ADVERTISEMENT

കൊച്ചി∙ സ്വർണ വില റെക്കോർഡിലേക്കു കുതിക്കുന്നതിന്റെ കാരണം തേടി സാമ്പത്തിക ശാസ്ത്രജ്ഞരെ ബന്ധപ്പെടുന്നതിനെക്കാൾ നല്ലതു ചൈനയിലെ സ്‌ത്രീകളെ സമീപിക്കുന്നതാണെന്ന് അവിടത്തെ ആഭരണശാലകളിൽ നിന്നുള്ള കണക്കുകൾ വ്യക്‌തമാക്കുന്നു. ആഭരണ ഭ്രമത്തിൽ ഇന്ത്യയിലെ സ്‌ത്രീകളെ പിന്നിലാക്കിയിരിക്കുകയുമാണു ചൈനീസ് വനിതകൾ.

സ്വർണാഭരണ ശാലകൾക്കു ചൈനയിൽ ഇതു സുവർണ കാലമാണ്. മാസം ശരാശരി 50,000 കോടി രൂപയ്‌ക്കു തുല്യമായ തുകയുടെ വ്യാപാരം. അമേരിക്കയുടെ പലിശ നയത്തിനോ ഡോളറിന്റെ മൂല്യശോഷണത്തിനോ ഒന്നും സ്വർണ വിലയെ ഇത്ര വലിയ തോതിൽ സ്വാധീനിക്കാനാവില്ല. 

ചൈനക്കാരുടെ ഗാർഹിക സമ്പാദ്യം കഴിഞ്ഞ  വർഷം റെക്കോർഡ് നിലവാരത്തിൽ എത്തിയതാണു സ്വർണ വിപണിക്കു നേട്ടമായതെന്നു വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു. 

ഗാർഹിക സമ്പാദ്യത്തിൽ നിന്നു കൂടുതൽ പണം ആഭരണങ്ങൾക്കായി ചെലവിടുന്നതിനു പിന്നിൽ ധനേതര ആസ്‌തികളിലെ നിക്ഷേപം വർധിപ്പിക്കുക എന്ന ഉദ്ദേശ്യവുമുണ്ടെന്നാണു സാമൂഹിക ശാസ്‌ത്രജ്‌ഞരുടെ വിലയിരുത്തൽ. യുവാൻ ദുർബലമാകുന്നതും ഭൂമി വില വലിയ തോതിൽ ഇടിയുന്നതും ഓഹരി വിപണി നേരിടുന്ന അനിശ്‌ചിതത്വവും ആസ്‌തി ഭദ്രതയ്‌ക്കു ജനങ്ങളെ പ്രേരിപ്പിക്കുന്നതായും അവർ വിലയിരുത്തുന്നു.

ചൈനീസ് വനിതകൾക്കു മാത്രമല്ല പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന കേന്ദ്ര ബാങ്കിനും ഉണ്ട് സ്വർണഭ്രമം. 2023ൽ ബാങ്ക് വാങ്ങിയത് 225 ടൺ. ഇതു റെക്കോർഡാണ്. 2023ൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ കേന്ദ്ര ബാങ്കും ചൈനയിലേതു തന്നെ. ആറാമതാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023ൽ 16.2 ടൺ മാത്രമാണു വാങ്ങിയത്. 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ ശരാശരി 47 ടൺ വാങ്ങിയിരുന്നു. 

പീപ്പിൾസ് ബാങ്ക് സ്വർണം വാരിക്കൂട്ടുന്നതു യുഎസ് ഡോളറിന്റെ പ്രകടനത്തിൽ ചൈനയ്‌ക്കു വിശ്വാസം അൽപം കമ്മിയായതുകൊണ്ടാണ്. ഏകദേശം 70 ലക്ഷം കോടി രൂപയുടെ യുഎസ് ട്രഷറി ബോണ്ടുകളാണു ചൈനയുടെ കൈവശമുള്ളത്.

English Summary:

Chinese jewellery obsession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com