ADVERTISEMENT

കൊച്ചി ∙ കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ച 3 ഷിപ്പിങ് കമ്പനി പ്രതിനിധികൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 22 വരെയാണു താൽപര്യ പത്രം (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് – ഇഒഐ) സമർപ്പിക്കാൻ സമയം. കൂടിക്കാഴ്ചയിൽ പങ്കെടുത്ത കമ്പനികൾ താൽപര്യ പത്രം സമർപ്പിക്കുമെന്ന പ്രതീക്ഷയിലാണു ബോർഡ്. 

3 – 4 ദിവസം കൊണ്ടു ഗൾഫിൽ നിന്നു കേരളത്തിലെത്താൻ കഴിയുന്ന യാത്രക്കപ്പൽ സർവീസാണു സംസ്ഥാന സർക്കാരും മാരിടൈം ബോർഡും ആഗ്രഹിക്കുന്നതെന്നു ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. ‘‘ സീസണിൽ വിമാന നിരക്കുകൾ 70,000 – 80,000 രൂപ വരെ ഉയരാറുണ്ട്. ആ സമയത്തു പോലും പരമാവധി  25,000 രൂപയ്ക്കു പ്രവാസികൾക്കു നാട്ടിലെത്താൻ കഴിയുന്ന വിധത്തിലുള്ള കപ്പൽ സർവീസാണു ലക്ഷ്യം. 75 കിലോഗ്രാം ബാഗേജ് വരെ കൊണ്ടുവരാനും കഴിയണം. സർവീസ് നടത്താൻ താൽപര്യമുള്ള ഏതു ഷിപ്പിങ് കമ്പനിക്കും മാരിടൈം ബോർഡുമായി എപ്പോൾ വേണമെങ്കിലും ആശയവിനിമയം നടത്താം.’’ അദ്ദേഹം പറഞ്ഞു.

ക്രൂസ് ഷിപ് അല്ല, യാത്രക്കപ്പൽ 

ക്രൂസ് ഷിപ്? (ആഡംബര വിനോദ‌ യാത്രക്കപ്പൽ) അതോ, പാസഞ്ചർ സർവീസോ? – കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഷിപ്പിങ് കമ്പനി പ്രതിനിധികൾ ചോദിച്ച പല സംശയങ്ങളിൽ ഒന്ന്. സാധാരണക്കാരായ പ്രവാസികൾക്കു കൂടി പ്രയോജനപ്പെടുന്ന പാസഞ്ചർ സർവീസാണു വേണ്ടതെന്നു മാരിടൈം ബോർഡ് വിശദീകരിച്ചു. സബ്സിഡി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. 

താൽപര്യ പത്രം സമർപ്പിക്കുമ്പോൾ ഇത്തരം നിർദേശങ്ങൾ ഉൾപ്പെടുത്താമെന്നും സർക്കാർ സാധ്യമായ ഇളവുകൾ നൽകുമെന്നും ബോർഡ് മറുപടി നൽകി. പ്രവാസികൾ ഏറെയുള്ള മലബാർ ജില്ലകൾക്കു പ്രയോജനം ലഭിക്കുന്ന വിധത്തിൽ ബേപ്പൂർ തുറമുഖത്തെ ഗൾഫുമായി ബന്ധിപ്പിക്കുന്ന സർവീസിന്റെ സാധ്യതകളാണു ബോർഡ് പങ്കുവച്ചത്.

 ബേപ്പൂരിൽ വലിയ കപ്പലുകൾക്കു നങ്കൂരമിടാൻ കഴിയില്ലെങ്കിലും പുറങ്കടലിൽ നങ്കൂരമിട്ടു ചെറിയ ഫീഡർ കപ്പലുകളിൽ തുറമുഖത്ത് എത്തിക്കാൻ കഴിയും. ആദ്യ പരിഗണന ബേപ്പൂരിനാണെങ്കിലും വലിയ കപ്പലുകൾക്ക് അടുക്കാവുന്ന കൊച്ചി തുറമുഖവും കപ്പൽ കമ്പനികൾക്കു പരിഗണിക്കാം. കൊച്ചി പോർട്ട് അതോറിറ്റി ഒരു വർഷത്തേക്കു പോർട്ട് ചാർജുകൾ ഇളവു ചെയ്യാമെന്ന നിർദേശവും മുന്നോട്ടുവച്ചു.

English Summary:

Kerala -Gulf passenger ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com