സ്ഥലമില്ല: ഇൻഫോപാർക്കിൽ അന്വേഷണങ്ങളും നിലയ്ക്കുന്നു
![infopark-kochi infopark-kochi](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കൊച്ചി∙ ഇൻഫോപാർക്കിൽ പ്രത്യേക സാമ്പത്തിക മേഖലയിലല്ലാത്ത (നോൺ എസ്ഇസെഡ്) കെട്ടിടങ്ങളിൽ സ്ഥലം ഒട്ടുമില്ല. ഭൂരിപക്ഷം കമ്പനികൾക്കും വേണ്ടത് പതിനായിരം ചതുരശ്ര അടിയിൽ താഴെയുള്ള അത്തരം സ്ഥലമാണ്. എസ്ഇസെഡിൽ പഴയ പോലെ നികുതി ഇളവുകൾ ഇല്ലാത്തതും നടപടിക്രമങ്ങൾ അധികമായതും ചെലവേറിയതുമാണ് കാരണം.
ഇൻഫോപാർക്കിന്റേതായ കെട്ടിടങ്ങളിൽ സ്ഥലം ബാക്കിയില്ലെങ്കിലും 120 കമ്പനികൾ കാത്തിരിക്കുകയാണ്. മറ്റ് സഹ ഡവലപ്പർമാരുടെ കെട്ടിടങ്ങളിലും ഒഴിവില്ല. പണി തീരാത്ത കാസ്പിയൻ കെട്ടിടത്തിൽ ഒട്ടേറെ കമ്പനികൾ മുഴുവൻ സ്ഥലവും ബുക്ക് ചെയ്തു കഴിഞ്ഞു. ബിൽറ്റ് അപ് സ്പേസ് ഇല്ല എന്ന വാർത്ത പ്രചരിച്ചതോടെ പുറത്തുനിന്നുള്ള അന്വേഷണങ്ങൾ പോലും നിലയ്ക്കുകയാണ്.
ലുലുവിന്റെ രണ്ടാം ടവറിൽ ബാക്കി ഉണ്ടായിരുന്ന കുറച്ചു സ്ഥലം കൂടി പ്രമുഖ ബഹുരാഷ്ട്ര കമ്പനി ഏറ്റെടുത്തു. നിലവിൽ 580 കമ്പനികളിലായി 70000ലേറെ ടെക്കികളുണ്ട്. ഇതിനകം അലോട്ട് ചെയ്ത സ്ഥലത്ത് ഇക്കൊല്ലം തന്നെ ടെക്കികളുടെ എണ്ണം 75000 കവിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കെ റെയിലിനെന്ന പേരിൽ ഫേസ് 2ൽ 36 ഏക്കർ വെറുതെ കിടക്കുമ്പോഴാണ് സ്ഥലത്തിനു ദൗർലഭ്യം.