ഓഹരി വിപണിക്ക് ചരിത്ര ദിനം
Mail This Article
കൊച്ചി ∙ രാജ്യത്തെ ഓഹരി വിപണിക്കു ചരിത്ര ദിനം: സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളുടെ ആകെ വിപണി മൂല്യം 400 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. ഓഹരി വില സൂചികകളായ സെൻസെക്സിനും നിഫ്റ്റിക്കും സർവകാല ഔന്നത്യം കൂടിയായപ്പോൾ ചരിത്രനേട്ടത്തിന് ഇരട്ടി മധുരം.
സെൻസെക്സ് അവസാനിച്ചത് 74,742.50 പോയിന്റിൽ; നിഫ്റ്റി 22,666.30 പോയിന്റിലും. വ്യാപാരത്തിനിടെ സെൻസെക്സ് 74,869.30 പോയിന്റ് വരെ ഉയർന്നാണു പുതിയ റെക്കോർഡ് കൈവരിച്ചത്. നിഫ്റ്റി 22,697.30 പോയിന്റിൽ പുതിയ ഔന്നത്യം കുറിച്ചു.
വിപണി മൂല്യത്തിനു 300 ലക്ഷം കോടി രൂപയിൽനിന്നു 100 ലക്ഷം കോടി കൂടി ഉയരാൻ വേണ്ടിവന്നതു വെറും ഒൻപതു മാസമാണ്. 2023 ജൂലൈ അഞ്ചിനാണു വിപണി മൂല്യം 300 ലക്ഷം കോടിയിലെത്തിയത്. 200ൽനിന്നു 300ൽ എത്താൻ രണ്ടു വർഷമെടുക്കുകയുണ്ടായി. 100 ലക്ഷം കോടിയിൽനിന്ന് 200 ലക്ഷം കോടിയിലേക്കുള്ള മുന്നേറ്റത്തിനു വേണ്ടിവന്നതാകട്ടെ 2014 മുതൽ 2021 വരെയുള്ള കാലയളവാണ്.
യുവതലമുറ നിക്ഷേപകർ
ഓഹരികൾ പരമ്പരാഗത നിക്ഷേപമാർഗങ്ങളെക്കാൾ ആദായകരമാണെന്നു ബോധ്യപ്പെട്ടുതുടങ്ങിയതോടെ ഇന്ത്യൻ വിപണിയിൽ നിക്ഷേപക സമൂഹത്തിന്റെ പങ്കാളിത്തം വലിയ തോതിലാണു വർധിച്ചത്. വിപണി മൂല്യത്തെ ചരിത്രനേട്ടത്തിലേക്ക് ഉയർത്താൻ സഹായിച്ച പ്രധാന ഘടകവും ഇതുതന്നെ. അഞ്ചു വർഷം മുൻപു രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണം നാലു കോടിയിൽ താഴെ മാത്രമായിരുന്നു. ഡീമാറ്റ് അക്കൗണ്ടുകളെ അടിസ്ഥാനമാക്കിയാൽ ഇപ്പോൾ ഓഹരി നിക്ഷേപകരുടെ എണ്ണം 15 കോടിക്കു മുകളിലാണ്. ഇവരിൽ ബഹുഭൂരിപക്ഷവും യുവതലമുറയിൽനിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.
നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ അടുത്തിടെയുണ്ടായിരിക്കുന്നത് അഭൂതപൂർവമായ വർധനയാണ്. ഈ വർധനയ്ക്കു സഹായകമായതു ‘ബ്ളൂ ചിപ്’ ഓഹരികളിലെ നിക്ഷേപം മാത്രമല്ലെന്നതും ശ്രദ്ധേയം. വിപണി മൂല്യം കുറവായ ചെറുകിട, ഇടത്തരം ഓഹരികളിലാണ് ഏറ്റവും വലിയ മുന്നേറ്റവും നിക്ഷേപക പങ്കാളിത്തവും അനുഭവപ്പെട്ടത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിലകളും കുതിച്ചത് അതിവേഗത്തിലാണ്. ഈ മുന്നേറ്റത്തിൽ കേരളം ആസ്ഥാനമായുള്ള ഫാക്ട്, കൊച്ചിൻ ഷിപ്‌യാഡ് എന്നീ പൊതു മേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ കൈവരിച്ചതു റെക്കോർഡ് നേട്ടം.
വിദേശികളെ ആകർഷിക്കും
രാജ്യത്തെ സാമ്പത്തിക കാലാവസ്ഥ മെച്ചപ്പെടുന്നതു വിദേശ ധനസ്ഥാപനങ്ങളെ ഇന്ത്യൻ വിപണിയിലേക്കു വലിയ തോതിൽ ആകർഷിച്ചേക്കുമെന്നാണു നിരീക്ഷകരുടെ അഭിപ്രായം. വിപണി മൂല്യത്തെ പുതിയ ഉയരങ്ങളിലേക്കു നയിക്കുന്നതിനു വിദേശ നിക്ഷേപത്തിന്റെ പ്രവാഹം ഉത്തേജനമാകും.
കമ്പനികളിൽനിന്നുള്ള പ്രവർത്തന ഫലങ്ങൾ, തെരഞ്ഞെടുപ്പു ഫലം, തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തോത്, പണപ്പെരുപ്പ നിരക്കിലെ മാറ്റങ്ങൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ, വായ്പ നയം തുടങ്ങിയവയും വിപണിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണു നിക്ഷേപകർ.