അവകാശ ഓഹരികൾ ലഭിക്കാനുള്ള അർഹത ‘ഓൺ മാർക്കറ്റ് റിനൗൺസിയേഷൻ’ എന്ന നടപടിയിലൂടെ വേണ്ടെന്നുവയ്ക്കാവുന്നതിനു നിശ്ചയിച്ചിരിക്കുന്ന അവസാന തീയതി 14. ഇഷ്യു ആറിന് ആരംഭിച്ചു; 20ന് അവസാനിക്കും.

English Summary:

Market preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com