പെൻഷൻ സംവിധാനം പുനഃപരിശോധിക്കാൻ സമിതി വരുന്നു, പഴയ രീതിയിലേക്ക് തിരിച്ചു പോകുമോ?
Mail This Article
സർക്കാർ ജീവനക്കാരുടെ പെൻഷൻ സംവിധാനം പുനഃപരിശോധിക്കാൻ ധനമന്ത്രാലയം ഒരുസമിതിയെ നിയോഗിച്ചു. സർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്ന എൻപിഎസിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിന് ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്കുള്ള എൻപിഎസിന് കീഴിലുള്ള പെൻഷൻ പ്രശ്‌നം പരിശോധിക്കുമെന്നും ജീവനക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഒരു നയം രൂപീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. നിരവധി ബിജെപി ഇതര സംസ്ഥാനങ്ങൾ ഡിഎ - ലിങ്ക്ഡ് ഓൾഡ് പെൻഷൻ സ്കീമിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാന സർക്കാരുകൾ പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കേന്ദ്രത്തെ അറിയിക്കുകയും എൻപിഎസ് പ്രകാരം കുമിഞ്ഞുകൂടിയ കോർപ്പസ് തിരികെ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2004 ജനുവരി ഒന്നിന് ശേഷം റിക്രൂട്ട് ചെയ്ത കേന്ദ്ര സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു നിർദ്ദേശവും പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രാലയം കഴിഞ്ഞ മാസം പാർലമെന്റിനെ അറിയിച്ചിരുന്നു.
പെൻഷൻ തുക കൂടും
പഴയ പെൻഷൻ പദ്ധതി പ്രകാരം, വിരമിച്ച സർക്കാർ ജീവനക്കാർക്ക് അവരുടെ അവസാനത്തെ ശമ്പളത്തിന്റെ 50 ശതമാനം പ്രതിമാസ പെൻഷനായി ലഭിക്കും. ഡിഎ നിരക്ക് വർധിക്കുന്നതോടെ പെൻഷൻ തുക കൂടി വരികയും ചെയ്യും. എന്നാൽ പഴയ പദ്ധതി സർക്കാരിന് സാമ്പത്തികമായി സുസ്ഥിരമല്ല.
2004 ജനുവരി ഒന്നിനോ അതിനുശേഷമോ കേന്ദ്രസർക്കാരിൽ ചേരുന്ന സായുധ സേനയിലെ ജീവനക്കാർ ഒഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും എൻപിഎസ് നടപ്പാക്കിയിട്ടുണ്ട്.
English Summary : Central Government Appointed a Commettee to Review Pension