നഹാസിന് യോഗം യോഗർട്ടിൽ
Mail This Article
കൊച്ചി∙ കട്ടിത്തൈരിന്റെ വേറിട്ട രുചിയായ യോഗർട്ടിലാണ് നഹാസ് ബഷീറിന്റെ യോഗം തെളിഞ്ഞത്. തൊഴിലില്ലാതെ വീട്ടുകാർക്കു ബാധ്യതയായി മാറുമോ എന്നു പേടിച്ച ചെറുപ്പക്കാരൻ 8 വർഷം മുൻപ് ആരും കേട്ടിട്ടുപോലുമില്ലാത്ത യോഗർട്ട് ബിസിനസ് തുടങ്ങുമ്പോൾ 10 ലക്ഷം ഡോളർ വിറ്റുവരവ് മോഹിച്ചു. അത് അതിമോഹമായില്ല, വിറ്റുവരവ് ഇക്കൊല്ലം 8 കോടി രൂപ കവിയുകയാണ്.
തൈര് കമ്പനികളേറെയുണ്ടെങ്കിലും ഡെസേർട്ടായി മധുരമുള്ള യോഗർട്ട് നിർമിച്ചു ബ്രാൻഡ് ചെയ്തു വിൽക്കുന്ന ഇന്ത്യയിലെ അപൂർവം കമ്പനികളിലൊന്നാണ് ക്രീംബെറി ഫുഡ്സ്. തുടക്കത്തിൽ വാങ്ങാനാളില്ലായിരുന്നു. മാളുകളിലും സ്റ്റാർ ഹോട്ടലുകളിലും കയറിയിറങ്ങി സാംപിളായെങ്കിലും കുറച്ച് ഉൽപന്നം എടുപ്പിക്കാൻ കെഞ്ചി കഷ്ടപ്പെട്ട കഥകളിൽ കണ്ണീരും സ്വപ്നങ്ങളുമുണ്ട്. എല്ലാറ്റിനും ഓടാൻ പണിക്കവീട്ടിൽ കുറുപ്പത്ത് നഹാസ് ബഷീർ എന്ന ഒറ്റയാൾ മാത്രമുണ്ടായിരുന്ന നാളുകൾ...
ഇന്ന് സൂപ്പർമാർക്കറ്റുകളിൽ, വൻകിട മാളുകളിൽ, ആഗോള ബ്രാൻഡ് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഡെസേർട്ട് ആയി ക്രീംബെറിയുണ്ട്. ഫ്ലൈറ്റ് കിച്ചനുകൾ വാങ്ങുന്നതിനാൽ വിമാനത്തിലും കിട്ടും. ആലുവ വെളിയത്തുനാടുള്ള ഫാക്ടറിയിൽ ദിവസം 2500 ലീറ്ററിലേറെ ഉൽപാദനമുണ്ട്. ഇക്കൊല്ലം വളർച്ച 100% കവിഞ്ഞു. ആഴ്ചകൾക്കു മുൻപ് ഗുജറാത്തിൽ ഒരു വിരുന്നിലേക്ക് യോഗർട്ടിന്റെ 90 ഗ്രാം വീതമുള്ള 10,000 പാക്കറ്റിന്റെ ഓർഡർ വന്നു. ആർക്കെന്നറിയാതെ കയറ്റി അയച്ചു. ആനന്ദ് അംബാനിയുടെ വിവാഹപൂർവ വിരുന്നിനാണെന്ന് അറിഞ്ഞത് പിന്നീട്!