ADVERTISEMENT

കഴിഞ്ഞ അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങിയവർക്ക് സന്തോഷിക്കാം, മറ്റ് നിക്ഷേപമേഖലകൾ ഇക്കാലയളവിൽ മങ്ങിയ പ്രകടനം കാഴ്ച വെച്ചപ്പോൾ സ്വർണം നൽകിയത് 18 ശതമാനമെന്ന ആകർഷക നേട്ടമാണ്. എത്ര വില കൂടിയാലും അക്ഷയ തൃതീയയ്ക്ക് ഒരു തരി പൊന്നെങ്കിലും വാങ്ങാതെങ്ങനാ എന്ന് ചിന്തിക്കുന്ന മലയാളികളുടെ എണ്ണമേറുകയാണ്. 

ഇത്തവണത്തെ അക്ഷയതൃതീയ ജ്യോതിശാസ്ത്ര പ്രകാരം മുഹൂർത്തം ഏപ്രിൽ 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാൽ രണ്ട് ദിവസമായാണ് ആഘോഷിക്കുന്നത്. അക്ഷയ തൃതീയ നാളില്‍ സ്വർണം വാങ്ങിയാൽ ഐശ്വര്യം വര്‍ധിക്കുമെന്ന വിശ്വാസം ആളുകള്‍ക്കിടയിലുണ്ട്. അക്ഷയതൃതീയ ദിനത്തിൽ 5 ലക്ഷം കുടുംബങ്ങൾ കേരളത്തിലെ സ്വർണാഭരണശാലകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആൾ കേരള ഗോൾഡ് ആന്‍ഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ പറയുന്നു. പുതിയ സ്റ്റോക്കുകളും ലൈറ്റ് വെയിറ്റ് ആഭരണങ്ങളും എല്ലാ ഷോറൂമുകളിലും എത്തിയിട്ടുണ്ട്. സ്വർണം വെള്ളി, വജ്രം ആഭരണങ്ങൾ വാങ്ങുമ്പോൾ  ഗിഫ്റ്റ് വൗച്ചറുകളും പണിക്കൂലിയിൽ കിഴിവും മിക്ക ജ്വല്ലറികളും നൽകുന്നുണ്ട്.  വില കൂടി നിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെ അക്ഷയ തൃതിയ ദിവസം താങ്ങാവുന്ന നിരക്കിൽ സ്വർണം സ്വന്തമാക്കാം എന്ന് നോക്കാം

സ്വർണവില നാഴികക്കല്ലുകൾ താണ്ടുകയാണ്

goldakshaya

ഒരു പവൻ സ്വർണം വാങ്ങാൻ അര ലക്ഷം രൂപ മുടക്കണം എന്ന അവസ്ഥയിലേക്കാണ് വില നീങ്ങുന്നത്. ആഗോള തലത്തിലെ സാഹചര്യം വിലയിരുത്തുമ്പോൾ  സ്വർണ വില ഇനിയും മുന്നേറാനുള്ള സാധ്യതയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്. ഈ വർഷത്തെ അക്ഷയ തൃതീയ ദിവസം എത്തുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു സ്വർണവില ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് സ്വർണ വില ഗ്രാമിന് 4,720 രൂപയായിരുന്നു. പവന് വില 37,760 രൂപയും. ഇത്തവണ 18 ശതമാനത്തോളം വിലവർദ്ധനവാണുണ്ടായിട്ടുള്ളത്. എങ്കിലും ആഘോഷ ദിവസങ്ങളിൽ സ്വർണം വാങ്ങുന്ന മലയാളികളുടെ ശീലത്തിനു മാറ്റം വന്നിട്ടില്ല.

ആഭരണം തന്നെ വാങ്ങണം എന്നുണ്ടോ

goldakashaya3

നിങ്ങൾ ഇഷ്ടപ്പെടുന്ന ഏതെങ്കിലും രൂപത്തിൽ സ്വർണം വാങ്ങാം. പൊതുവെ കേരളത്തിൽ സ്വർണാഭരണങ്ങൾക്കാണ് പ്രാധാന്യം എങ്കിലും സ്വർണത്തിൽ നിക്ഷേപിക്കുക, ഇ ടി എഫ്, ഡിജിറ്റൽ ഗോൾഡ് എന്നിവ വാങ്ങുന്നതിലും മലയാളികൾ മുന്നിലുണ്ട്. 

അക്ഷയ തൃതീയക്ക് സ്വർണാഭരണം വാങ്ങുമ്പോൾ  പണിക്കൂലി, നികുതി ഇനത്തിൽ നല്ലൊരു ശതമാനം നഷ്ടം വരും. പണിക്കൂലി ഉയരുന്നതനുസരിച്ചു നികുതിയും കൂടും. സ്വർണമായി തന്നെ വാങ്ങണമെന്നുണ്ടെങ്കിൽ നാണയമായോ, ബാറുകളായോ വാങ്ങാം. നാണയമാണ് വാങ്ങുന്നത് എങ്കിൽ വിൽക്കുന്ന സമയത്ത് സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ മൂല്യം ലഭിയ്ക്കും എന്നതാണ് പ്രധാന ആകര്‍ഷണം. ഗോൾഡ് കോയിനുകൾ കൈവശമുണ്ടെങ്കിൽ ആവശ്യമുള്ളപ്പോൾ ഇവ ഉപയോഗിച്ച് ആഭരണങ്ങൾ വാങ്ങാനുമാകും. സ്വർണത്തിന്റെ വിലക്കയറ്റത്തെ ഒരു പരിധി വരെ ചെറുക്കുന്നതിന് അഡ്വാൻസ് ബുക്കിങ് സ്ക്കീമുകൾ ഉണ്ട്. വില കുറഞ്ഞാൽ കുറഞ്ഞ വിലയ്ക്കും, കൂടിയാൽ ബുക്ക് ചെയ്യുന്ന തിയതിയിലെ വിലയ്ക്കും ലഭിക്കുന്നതാണ് അഡ്വാൻസ് ബുക്കിങ് സ്ക്കീം.

∙ഒരു രൂപയ്ക്ക് സ്വർണം വാങ്ങാം ഡിജി ഗോൾഡിലൂടെ 

നിർമ്മാണ ചാർജുകളൊന്നുമില്ലാതെ സ്വർണം വാങ്ങാൻ കഴിയുന്ന ഒന്നാണ് ഡിജിറ്റൽ ഗോൾഡ്. നിലവിൽ,  MMTC-PAMP, SafeGold, Augmont Gold എന്നിവപോലുള്ള നിരവധി കമ്പനികളിൽ നിന്നും ഡിജിറ്റൽ സ്വർണം വാങ്ങാം. മാത്രമല്ല ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സന്ദർശിച്ച് ഒരു വ്യക്തിക്ക് ഡിജിറ്റൽ സ്വർണം വാങ്ങാം. ഈ കമ്പനികളിൽ പലതും ഡിജിറ്റൽ സ്വർണം വാങ്ങുന്നതിനും വിൽക്കുന്നതിനുമായി പേ ടിഎം , ഗൂഗിൾ പേ , ഫോൺപേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ പേയ്‌മെന്റ് ആപ്പുകൾക്കും പരമാവധി വാങ്ങൽ സംബന്ധിച്ച് വ്യത്യസ്ത നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. ഒരു രൂപയ്ക്ക് മുതൽ ഈ അപ്ലിക്കേഷനുകൾ വഴി സ്വർണം വാങ്ങാൻ കഴിയും. ഇത് കൂടാതെ ഇപ്പോൾ ചില ജ്വല്ലറികളും ഡിജിറ്റൽ സ്വർണം വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി അറിഞ്ഞിട്ട് വാങ്ങുക.

goldakshsya1

∙അക്ഷയ തൃതീയയ്ക്ക് സ്വർണത്തിൽ നിക്ഷേപിക്കാം

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള വളരെ ലളിതമായ രീതിയായി ഉയർന്നുവന്നിട്ടുണ്ട്. ഗോൾഡ് ഇടിഎഫുകൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ്. സ്വർണ ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതിന് നിക്ഷേപകർ ഒരു ഗ്രാം സ്വർണത്തിന് തുല്യമായ ഒരു യൂണിറ്റെങ്കിലും വാങ്ങേണ്ടതുണ്ട്.

∙ഈ വർഷം സ്വർണം വാങ്ങുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക

ഇത്തവണ അക്ഷയ തൃതീയക്ക് കടകളിൽ നിന്നും സ്വർണം വാങ്ങുമ്പോൾ ആറ് അക്ക ആൽഫാന്യൂമറിക് ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (HUID) കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വാങ്ങുക.

English Summary : Gold Buying Tips in Akshaya Tritiya Today

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com