ഇനി ചീറിപ്പായും വൈദ്യുതി വാഹനങ്ങൾ, പുതിയ ഇ വി നയത്തിന് അംഗീകാരം
Mail This Article
കേന്ദ്ര സർക്കാർ ഇന്ന് പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിന് അംഗീകാരം നൽകി. പുതിയ നയം ഊന്നൽ നൽകുന്നത് ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിലാണ്. ഇതിനായി പ്രശസ്ത ആഗോള ഇവി നിർമ്മാതാക്കളെ ഇ-വാഹന മേഖലയിൽ നിക്ഷേപം ആകർഷിക്കുന്ന വിധത്തിലാണ് നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവി പോളിസിയുടെ അംഗീകാരം നൽകുന്നതോടെ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാകും. ഇവി നയം നടപ്പിലാക്കിയതിന് ശേഷം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ശതമാനം ആഭ്യന്തര മൂല്യവർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
∙പോളിസിയനുസരിച്ച് ഒരു കമ്പനി കുറഞ്ഞത് 4150 കോടി രൂപ നിക്ഷേപിക്കണം. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 3 വർഷത്തിനുള്ളിൽ കമ്പനിയുടെ പ്ലാൻ്റ് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്.
∙5 വർഷത്തിനുള്ളിൽ കമ്പനിക്ക് 50 ശതമാനം ആഭ്യന്തര മൂല്യവർദ്ധന (ഡിവിഎ) എത്തേണ്ടതുണ്ട്.
∙ഉൽപ്പാദന സമയത്ത് ആഭ്യന്തര മൂല്യവർദ്ധന (ഡിവിഎ) വർദ്ധിപ്പിക്കുന്നതിന് മൂന്നാം വർഷത്തോടെ 25 ശതമാനവും അഞ്ചാം വർഷത്തോടെ 50 ശതമാനവും പ്രാദേശികവൽക്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.
∙മൊത്തം 5 വർഷത്തേക്ക് 15 ശതമാനം കസ്റ്റംസ് ഡ്യൂട്ടി (കുറഞ്ഞത് 35,000 യുഎസ് ഡോളറോ അതിൽ കൂടുതലോ ഉള്ള വാഹനത്തിന്) ബാധകമായിരിക്കും.