ADVERTISEMENT

മുതിർന്ന പൗരന്മാർക്ക് അല്ലലില്ലാതെ ആനന്ദകരമായി ജീവിത സായാഹ്നം ചെലവഴിക്കാം. സുരക്ഷിതമായ നിക്ഷേപം; കൃത്യമായ പലിശ വരുമാനം. അറിയാം ഈ കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച്.

സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം

മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതി ഏപ്രിൽ മുതൽ കൂടുതൽ ആകർഷികമാകുന്നു. നിലവിൽ 15 ലക്ഷമാണ് പരമാവധി നിക്ഷേപ പരിധി. 2023-24 ലെ ബജറ്റിൽ ഇത് 30 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. 2023 ഏപ്രിൽ 1 മുതൽ ഇതു പ്രാബല്യത്തിലാകും. 5 വർഷ കാലാവധിയുള്ള ഈ നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് 2023 മാർച്ച് 31ന് അവസാനിക്കുന്ന പാദത്തിൽ 8 ശതമാനമാണ്. 

ആർക്കെല്ലാം ചേരാം ?

60 വയസു കഴിഞ്ഞ ഏതൊരു വ്യക്തിക്കും സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ (SCSS) അക്കൗണ്ട് ആരംഭിക്കാം. 50 വയസു കഴിഞ്ഞ് ജോലിയിൽ നിന്നു വിരമിച്ചവർ /സ്വയം വിരമിക്കൽ എടുത്തവർ എന്നിവർക്കും പദ്ധതിയിൽ നിക്ഷേപിക്കാം. 50 വയസ്സിനു ശേഷം പ്രതിരോധ സേനകളിൽ നിന്നു വിരമിച്ചവർക്കും നിക്ഷേപം നടത്താം.

പ്രതിമാസം 40000 രൂപ എങ്ങനെ നേടാം?

മൂന്നു മാസം കൂടുമ്പോഴാണ് പലിശ ലഭിക്കുന്നത്. പദ്ധതിയിൽ നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കുന്നതോടെ 30 ലക്ഷം രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ ഓരോ മൂന്നു മാസത്തിലും 60000 രൂപ പലിശ ലഭിക്കും. പ്രതിമാസം 20000 രൂപ. ദമ്പതികളിൽ ഓരോരുത്തരുടെയും പേരിൽ 30 ലക്ഷം രൂപ വീതം നിക്ഷേപിച്ചാൽ രണ്ടു പേർക്കും കൂടി പ്രതിമാസം 40000 രൂപ കിട്ടും. നിക്ഷേപം സുരക്ഷിതമായിരിക്കും. 5 വർഷത്തിനു ശേഷം നിക്ഷേപകനു വേണമെങ്കിൽ നിക്ഷേപ കാലാവധി 3 വർഷം കൂടി നീട്ടാം.

മറ്റു സവിശേഷതകൾ

മിനിമം നിക്ഷേപ സംഖ്യ 1000 രൂപയാണ്. നിബന്ധനകൾക്കു വിധേയമായി കാലാവധിയെത്തുന്നതിനു മുമ്പ് നിക്ഷേപം അവസാനിപ്പിക്കാനുള്ള സൗകര്യം ഉണ്ട്. നിക്ഷേപ സംഖ്യയ്ക്ക് ആദായ നികുതി നിയമത്തിലെ 80C പ്രകാരമുള്ള ഇളവു ലഭിക്കും. പൊതു മേഖല ബാങ്കുകളിലും പോസ്റ്റോഫീസുകളിലും അക്കൗണ്ട് ആരംഭിക്കാം. റിട്ടയർമെന്റിനു ശേഷം നിക്ഷേപ സുരക്ഷയും മെച്ചപ്പെട്ട ഉറപ്പുള്ള വരുമാനവും ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ പദ്ധതിയാണിത്.

English Summary : How Senior Citizen Savings Scheme become Attractive from February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com