കോവിഡ് രണ്ടാം തരംഗം; ആർബിഐ പലിശ നിരക്ക് മാറ്റം വരുത്തുമോ?
Mail This Article
രാജ്യം കോവിഡ് രണ്ടാം വ്യാപനത്തിന്റെ അതിരൂക്ഷമായ ദിനങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ആര്‍ ബി ഐ നയ അവലോകന സമിതി പലിശ നിരക്കില്‍ മാറ്റം വരുത്തുമോ? രാജ്യത്തെ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരു പോലെ ഉറ്റുനോക്കുകയാണ്. ഇന്ധന വില സര്‍വകാല റെക്കോർഡായ ലിറ്ററിന് 100 രൂപ പിന്നിട്ടിരിക്കുന്നു. പണപ്പെരുപ്പ നിരക്ക് ഉയര്‍ച്ചയിലാണ്. ഈ സാഹചര്യത്തിലാണ് ആര്‍ ബി ഐ യുടെ രണ്ട് മാസത്തിലൊരിക്കലുള്ള പണനയ അവലോകന റിപ്പോര്‍ട്ട്് ജൂണ്‍ നാലിന് പുറത്ത് വരാനിരിക്കുന്നത്.
ഇന്ധന വിലവര്‍ധനയെ തുടര്‍ന്നുള്ള പണപ്പെരുപ്പ സാധ്യതയും മറ്റ് ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ നിലവിലെ പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. ഏപ്രിലിലെ അവസാന സമിതി യോഗത്തിലും പലിശ നിരക്കില്‍ തൊടാന്‍ ആര്‍ബിഐ തയാറായില്ല. റിപ്പോ നിരക്ക് അന്ന് 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തിയിരുന്നു.
ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 4.29 ആണ് രേഖപ്പെടുത്തിയത്. ഇതാകട്ടെ മൂന്ന് മാസത്തെ താഴ്ചയിലുമാണ്. ധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുണ്ടായ വിലകുറവാണ് ഇതിന് കാരണം. പലിശനിരക്കുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമെടുക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് ഇതാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആശയക്കുഴപ്പത്തിലാണ് സമ്പദ് വ്യവസ്ഥ. ഇതര രാജ്യങ്ങളേ പോലെയല്ല, പ്രതിരോധ കുത്തിവെയ്പുകള്‍ ഏങ്ങുമെത്താത്തിടത്തോളം കാലം നിര്‍ണായ നടപടികള്‍ക്ക് കേന്ദ്ര ബാങ്ക് മുതിരില്ല എന്നാണ് വിലയിരുത്തല്‍.
English Summary: What will Happen to Repo Rate in this RBI Monetary Policy Meeting