ADVERTISEMENT

കാർഷികോൽപന്നങ്ങളുടെ വിൽപന എന്നും കർഷകർക്കു വലിയ വെല്ലുവിളിയാണ്. രക്തം വിയർപ്പാക്കി അധ്വാനിച്ചുണ്ടാക്കുന്ന  വിളകൾക്കു വില കിട്ടുന്നില്ല, വാങ്ങാനാളില്ല,  വിറ്റാലും പണം ലഭിക്കുന്നില്ല. അതിനു പുറമെയാണ്  ഇടനിലക്കാരുടെ ചൂഷണം. ഫലത്തിൽ കർഷകനു നേട്ടമില്ലെന്നു മാത്രമല്ല, പലപ്പോഴും കനത്ത നഷ്ടം നേരിടേണ്ടിയുംവരും. എന്നാൽ, പരമ്പരാഗതമായി കാർഷികോൽപന്നങ്ങൾ വിപണനം ചെയ്യുന്ന രീതി മാറ്റി വേറിട്ട രീതികൾ പിന്തുടർന്നാൽ വലിയൊരു  പരിധിവരെ കർഷകരുടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും. 

എന്തു കൃഷി വേണം?

പല കർഷകരും സ്വന്തം സൗകര്യവും കൃഷിക്കു വേണ്ട മറ്റു ഘടകങ്ങളുടെ അനുയോജ്യതയും മാത്രം കണക്കിലെടുത്താണു കൃഷിക്കിറങ്ങുന്നത്. ഉപഭോക്താക്കളുടെ താൽപര്യങ്ങളെക്കുറിച്ചു ചിന്തിക്കാറേയില്ല. എന്നാൽ ഇതൊരു അവിഭാജ്യ ഘടകമാണ്. കൃഷിയും ബിസിനസായി മാറുന്ന ഇക്കാലത്തു മറ്റുള്ളവയ്‌ക്കൊപ്പം ഉപഭോക്താവിനെക്കുറിച്ചുകൂടി ചിന്തിക്കാൻ  കർഷകൻ തയാറാകണം. ഉൽപന്നം വിപണിയിലെത്തുമ്പോൾ മികച്ച വിലയിൽ വാങ്ങാൻ ആളുണ്ടാകുമെന്ന് ഉറപ്പാക്കണം.

INDIA-ECONOMY-AGRICULTURE

കൂട്ടായ്മ വേണം 

കൃഷിക്കാരിൽനിന്നു നേരിട്ട് ഉൽപന്നങ്ങൾ വാങ്ങാൻ ആർക്കാണ് താൽപര്യമില്ലാത്തത്? എന്നാൽ ഉപഭോക്താവിന്റെ സൗകര്യത്തിന് അത് അങ്ങനെ ലഭിക്കുന്നില്ലെന്നതാണ് പ്രശ്‍നം. ഇതു മറികടക്കുവാൻ ഒരു പ്രദേശത്തെ കർഷകർ ഒത്തുചേർന്നു കൂട്ടായ്മ രൂപപ്പെടുത്തണം. ആ കൂട്ടായ്മയിലുള്ള കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാൻ അനുയോജ്യമായൊരിടം കണ്ടെത്തി, അവിടെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇവിടെ  എല്ലാത്തരം ഉൽപന്നങ്ങളുടെയും ലഭ്യത പരമാവധി വർധിപ്പിച്ചാൽ കൂടുതൽ പേരെ ആകർഷിക്കാം.  

മറക്കരുത്  സോഷ്യൽ മീഡിയ

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിപണനം നമുക്കു പുതിയതല്ല. കർഷകർക്ക് ഉൽപന്നങ്ങളെ സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും ഒപ്പം കാർഷികവിളകൾക്കായുള്ള ഗ്രൂപ്പുകളിലൂടെയും ഉപഭോക്താക്കളിലേക്ക് എത്തിക്കാം. തീരെ ചെലവു കുറഞ്ഞതും എന്നാൽ വളരെ വേഗത്തിൽ ഫലം തരുന്നതുമായ ഒന്നാണ് ഈ രീതി. 

ജൈവകൃഷിക്ക് ആവശ്യക്കാരേറെ 

കാർഷികോൽപന്നങ്ങളിൽ ഏറ്റവും മുൻ‌തൂക്കം ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്നവയ്ക്കാണ്. ആരോഗ്യകാര്യങ്ങളിലുള്ള ശ്രദ്ധ ഉപഭോക്താക്കൾക്ക് കൂടിയതുതന്നെ കാരണം. അനുയോജ്യമെങ്കിൽ ജൈവകൃഷി തിരഞ്ഞെടുക്കുന്നതു കൂടുതൽ ഉപഭോക്താക്കളെ ഉറപ്പാക്കാൻ സഹായിക്കും 

ബ്രാൻഡ് ചെയ്യാം 

ഉപ്പുമുതൽ കർപ്പൂരംവരെ ബ്രാൻഡ് ചെയ്യപ്പെടുന്നിടത്തു കൃഷിയിൽ ബ്രാൻഡിങ്  എന്ന ചിന്തപോലും ഉയരുന്നില്ല എന്നതാണ് യാഥാർഥ്യം. ബ്രാൻഡ് ചെയ്യുന്നതിലൂടെ ഉൽപന്നം എവിടെനിന്നു വരുന്നു എന്നു വ്യക്തമാകും. അതുവഴി ഉൽപന്നത്തോടുള്ള ഉപഭോക്താവിന്റെ വിശ്വാസവും വർധിക്കും. ഇതിനായി വലിയ മുതൽമുടക്കൊന്നും വേണ്ടിവരില്ല. അതുകൊണ്ടു തുടക്കത്തിൽ ഉൽപന്നത്തിലോ, അതു കൊണ്ടുപോകുന്ന ബോക്സിലോ ആകർഷകമായ രീതിയിൽ ബ്രാൻഡിന്റെ പേരോ ഫാമിന്റെ പേരോ  നൽകാം. സംഗതി വിജയമെങ്കിൽ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാം. 

(മാർച്ച് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്)

English Summary:

Better Price from Agriculture Products and Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com