ഇനി 75,000 രുപ വരെയുള്ള ആക്‌സിഡന്റ് ക്ലെയിമിന് സര്‍വെയർ വേണ്ട,സ്വയം റിപ്പോര്‍ട്ട് നല്‍കാം
Mail This Article
അപകട ഇന്‍ഷൂറന്‍സ് അടക്കമുള്ളവയുടെ ക്ലെയിം സെറ്റില്‍മെന്റ് നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സെല്‍ഫ് അസസ്‌മെന്റ് പരിധി ഉയര്‍ത്തി. വാഹനാപകടങ്ങളുടെ ക്ലെയിമിന്റെ കാര്യത്തില്‍ നിലവില്‍ ഉപഭോക്താവിന് സ്വയം വിലയിരുത്തി ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാവുന്ന പരിധി 50,000 രൂപയായിരുന്നു. അതുപോലെ അഗ്നിബാധ,ഭവന ഇന്‍ഷൂറന്‍സ് എന്നിവയ്ക്ക് ഈ പരിധി 10,0000 വും. ഇത് യഥാക്രമം 75,000 വും 15,0000 വും ആയി ഉയര്‍ത്തിക്കൊണ്ട് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഉത്തരവിറക്കി. ഇതോടെ ക്ലെയിം സെറ്റില്‍മെന്റുകൾ വേഗത്തിലാവും.
നേരത്തെ ആക്‌സിഡന്റ് ക്ലെയിം പരിധി 50,000ന് മുകളിലായാല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ സര്‍വെയർ വന്ന് നഷ്ടം കണക്കു കൂട്ടി റിപ്പോര്‍ട്ട് നല്‍കണമായിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കമ്പനികള്‍ ക്ലെയിം സെറ്റില്‍ ചെയ്യുന്നത്. തീപിടുത്തം പോലുള്ള കാര്യങ്ങളില്‍ 10,0000 രുപയ്ക്ക് മുകളിലാണെങ്കിലും സര്‍വെയർ എത്തണമായിരുന്നു. ഇത് കാലതാമസമുണ്ടാക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് സെല്‍ഫ് അസസ്‌മെന്റിന്റെ പരിധി ഉയര്‍ത്തിയത്. ഇതോടെ സെറ്റില്‍മെന്റുകള്‍ വേഗത്തിലാകും.
ഇപ്പോള്‍ തന്നെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇതിനായി ആപ്പ് അധിഷ്ഠിതമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നുണ്ട്. ഇതോടനുബന്ധിച്ചാണ് പുതിയ നിര്‍ദ്ദേശവും വന്നിട്ടുള്ളത്. നിലവില്‍ ഐ സി ഐ സി ഐ ലൊംബാര്‍ഡ്,ബജാജ് അലിയന്‍സ് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ വാഹനാപകടത്തിന്റെ കാര്യത്തില്‍ പോളിസി ഉടമകള്‍ തന്നെ അപ് ലോഡ് ചെയ്യുന്ന വീഡിയോ വിലയിരുത്തി നഷ്ടപരിഹാരം അനുവദിക്കുന്നുണ്ട്.