ADVERTISEMENT

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ഒരു ദശാബ്ദത്തിനിടെ ആദ്യമായി സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2014-ലാണ് ബെർലിനിൽ അവസാനമായി ബജറ്റ് വെട്ടിക്കുറയ്ക്കൽ തീരുമാനങ്ങൾ എടുക്കേണ്ടി വന്നത്. ജർമ്മനി ഔദ്യോഗികമായി മാന്ദ്യത്തിലേക്ക് വീണു എന്ന്  ഔദ്യോഗിക കണക്കുകൾ വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. സാമ്പത്തിക ഉൽപ്പാദനം വർഷത്തിന്റെ ആദ്യ പാദത്തിൽ 0.3 ശതമാനം ഇടിഞ്ഞു. തുടർച്ചയായ രണ്ടാം പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതോടെ ജർമൻ സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾ രൂക്ഷമായി. പണപ്പെരുപ്പം 7.2 ശതമാനമായി ഉയർന്നതിനാൽ ഉപഭോക്തൃ ചെലവ് കുറഞ്ഞതാണ് ഈ ഇടിവിന് പ്രധാന കാരണം.

സമ്പദ് വ്യവസ്ഥ 

ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വ്യാഴാഴ്ച പുറത്തുവിട്ട ഡാറ്റ കാണിക്കുന്നത് ജർമ്മനിയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 0.3% കുറഞ്ഞുവെന്നാണ്. 2022ന്റെ അവസാന പാദത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ 0.5% ഇടിവുണ്ടായതിനെ തുടർന്നാണിത്.

germany1

ആദ്യ പാദത്തിൽ രാജ്യത്തെ തൊഴിലവസരങ്ങൾ ഉയർന്നു, പണപ്പെരുപ്പം കുറഞ്ഞു, എന്നാൽ ഉയർന്ന പലിശനിരക്കായതോടെ നിക്ഷേപങ്ങൾ കുറഞ്ഞു. ഊർജ്ജത്തിനായുള്ള ചെലവുകൾ കൂടിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയായി. റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ ഉണ്ടായ ഊർജ പ്രതിസന്ധിയും പ്രശ്നങ്ങൾ വഷളാക്കി. 

ജർമനിയിലും കോരന് കുമ്പിളിൽ കഞ്ഞി 

എന്ത് പ്രശ്നവും വരുമ്പോൾ പാവപ്പെട്ടവരെയാണ് അത് ഏറ്റവും ഏതു രാജ്യങ്ങളിലും ബാധിക്കുക. ജര്‍മനിയുടെ കാര്യത്തിലും ഇത് ശരിയാണ്. താഴെക്കിടയിൽ ഉള്ള ജോലിക്കാർക്ക് തങ്ങൾ വാങ്ങിയിരുന്ന പല സാധങ്ങളും വാങ്ങാൻ പണം തികയാതിരിക്കുകയും,  ഹീറ്റർ  പ്രവർത്തിപ്പിക്കുന്നതിന് പണമില്ലാത്തതിനാൽ കുടുംബങ്ങളെല്ലാവരും കൂടി ഒരു മുറിയിൽ മാത്രം ഹീറ്റർ  പ്രവർത്തിപ്പിക്കാൻ  നിർബന്ധിതരാകുകയും, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിക്കാൻ പോലും വേതനം തികയാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. ഒറ്റക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാരുടെ സ്ഥിതി വളരെ ശോചനീയമാണ്. ഇത്തരം വീടുകളിൽ കുട്ടികളുടെ ഭക്ഷണത്തിനു മുന്‍ഗണന കൊടുത്ത് അമ്മമാർ പ്രാതലോ അത്താഴമോ ഒഴിവാക്കേണ്ട അവസ്ഥയും ഒരു സർവ്വേ റിപ്പോർട്ട് ചെയ്യുന്നു.

germany-recession

ഇന്ത്യയെ എങ്ങനെ ബാധിക്കും?

2022-23ൽ ജർമ്മനിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 84,216 കോടി രൂപയുടേതായിരുന്നു . ഇപ്പോൾ ജർമ്മനിയിലെ മാന്ദ്യത്തോടെ, ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

ജർമ്മനിയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയെ മാത്രമല്ല യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിലും ഇത് ബാധിക്കാൻ വഴിയുണ്ട് എന്ന് കയറ്റുമതിക്കാരുടെ സംഘടനകൾ പറയുന്നു. ഇതുമൂലം കയറ്റുമതി പത്തുശതമാനമെങ്കിലും കുറയുമെന്നാണ് സൂചന. ഈ മാന്ദ്യം  ജർമ്മനിയിൽ നിന്നും ഇന്ത്യയിലേക്കുള്ള  നിക്ഷേപങ്ങളേയും ബാധിക്കും.  

ജോലി സാധ്യതകളെ ബാധിക്കുമോ?

germany-new

വൈദഗ്ധ്യമുള്ള മേഖലകളിൽ ജോലി സാധ്യതകൾ കുറയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ജർമ്മനിയിലേക്കുള്ള കുടിയേറ്റക്കാർക്ക്, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയന് പുറത്ത് നിന്ന് വരുന്നവരുടെ പ്രധാന തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഒരു പുതിയ ഇമിഗ്രേഷൻ നിയമം കൊണ്ടുവരാൻ ജർമ്മൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. യൂറോപ്യൻ യൂണിയന്  പുറത്ത് നിന്നുള്ള തൊഴിലാളികളുടെ എണ്ണം പ്രതിവർഷം 60,000 ആയി വർദ്ധിപ്പിക്കുമെന്ന് കരട് നിയമത്തിൽ പറയുന്നു. 

അംഗീകൃത പ്രൊഫഷണൽ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദവും ഒരു തൊഴിൽ കരാറും, ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്തിട്ടുള്ള കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും,  ബിരുദം അല്ലെങ്കിൽ തൊഴിൽ പരിശീലനവും, ജോബ് ഓഫർ ഇല്ലെങ്കിലും ജോലി കണ്ടെത്താൻ സാധ്യതയുള്ളവർക്കുള്ള 'അവസര കാർഡ്' എന്നിവയുള്ളവർക്കെല്ലാം ഇപ്പോഴും കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് റിപ്പോർട്ടുകളുണ്ട്. 

കേരളത്തിലും ആശങ്ക

മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ പഠിക്കുവാൻ തിരഞ്ഞടുക്കുന്ന രാജ്യമായ ജർമ്മനി മാന്ദ്യത്തിലേക്ക് വീഴുന്നതിൽ കേരളത്തിലെ കുടുംബാംഗങ്ങളിലും ആശങ്കയുണ്ട്. എന്നാൽ യുദ്ധം കഴിഞ്ഞാൽ ജർമ്മൻ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കും എന്ന ശുഭാപ്തി വിശ്വാസവും ഇവർക്കുണ്ട്. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലൂടെ കടന്നുപോയികൊണ്ടിരിക്കുന്നത്. ജർമനിയുടെ മാന്ദ്യം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടരുമോ എന്ന ആശങ്കയും സാമ്പത്തിക ശാസ്ത്രജ്ഞർക്കുണ്ട്. എന്നാൽ ജർമനിയുടെ ഓഹരി വിപണി ഇതൊന്നും കൂസാതെ പുതിയ ഉയരങ്ങൾ തൊടുന്ന തിരക്കിലാണ്

English Summary : Recession in Germany 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com