ADVERTISEMENT

എന്ത് അടിസ്ഥാനമാക്കിയാണ് ഒരു ഇന്ത്യന്‍ പൗരനെ പ്രവാസി എന്ന് വിളിക്കുക? ആദായ നികുതി നിയമമനുസരിച്ച് ഇന്ത്യയില്‍ എത്ര ദിവസം താമസിച്ചു  എന്നതാണ് അടിസ്ഥാനം. ബജറ്റ് 2020 ല്‍ ഈ അടിസ്ഥാനം മാറ്റിയിരിക്കുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ഇതില്‍ രണ്ടെണ്ണം നിലവിലുണ്ടായിരുന്നതും ഒരെണ്ണം ഈ വര്‍ഷത്തെ ബജറ്റില്‍ പുതുതായി ചേര്‍ക്കപ്പെട്ടതുമാണ്. നിലവിലുണ്ടായിരുന്ന രണ്ടെണ്ണത്തില്‍ ഒരെണ്ണം തിരുത്തി മറ്റൊരെണ്ണം അതേ പോലെ തുടരുന്നു. എല്ലാ പ്രവാസികളും പ്രവാസികളാകാന്‍ ആഗ്രഹിക്കുന്നവരും ഈ മാറ്റങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. 

ഇന്ത്യയില്‍ താമസം

ഒരാള്‍ ഒരു സാമ്പത്തിക വര്‍ഷം പരമാവധി എത്ര ദിവസം ഇന്ത്യയില്‍ താമസിക്കുന്നു എന്നത് പ്രവാസിയാകാന്‍ വേണ്ട അടിസ്ഥാന യോഗ്യതയാണ്. ഇതുവരെ 181 ദിവസത്തില്‍ താഴെ മാത്രം നാട്ടില്‍ താമസിച്ചിരുന്നവരെ പ്രവാസിയായി കണക്കാക്കിയിരുന്നു. ഇത് 119 ദിവസമായി താഴ്ത്തിയിരിക്കുന്നു. 120 ദിനങ്ങളോ അതില്‍ കൂടുതലോ ഒരു വര്‍ഷം നാട്ടില്‍ തങ്ങിയാല്‍ തൊട്ടടുത്ത വര്‍ഷം റെസിഡന്റായി കണക്കാക്കും. കോവിഡ്- 19 വൈറസ് പടരുന്നതിനാല്‍ നാട്ടിലേയ്ക്ക് വന്നവര്‍ വീണ്ടും വിദേശത്തേയ്ക്ക് മടങ്ങുന്നതിന് വൈകുമ്പോള്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണം. 

കഴിഞ്ഞ നാല് വര്‍ഷം

വിദേശത്ത് പോയിട്ട് വര്‍ഷങ്ങളായവര്‍ക്ക് തൊട്ട് മുമ്പുള്ള നാല് വര്‍ഷങ്ങളിലെ താമസ കണക്ക് പരിഗണിക്കും. ഈ വ്യവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. തൊട്ടു മുമ്പുള്ള നാല് വര്‍ഷങ്ങളില്‍ 364 ദിവസം വരെ മാത്രമേ ഇന്ത്യയില്‍ താമസിച്ചിട്ടുള്ളൂവെങ്കില്‍ ആ വ്യക്തി പ്രവാസിയായി തന്നെ തുടരും. ഒരു വര്‍ഷം 120 ദിവസങ്ങള്‍ക്ക് മുകളില്‍ താമസിക്കേണ്ടി വന്നാലും തൊട്ടു മുമ്പുള്ള നാല് വര്‍ഷങ്ങളില്‍ എത്ര ദിവസം താമസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയാല്‍ മതിയാകും. 

നികുതി അടയ്ക്കാത്തവര്‍

പല വിദേശ രാജ്യങ്ങളിലായി കറങ്ങി നടന്ന് കച്ചവടം ചെയ്യുകയും ജോലി എടുക്കുകയും പണം സമ്പാദിക്കുകയും ചെയ്യുമെങ്കിലും ചിലര്‍ ഒരിടത്തും ആദായ നികുതി നല്‍കുന്നില്ല. ഇത്തരം പണച്ചാക്കുകളെ നികുതി പരിധിയ്ക്കുള്ളില്‍പ്പെടുത്തുന്നതിന് ഒരു പുതിയ നിബന്ധന ഈ ബജറ്റില്‍ കൊണ്ട് വന്നിരിക്കുന്നു. എത്ര ദിവസം ഇന്ത്യയില്‍ താമസിച്ചു എന്ന രണ്ട് നിബന്ധനകളും ഇവരുടെ കാര്യത്തില്‍ പരിഗണിക്കുന്നില്ല. ഇത് എത്ര ദിവസമായാലും മറ്റേതെങ്കിലും രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ അവരെയെല്ലാം ഇന്ത്യയിലെ സാധാരണ റസിഡന്റ് പൗരന്മാരായി തന്നെ കണക്കാക്കും. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ച് ആദായ നികുതി അടയ്‌ക്കേണ്ടിയും വരും. 

സാധാരണക്കാര്‍ കുടുങ്ങില്ല


ബജറ്റ് പ്രഖ്യാപനത്തിനുശേഷം കേന്ദ്ര സര്‍ക്കാര്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പണിയും സംരംഭങ്ങളും നടത്തുന്ന യഥാര്‍ത്ഥ പ്രവാസികളെ ഈ പരിഷ്‌ക്കാരങ്ങള്‍ ബാധിക്കില്ല. യു.എ.ഇ പോലെ നികുതി നല്‍കേണ്ടാത്ത രാജ്യങ്ങളിലെ സാധാരണ പ്രവാസികള്‍ക്ക് അവിടത്തെ വരുമാനത്തിന് ഇവിടെ നികുതി ചുമത്തില്ല. ഇന്ത്യയ്ക്ക് അകത്ത് നിന്ന് നികുതി ബാധകമാകുന്ന നിലയില്‍ ലഭിക്കുന്ന വരുമാനത്തിന് മാത്രം നികുതി നല്‍കിയാല്‍ മതി.


ദീര്‍ഘകാല പ്രവാസി


ദീര്‍ഘകാലം പ്രവാസിയായിരുന്നവര്‍ നാട്ടിലേയ്ക്ക് മടങ്ങി വന്നാലും അസാധാരണ ദേശവാസി എന്ന നിലയില്‍ ചില ഇളവുകളും സൗകര്യങ്ങളും തുടരാവുന്നതാണ്. ഇത് സംബന്ധിച്ച നിയമങ്ങളിലും വ്യത്യാസം വന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 9 വര്‍ഷം വരെ പ്രവാസിയായിരുന്നവരെയാണ് അസാധാരണ ദേശവാസി എന്ന് വിളിച്ചിരുന്നത്. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 7 വര്‍ഷം വരെയെന്ന് ഇത്തവണത്തെ ബജറ്റില്‍ കുറച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ 730 ദിവസത്തില്‍ താഴെ ഇന്ത്യയില്‍ താമസിച്ചിരുന്നോ എന്ന വകുപ്പ് ഒഴിവാക്കിയിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com