ADVERTISEMENT

പാന്‍ കാര്‍ഡിന് പകരം ആധാര്‍ നമ്പര്‍ നല്‍കി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് വലിയ നിയമ നടപടികളും പിഴയും വരുത്തി വച്ചേയ്ക്കാം. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കിയും സാമ്പത്തിക ഇടപാട് നടത്താമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ജൂലായില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന്് പലരും ബാങ്കുകളില്‍ പാനിന് പകരം ആധാര്‍ നല്‍കി സാമ്പത്തിക ഇടപാട് നടത്തുകയും ചെയ്യുന്നുണ്ട്.

പാന്‍ ബന്ധപ്പെടുത്തിയിരിക്കണം

പാന്‍കാര്‍ഡുമായി ബന്ധപ്പെടുത്തിയ ആധാര്‍ നമ്പര്‍ ആയിരിക്കണം ഇത്തരം ആവശ്യങ്ങള്‍ക്കായി നല്‍കേണ്ടത്. അല്ലെങ്കില്‍ മുട്ടന്‍ പണി പിന്നാലെ വന്നേക്കാം. പാന്‍ കാര്‍ഡുമായി ബന്ധപ്പെടുത്താത്ത ആധാര്‍ നമ്പറാണ് നല്‍കുന്നതെങ്കില്‍ ഇടപാട് പൂര്‍ത്തിയാകുന്നതോടൊപ്പം പാന്‍ കാര്‍ഡിനുള്ള റിക്വസ്റ്റും ഓട്ടോമാറ്റിക് ആയി പരിഗണിക്കപ്പെടുമെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നോട്ടിഫിക്കേഷനില്‍ പറയുന്നത്. അതായത് വീട്ടില്‍ പാന്‍ വച്ച് മറന്ന് ഉപഭോക്താവ് ബാങ്കില്‍ പാന്‍ നമ്പറിന് പകരം മൊബൈലില്‍ സേവ് ചെയ്തിരിക്കുന്ന ആധാര്‍ നമ്പര്‍ നല്‍കുമ്പോഴും സിസ്റ്റം അത് പരിഗണിക്കുന്നത് പാന്‍ കാര്‍ഡ് ഇല്ലാത്ത ഉപഭോക്താവ് എന്ന നിലയ്ക്കാണ്. അതുകൊണ്ട് പാനിനുള്ള റിക്വസ്റ്റും സ്വയം ജനറേറ്റ് ചെയ്യപ്പെടും. എന്നാല്‍ പാനുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യപ്പെട്ടതാണെങ്കില്‍ ഇതുണ്ടാകില്ല.

ഒന്നിലധികം പാന്‍ നമ്പര്‍ പാടില്ല

അങ്ങനെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുള്ള ആള്‍ക്ക് മറ്റൊന്നു കൂടി ലഭിച്ചാല്‍ അത് പിഴശിക്ഷ കിട്ടാവുന്ന കുറ്റമായി. നിലവില്‍ ആദായ നികുതി ചട്ടമനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ഇതിനുള്ള അവസാന ദിവസം ഡിസംബര്‍ 31 ആണ്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. ഒരാള്‍ക്ക് അയാളുടെ പേരില്‍ ഒരു പാന്‍ കാര്‍ഡ് കൈവശം വയ്ക്കാനേ ആദായ നികുതി ചട്ടം അനുവദിക്കു.

10,000 രൂപ പിഴ

ഒന്നിലധികം കാര്‍ഡ് കൈവശം വയ്ക്കുന്നത് ആധായ നികുതി വകുപ്പ് സെക്ഷന്‍ 272 ബി പ്രകാരം 10,000 രൂപ വരെ അസസിങ് ഓഫീസര്‍ക്ക് പിഴയീടാക്കാവുന്ന കുറ്റമാണ്. അതുകൊണ്ട് പാനിന് പകരക്കാരനായി ആധാര്‍ നല്‍കുമ്പോള്‍ പരസ്പരം ലിങ്ക് ചെയ്താണെന്ന് ഉറപ്പു വരുത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com