സിസിടിവി ക്യാമറകൾക്ക് സുരക്ഷാമാനദണ്ഡം നിർബന്ധമാക്കും
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് വിൽക്കുന്ന സിസിടിവി ക്യാമറകൾക്ക് സുരക്ഷാമാനദണ്ഡം കേന്ദ്രം നിർബന്ധമാക്കുന്നു. ഇതിനായി ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർബന്ധിത റജിസ്ട്രേഷനുള്ള 2021ലെ ചട്ടത്തിൽ ഐടി മന്ത്രാലയം ഭേദഗതി വരുത്തി.
സുരക്ഷാമനദണ്ഡം പാലിക്കാത്ത സിസിടിവി ക്യാമറുകളുടെ വിൽപന സാധ്യമല്ലാതെ വരും. വിവരസുരക്ഷ, സ്വകാര്യത അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെട്ടതിനാൽ ഇവയുടെ ദുരുപയോഗം തടയുകയാണ് ലക്ഷ്യം. ചട്ടത്തിന്റെ പരിധിയിൽ വരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷാ ടെസ്റ്റിങ് നിർബന്ധമാണ്. സിസിടിവി ക്യാമറയിൽ നിന്ന് പോകുന്ന വിവരങ്ങൾ ഏതൊക്കെ ശൃംഖലകളിലേക്കാണ് പോകുന്നത് എന്നതടക്കം പരിശോധിക്കും.
സിസിടിവി ശൃംഖലകൾ സൈബർ ആക്രമണങ്ങളെ നേരിടാൻ പ്രാപ്തമാണോയെന്നും നോക്കും. ചൈനീസ് സിസിടിവി ക്യാമറകളുടെ വിവരസുരക്ഷ സംബന്ധിച്ച് മുൻപ് ആശങ്കകൾ ഉയർന്നിരുന്നു. മുൻപ് വിവരചോർച്ചയുണ്ടായ ബ്രാൻഡുകളുടെ സിസിടിവി ക്യാമറകൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞ ദിവസം മാർഗരേഖ പുറത്തിറക്കിയിരുന്നു.