ADVERTISEMENT

110 ലക്ഷം കോടി രൂപയിലേറെ വിലയുള്ള 25,000 ടണ്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് മുകളിലാണ് ഇന്ത്യന്‍ കുടുംബങ്ങള്‍ വിശ്രമിക്കുന്നത്. ലോകത്ത് ഇങ്ങനെ ഏറ്റവും അധികം സ്വകാര്യ സ്വര്‍ണ നിക്ഷേപമുള്ളത് ഇന്ത്യന്‍ കുടുംബങ്ങളിലാണ്. ബോണസോ, ശമ്പളവര്‍ധനയോ, വിളവെടുപ്പോ എന്തുമാകട്ടെ, ഇതില്‍ നിശ്ചിത സംഖ്യ ആഭരണത്തില്‍ നിക്ഷേപിക്കുക എന്നുള്ളത് ശരാശരി ഇന്ത്യക്കാരന്റെ പ്രത്യേകിച്ച് മലയാളിയുടെ പൊതു സ്വാഭാവമാണ്. തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തിലെ സ്വര്‍ണം ഇതുവരെ കണ്ടെത്തിയത് 1350 ടണ്‍ വരും. 100 ഗ്രാം എങ്കിലും സ്വര്‍ണം ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ് എന്നു പറയാം.

ഇങ്ങനെ എന്തിനും ഏതിനും വാങ്ങിക്കൂട്ടുന്ന സ്വര്‍ണ നിക്ഷേപം വെറുതെ വീട്ടിലിരിക്കുന്നത് അപകടമാണ്. ഈ സാധ്യത മുന്നില്‍ കണ്ടാണ് ബാങ്കുകള്‍ വ്യാപകമായി ലോക്കര്‍ സംവിധാനമൊരുക്കിയത്. എന്നാല്‍ ലോക്കറില്‍ സുരക്ഷിതമായി സ്വര്‍ണം സൂക്ഷിക്കുന്നതിന് വാർഷികമായി വാടക നല്‍കണം. ഇവിടെയാണ് പലിശ വരുമാനത്തോടെ സ്വര്‍ണം നിക്ഷേപിക്കാനവസരം ലഭിക്കുന്നത്. കാലാവധി എത്തുമ്പോള്‍ സ്വര്‍ണത്തിന്റെ അപ്പോഴുള്ള വിലയോ അതിനനുസരിച്ചുളള സ്വര്‍ണമോ പലിശ സഹിതം ലഭിക്കും.

ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം

വെറുതെ വീട്ടിലിരിക്കുന്ന സ്വര്‍ണത്തെ പണമാക്കി മാറ്റുവാന്‍ കൊണ്ടുവന്ന പദ്ധതിയാണിത്. ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തുന്നതു പോലെ തന്നെയാണ് ഇതും. ആര്‍ ബി ഐ ഇതിന് ഉത്തരവാദിത്വപ്പെടുത്തിയിരിക്കുന്ന ബാങ്ക് ശാഖകളില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. സ്വര്‍ണത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഇവിടെ ഉണ്ടാകുന്നില്ല.

സ്വര്‍ണത്തിന്റെ മൂല്യം

സ്വര്‍ണനിക്ഷേപം നടത്തുമ്പോഴുള്ള വിപണിവിലയനുസരിച്ചാവും കാലാവധിയെത്തുമ്പോള്‍ പലിശ ലഭിക്കുക. കാലാവധി അവസാനിക്കുമ്പോള്‍ അന്നത്തെ വിലയാകും കണക്കാക്കുക. അതിനനുസരിച്ചുള്ള സ്വര്‍ണമോ അതിനുള്ള മൂല്യമോ ലഭിക്കും.

പലിശ നിരക്ക്

ഒരു വര്‍ഷം മുതലുളള ഹ്രസ്വകാല നിക്ഷേപങ്ങള്‍ നടത്താം. ഒരു വര്‍ഷത്തേയ്ക്ക് 0.5 ശതമാനമാണ് വാര്‍ഷിക പലിശ ലഭിക്കുക. 2-3 വര്‍ഷത്തേയ്ക്ക് ആണെങ്കില്‍ നിരക്ക് 0.60 ശതമാനം.

മൂന്ന്് വര്‍ഷത്തിലേറെ വരുന്ന നിക്ഷേപങ്ങള്‍ക്ക് 2.25 ശതമാനമാണ് പലിശ. എല്ലാ വര്‍ഷവും മാര്‍ച്ച് 31ന് അക്കൗണ്ടില്‍ പലിശ എത്തും. അല്ലെങ്കില്‍ കാലാവധി എത്തുമ്പോള്‍ മുതലിനോടൊപ്പം ലഭിക്കും.

കാലാവധിയ്ക്ക് മുമ്പ് പിന്‍വലിക്കാം

ഹ്രസ്വകാല നിക്ഷേപമാണെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം പിന്‍വലിക്കാം. മീഡിയം ടേം (5-7) ആണെങ്കില്‍ മൂന്നു വര്‍ഷത്തിന് ശേഷവും ദീര്‍ഘകാല (12-15) നിക്ഷേപമാണെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷവും പലിശയില്‍ പെനാല്‍ട്ടി നല്‍കി പിന്‍വലിക്കാം. ഹ്രസ്വ കാലാവധി ഒഴികെയുള്ള നിക്ഷേപങ്ങള്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയാണ് ബാങ്കുകള്‍ സ്വീകരിക്കുക.

ആഭരണവും നിക്ഷേപിക്കാം

സ്വര്‍ണം ബാറുകളായും കോയിനുകളായും നിക്ഷേപിക്കാം. കൂടാതെ കല്ല് ഒഴിവാക്കി ആഭരണങ്ങളായും നിക്ഷേപം നടത്താം. ചുരുങ്ങിയത് 30 ഗ്രാം എങ്കിലും ഒരാള്‍ നിക്ഷേപിച്ചിരിക്കണം എന്ന വ്യവസ്ഥയുണ്ട്. രാജ്യത്ത് സ്ഥിരതാമസമുള്ളവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നിക്ഷേപം നടത്താം.

English Summary : Know More about Gold Monetization Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com