ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ അന്വേഷണവും ഓഡിറ്റും ആവശ്യപ്പെട്ട ഹർജിയിൽ നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) സപ്ലൈകോയ്ക്ക് നോട്ടിസ് അയച്ചു. 2013ലെ കമ്പനി നിയമപ്രകാരമുള്ള അർധ ജുഡീഷ്യറി സംവിധാനമായ എൻസിഎൽടിയുടെ കൊച്ചി ബെഞ്ചാണ് പ്രാഥമിക വാദം കേട്ട് നോട്ടിസ് അയച്ചത്. ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ കമ്പനിയുടെ നടത്തിപ്പിലേക്ക് കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഈ ട്രൈബ്യൂണലിൽ ഹർജി വരുന്നത്. 

പ്രഫഷനലുകളെ ബോർഡിൽ ഉൾപ്പെടുത്തി കടബാധ്യതയിൽ നിന്നു സ്ഥാപനത്തെ രക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന ഇടപെടൽ,  സർക്കാരുകളിൽ നിന്നു ലഭിക്കാനുള്ള തുക നേടിയെടുക്കാനും സ്ഥാപനത്തിന്റെ സാങ്കേതിക, ധനകാര്യ ഓഡിറ്റ് നടത്താനും സപ്ലൈകോയ്ക്കു നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്. .

സപ്ലൈകോ നാഷനൽ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് ആർ.വിജയകുമാർ, സഹപ്രവർത്തകരായ സുബാഷ് മുഖത്തല, അലൻ കെ.ജോൺ, എം.സുമേഷ് കുമാർ, പ്രിൻസ് ജോൺ എന്നിവരാണ് അഡ്വ. കെ.പി.എസ്.സുരേഷ് മുഖേന ഹർജി സമർപ്പിച്ചത്. സപ്ലൈകോ സംസ്ഥാന പൊതുമേഖലാ സ്ഥാപനമല്ലെന്നും കമ്പനി നിയമപ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനമാണെന്നും ബോധിപ്പിച്ചാണ് ട്രൈബ്യൂണൽ മുൻപാകെ ഹർജി സമർപ്പിച്ചിരിക്കുന്നത്. പൊതുവിതരണ രംഗത്ത് രാജ്യത്തിനു തന്നെ മാതൃകയായ സപ്ലൈകോയുടെ നിലനിൽപ് പോലും അപകടത്തിലാണ്. കാര്യക്ഷമവും കൃത്യവുമായ മാനേജ്മെന്റ് ഇടപെടലിലൂടെ മാത്രമേ സ്ഥാപനത്തെ രക്ഷിക്കാനാകൂ. സർക്കാരിൽ നിന്നു 3000 കോടിയിലധികം രൂപ നേടിയെടുക്കാൻ മാനേജ്മെന്റിനു സാധിക്കാത്തതിനാൽ ശമ്പളം മുടങ്ങിയെന്നും വിൽപനശാലകളിൽ സാധനങ്ങളില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

English Summary:

Petition to Company Law Tribunal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com