കാലാവസ്ഥാ വ്യതിയാനം:കര്‍ഷകനെ ഇന്‍ഷൂറന്‍സ് കമ്പനികളും കൈവിടുന്നു
Mail This Article
ഇടി വെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞത് പോലെയാണ് ഇന്ത്യന്‍ കര്‍ഷകരുടെ അവസ്ഥ. കഴിഞ്ഞ രണ്ട് ദശകങ്ങളായി കടത്തില്‍ പെട്ടുഴലുന്ന മൂന്നു ലക്ഷത്തിലധികം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. വിളനാശവും പെരുകുന്ന കൃഷിച്ചെലവും വിലയില്ലായ്മയുമാണ് എക്കാലത്തും കര്‍ഷകരുടെ ശാപം. ഇതില്‍നിന്ന് തെല്ലൊരാശ്വാസവുമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക,് നേരിയതെങ്കിലും വിള ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും തുടര്‍ന്ന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും തങ്ങള്‍ക്ക് താങ്ങാനാവുന്നില്ലെന്നാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇപ്പോള്‍ പറയുന്നത്. പ്രകൃതി ക്ഷോഭങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം രാജ്യവ്യാപകമായി കാര്‍ഷിക രംഗത്ത് പ്രഹരമേല്‍പ്പിക്കുന്നതിനാല്‍ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയില്‍ നിന്ന് ഐ സി ഐസി ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സും ചോളമണ്ഡലം ജനറല്‍ ഇന്‍ഷൂറന്‍സും പിന്‍മാറുന്നതായി സൂചന നല്‍കി. രാജ്യവ്യാപകമായി ഈ പദ്ധതിയുടെ കീഴില്‍ 2019 സാമ്പത്തിക വര്‍ഷം 20,923 കോടിയാണ് വിള ഇന്‍ഷൂറന്‍സ് പ്രീമിയമായി വിവിധ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ലഭിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ ക്ലെയിം നല്‍കിയതാകട്ടെ 27550 കോടിയും.
അതേസമയം സര്‍ക്കാര്‍ സ്ഥാപനമായ ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും ഉയര്‍ന്ന ക്ലെയിമിനെ തുടര്‍ന്ന് വിള ഇന്‍ഷൂറന്‍സ് മേഖലയില്‍ വലിയ നഷ്ടത്തിലാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നഷ്ടം സഹിക്കേണ്ടി വരുന്ന കര്‍ഷകര്‍ ഇപ്പോള്‍ വിള ഇന്‍ഷൂറന്‍സിനെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ രംഗത്തുള്ള പ്രീമയം വരുമാനത്തില്‍ 26 ശതനമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ആറു മാസം വരെ ലഭിച്ച പ്രീമിയം വരുമാനം 19,217.65 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 15,185.98 കോടിയായിരുന്നു. രാജ്യത്തെ വിള ഇന്‍ഷൂറന്‍സിന്റെ മുഖ്യപങ്കും വഹിക്കുന്നത് അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയും മറ്റ് പല പൊതുമേഖലാ സ്ഥാപനങ്ങളുമാണ്.