ADVERTISEMENT

ഒരേ വരുമാനമുള്ള രണ്ടു പേർ; ഒരാൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയും രണ്ടാമനതിനു മുകളിലും - ഇങ്ങനെ സംഭവിക്കുമോ? അളക്കുന്നത് ബഹുമുഖ ദാരിദ്ര്യമാണെങ്കിൽ (multi dimensional poverty) തീർച്ചയായും! ദിവസങ്ങൾക്കു മുമ്പ് നീതി ആയോഗ് പുറത്തുവിട്ട രണ്ടാമത്തെ ദേശീയ ബഹുമുഖ ദാരിദ്ര സൂചിക (Multi dimensional poverty index, MPI) പ്രകാരം 2015-16 മുതൽ 2019-21 വരെയുള്ള   അഞ്ചു വർഷം  കൊണ്ട് പതിമൂന്നര കോടി ഇന്ത്യക്കാരാണ് ബഹുമുഖ ദാരിദ്ര്യത്തിൽ നിന്നും പുറത്തുകടന്നത്.

ഈ സൂചികക്കാധാരമായ അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവ്വേ നടത്തിയ ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസ് (ഐഐപി എസ്) ഡയറക്ടർ, മലയാളിയായ കെ എസ് ജെയിംസ്, ഇക്കഴിഞ്ഞ ശനിയാഴ്ച  സസ്പെൻഷനിലായി.  സ്ഥാപനത്തിലെ  നിയമന ക്രമക്കേടാണ്  സസ്പെൻഷനുള്ള കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ മോദി സർക്കാരിന്റെ  പല അവകാശവാദങ്ങളെയും സംശയമുനയിൽ നിർത്തുന്ന കണക്കുകളുള്ള റിപ്പോർട്ട് പുറത്തുവിട്ടതിലെ നീരസമാണ് സസ്പെൻഷന്റെ കാരണമെന്നാണ് റിപ്പോർട്ട്. 

വൈദ്യുതിയും ദാരിദ്യവും

ബഹുമുഖ ദാരിദ്ര്യം കണക്കാക്കാൻ വരുമാനം നോക്കുന്നേയില്ല. പകരം ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള അടിസ്ഥാന ജീവിത നിലവാരം ഓരോ വ്യക്തിക്കും കുടുംബത്തിനും എത്രത്തോളം ലഭിക്കുന്നു എന്നതാണ് പരിഗണിക്കുന്നത്. വരുമാനമുള്ളതുകൊണ്ട് മാത്രം ഒരു കുടുംബത്തിന് ആരോഗ്യമോ വിദ്യാഭ്യാസമോ ജീവിത നിലവാരമോ ഉണ്ടാകണമെന്നില്ല. 

ഉദാഹരണത്തിന് ജീവിത നിലവാരത്തിലെ ഏഴ് സൂചകങ്ങളിൽ ഒന്ന് വൈദ്യുതിയാണ്. വൈദ്യുതിയെത്താത്ത ഒരു  ഗ്രാമത്തിലെ ഒരു വ്യക്തിക്ക്  എത്ര  വരുമാനമുണ്ടെങ്കിലും വൈദ്യുതി ഇല്ലായ്മ നേരിടുന്നു. അവിടെ രാത്രിയിൽ മണ്ണെണ്ണ വിളക്കോ പെട്രോമാക്സോ വേണ്ടിവരും,മൊബൈൽ ഫോണും വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന  ഗൃഹോപകരണങ്ങൾ ഉപയോഗശൂന്യമാണ്;  അത് വാങ്ങാനും  ചെലവ് വഹിക്കാനും ശേഷിയുണ്ടെങ്കിൽ പോലും ആ വ്യക്തി ഇല്ലായ്മ അനുഭവിക്കുന്നു.

ഗ്രാമത്തിൽ വൈദ്യുതിയെത്തിക്കാൻ വ്യക്തികൾ മാത്രം വിചാരിച്ചാൽ പോരാ,സർക്കാർ മുൻകൈയെടുക്കണം. വൈദ്യുതിയെത്തിയാലെ അവിടെയുള്ളവർക്ക്  കണക്ഷൻ എടുക്കാനാകൂ. വരുമാനം കുറഞ്ഞവർക്ക് സർക്കാരിനു സൗജന്യ വൈദ്യുതി നൽകാം.  ഫലത്തിൽ  ബഹുമുഖ ദാരിദ്ര്യ സൂചിക ഭരണത്തിന്റെ നിലവാരം, ക്ഷേമ പദ്ധതികൾ എന്നിവയും കണക്കിലെടുക്കുന്നു. വിദ്യാഭ്യാസത്തിലെ ഒരു സൂചകം  6-14 പ്രായത്തിൽ സ്കൂളിൽ പോകാതിരിക്കുന്ന കുട്ടികളുണ്ടോ എന്നതാണ്.  ഈ പ്രായത്തിലുള്ള ആൺകുട്ടിയും പെൺകുട്ടിയുമുള്ള ഒരു കുടുംബത്തിൽ ആൺകുട്ടിയെ  മാത്രമാണ് സ്കൂളിലയക്കുന്നതെങ്കിൽ അത് വിദ്യാഭ്യാസത്തിലെ ഇല്ലായ്മയായി കണക്കാക്കും. വീട്ടിനടുത്ത് സൗജന്യ വിദ്യാഭ്യാസം ലഭിക്കുമ്പോഴും  പെൺകുട്ടിയെ പഠിപ്പിക്കാൻ ചിലർ വിമുഖത കാണിക്കുന്നു. അതായത്  സമൂഹം, കുടുംബം എന്നിവയുടെ മനോഭാവത്തെയും ബഹുമുഖ ദാരിദ്ര്യ സൂചിക കണക്കിലെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ വ്യക്തിയുടെ വരുമാനം, സമൂഹത്തിന്റെ പുരോഗമന മനോഭാവം, സർക്കാരിന്റെ  പ്രവർത്തനം  ഇവ മൂന്നും ചേർന്നാലേ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്നും മോചനമുള്ളൂ. 

ദരിദ്രർ 10 ശതമാനം

Poverty | Representational image | Image Credit - Shutterstock

അങ്ങനെയെങ്കിൽ വരുമാനം മാത്രം അടിസ്ഥാനമാക്കുന്ന ദാരിദ്ര കണക്ക്  ബഹുമുഖ ദാരിദ്ര്യത്തെക്കാൾ കുറവായിരിക്കണ്ടേ? ലോക ബാങ്കിന്റെ വരുമാനം അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ 10% പേരാണ് ദരിദ്രർ. എന്നാൽ ബഹുമുഖ ദാരിദ്ര സൂചിക പ്രകാരം 15 ശതമാനവും. അതായത് വരുമാനപ്രകാരം ദരിദ്രരല്ലാത്ത ഏഴു കോടി പേർ ഇന്ത്യയിൽ ബഹുമുഖ ദാരിദ്ര സൂചിക പ്രകാരം ദരിദ്രരാണ്.  ഈ സൂചികയിൽ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയ്ക്ക്  തുല്യ വെയിറ്റേജ് ആണ് - 33.33% വീതം. ഇവയെ വീണ്ടും 12 സൂചകങ്ങളാക്കി വിഭജിക്കുന്നു;

ആരോഗ്യത്തിന് മൂന്ന് – i പോഷകാഹാരം - 16.66%, ii ശൈശവ/കൗമാര മരണനിരക്ക് - 8.33%, iii മാതൃ ആരോഗ്യം - 8.33%

വിദ്യാഭ്യാസത്തിന്  രണ്ട്– i കുടുംബത്തിലെ 10 വയസ്സിൽ കൂടുതലുള്ള ഒരാൾക്ക് പോലും 6 വർഷത്തെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല – 16.66% ii 6-14 പ്രായത്തിലുള്ള സ്കൂളിൽ പോകാത്ത കുട്ടികൾ ഉണ്ടായിരിക്കുക – 16.66%

ജീവിത നിലവാരത്തിന് ഏഴ് – കുടിവെള്ളം, ബാങ്ക് അക്കൗണ്ട്, താമസസൗകര്യം, വൈദ്യുതി, ശുചിത്വം, ഇലക്ട്രോണിക് ഉപകരണങ്ങൾ/ സൈക്കിൾ/ഇരുചക്ര വാഹനം, പാചക ഇന്ധനം - 4.76% x 7         

ആരോഗ്യം, ജീവിതനിലവാരം എന്നിവയിൽ  ഇല്ലായ്മ സ്കോർ കൂട്ടുമ്പോൾ വിദ്യാഭ്യാസ സൂചകങ്ങളിൽ ഉണ്ടാകലാണ് സ്കോർ കൂട്ടുന്നത്. ഒരു കുടുംബത്തിൽ ഈ 12 സൂചകങ്ങളിലുമായി മൊത്തം ഇല്ലായ്മ  33.33 ശതമാനമോ  അതിൽ കൂടുതലോ ആയാൽ അവരെ ദരിദ്രരായി കണക്കാക്കും.  ഉദാഹരണത്തിന് വിദ്യാഭ്യാസത്തിലെ രണ്ട് സൂചകങ്ങളുമില്ലാത്ത  കുടുംബം ദരിദ്രമാണ്. വിദ്യാഭ്യാസത്തിലെ ഒരു സൂചകവും പോഷകാഹാരവുമില്ലാത്ത  കുടുംബവും ദരിദ്രമാണ്. പോഷകാഹാരവും ജീവിതനിലവാരത്തിലെ നാല് സൂചകങ്ങളുമില്ലാത്ത കുടുംബവും ദരിദ്രമാണ്. കാരണം ഈ കുടുംബങ്ങളിലെല്ലാം ഇല്ലായ്മയുടെ തോത് 33.33 ശതമാനമോ അതിൽ കൂടുതലോ ആണ്.   പാചകത്തിനു   വിറകോ ചാണകമോ ആണ് ഉപയോഗിക്കുന്നതെങ്കിൽ-  ആ കുടുംബം ഇല്ലായ്മ നേരിടുന്നു. ഇനി പോഷകാഹാരത്തിൽ  ഇല്ലായ്മ നേരിടുന്ന  കുടുംബത്തിന്  ബാക്കി 11 സൂചകങ്ങളിലും  ഇല്ലായ്മയില്ലെന്നിരിക്കട്ടെ. ഇവിടെ ഇല്ലായ്മയുടെ തോത് 16.66% മാത്രമാണ്; അതുകൊണ്ട് ആ കുടുംബം ദരിദ്രമല്ല.

‘ദാരിദ്ര്യമെന്നത് ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടാതിരിക്കുന്നത് മാത്രമല്ല; മാനുഷികമായ കഴിവുകൾ (human capabilities) ഇല്ലാതിരിക്കുന്നതുകൂടിയാണ്’, ദാരിദ്ര്യത്തിന് അമർത്യ സെൻ നൽകിയ ഈ നിർവചനത്തിൽ നിന്നാണ് ബഹുമുഖ ദാരിദ്ര്യമെന്ന ആശയമുണ്ടായത്. മാനുഷികമായ കഴിവുകൾ ഇല്ലാത്തൊരു കുടുംബം,എന്നാൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിരിക്കുന്നു - ഇവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യത കൂടുതലാണ്. ഈ കുടുംബത്തിലെ അംഗങ്ങൾ സമ്പദ് വ്യവസ്ഥ  തരുന്ന അവസരങ്ങൾ ഉപയോഗിക്കാൻ  പ്രാപ്തരായിരിക്കില്ല - കാരണമവർ പരാശ്രയരാണ്, സ്വാശ്രയരല്ല. മാത്രമല്ല വിദ്യാഭ്യാസവും ആരോഗ്യവുമുള്ളവർ സമൂഹത്തിൽ അന്തസ്സോടെ ജീവിക്കുന്നു; അപകർഷതാബോധമില്ലാതെ, തലകുനിക്കാതെ! 

ഇനി കണക്കുകളിലേക്ക് 

india-maharashtra-poverty-slum-area

2019-21ലെ അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ ഈ സർവ്വേയുടെ 70% കോവിഡിന് മുൻപും ബാക്കി കോവിഡ് കാലഘട്ടത്തിലുമാണ്  നടന്നത്. അതായത് മുഖ്യമായും കോവിഡിന് മുമ്പുള്ള സ്ഥിതിയാണ് ഈ കണക്കുകളിലുള്ളത്. 2015–16ലെ നാലാംവട്ട സർവ്വേയിലെ കണക്കുമായി താരതമ്യം ചെയ്താണ് ദാരിദ്ര്യത്തിലുള്ള കുറവ് കണക്കാക്കിയത്. 2015-16ൽ 24.85% ഇന്ത്യക്കാർ ദരിദ്രരായിരുന്നു. 2019-21 ൽ ഇത് 14.96 ആയി കുറഞ്ഞു. അഥവാ 9.89% വരുന്ന 13.55 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. പക്ഷേ അതിനർത്ഥം 20.5 കോടി ഇന്ത്യക്കാർ ഇപ്പോഴും ദരിദ്രരാണ്. അതായത് , കേരള ജനസംഖ്യയുടെ  6 ഇരട്ടിയോളം പേർ! 

ദരിദ്രർ കൂടുതലും ഗ്രാമങ്ങളിലാണ്. ശ്രദ്ധേയമായ കാര്യം 12 സൂചകങ്ങളിലും 2015-16നെ അപേക്ഷിച്ചു ഇല്ലായ്മ കുറഞ്ഞു; എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളും ദാരിദ്ര്യം കുറച്ചു എന്നതുമാണ്. ഏറ്റവും കൂടുതൽ ദരിദ്രർ ഇല്ലായ്മ നേരിടുന്നത് പോഷകാഹാരം, പാചകത്തിനുള്ള ഇന്ധനം, താമസസൗകര്യം എന്നിവയിലാണ്. ഏറ്റവും കുറഞ്ഞ ഇല്ലായ്മ ബാങ്ക് അക്കൗണ്ട്, ബാല്യ/കൗമാര മരണനിരക്ക്, വൈദ്യുതി എന്നിവയിലും ശതമാന കണക്കിൽ ഏറ്റവും കൂടുതൽ ദരിദ്ര്യമുള്ള സംസ്ഥാനം ബീഹാർ ആണ് (33.76%); ഏറ്റവും കുറഞ്ഞത് കേരളവും (0.55%).  കേരളത്തിൽ 200ൽ ഒരാൾ  ദരിദ്രനാണെങ്കിൽ  ബീഹാറിൽ 200ൽ 67 പേരും ദരിദ്രനാണ്! കഴിഞ്ഞ സർവ്വേയിൽ പകുതിയിൽ കൂടുതൽ ദരിദ്രർ (51.89%) ഉണ്ടായിരുന്ന ഏക സംസ്ഥാനം ബീഹാർ ആയിരുന്നു. അതാണ് മൂന്നിലൊന്നായത്. ശതമാന കണക്കിൽ ജാർഖണ്ടും മേഘാലയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.  ഉയർന്ന ജനസംഖ്യയുള്ള  ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ  ദാരിദ്ര്യം കുറയ്ക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

14 സംസ്ഥാനങ്ങളിൽ ദരിദ്രർ 10 ശതമാനത്തിൽ കൂടുതലാണെങ്കിൽ 10  ശതമാനത്തിൽ കുറവുള്ള  സംസ്ഥാനങ്ങളുടെ എണ്ണവും 14 ആണ്.  എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ദാരിദ്ര്യം 10 ശതമാനത്തിന് താഴെയാണ്; മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് ഹിമാചൽ പ്രദേശ് എന്നീ   സംസ്ഥാനങ്ങളിലും  ജമ്മു, ലഡാക്ക് ഉൾപ്പെടെ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലും പത്തിൽ താഴെയാണ്. ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ  ഒരു കോടിയിൽ അധികം  പേർ ദാരിദ്ര്യത്തിൽ നിന്നും പുറത്തു കടന്നു. 13.55 കോടി ദരിദ്രരിൽ  8.12കോടിയും  (60%) ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ 3.43 കോടി (25%) യുപിയിലും  2.25 കോടി (17%) ബീഹാറിലുമാണ്.  

കേരളം മുന്നിലാണോ ?

ഏറ്റവും മികച്ച സംസ്ഥാനം കേരളം തന്നെ. എന്നാൽ 12 സൂചകങ്ങളിലും കേരളം ഒന്നാമതാണോ? അല്ല. പാചക ഇന്ധനം, കുടിവെള്ളം, ബാങ്ക് അക്കൗണ്ട് എന്നിവയിൽ 9 സംസ്ഥാനങ്ങൾ കേരളത്തേക്കാൾ മികച്ചു നിൽക്കുന്നു. കുടിവെള്ളത്തിൽ ബീഹാറും യുപിയും ബംഗാളും പോലും കേരളത്തെക്കാൾ മുന്നിലാണ്. താമസസൗകര്യത്തിൽ  സ്ഥിതി മോശമായ 5 സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇനി കേരളത്തിന്റെ  മാത്രം കാര്യമെടുത്താൽ 12ൽ 6 സൂചകങ്ങളിൽ കഴിഞ്ഞ സർവ്വേയേക്കാൾ  ഇത്തവണ പ്രകടനം മോശമായിരിക്കുന്നു. ആരോഗ്യത്തിലെ 3, വിദ്യാഭ്യാസത്തിലെ 1, ജീവിതനിലവാരത്തിലെ 2 എന്നിങ്ങനെ. ദരിദ്രരുടെ ശതമാനം കൂടുതലുള്ളത് വയനാട്ടിലാണ്. കഴിഞ്ഞ സർവേയെ അപേക്ഷിച്ചു ദാരിദ്ര്യത്തിന്റെ തോത് കൂടിയ നാല് ജില്ലകൾ - കാസർഗോഡ്, പാലക്കാട്, കോഴിക്കോട്, കോട്ടയം. ഇന്ത്യയിലെ ഒരേയൊരു ദാരിദ്ര്യമുക്ത ജില്ല എറണാകുളം. കഴിഞ്ഞ സർവ്വേയിൽ ദാരിദ്ര്യമുക്തമായിരുന്ന കോട്ടയത്ത് ഇപ്പോൾ 0.14% ദരിദ്രരുണ്ട്. സ്വാതന്ത്ര്യം ലഭിച്ചു എഴുപത്തിയാറാം  വർഷത്തിലും ദാരിദ്ര്യത്തിന്റെ കണക്കുകളാണ് നമുക്കു മുന്നിലുള്ളത്. 

English Summary: Explains India's National Multidimensional Poverty Index

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com