ADVERTISEMENT

എൽഐസിയുടെ അഞ്ചു ശതമാനം ഓഹരികൾ നാട്ടിൽ വിറ്റഴിക്കുന്ന  ആദ്യ പബ്ലിക്  ഇഷ്യുവിന്  ഏതാനും ദിവസങ്ങൾക്കകം  തുടക്കമാകും. എന്നാൽ ഒട്ടും  വൈകാതെ 20 ശതമാനം ഓഹരികളുടെ ഉടമസ്ഥാവകാശം വിദേശത്തേയ്ക്ക്  പോകും. അതിനുള്ള അനുമതി ശനിയാഴ്ച  കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞു.  എൽഐസിയിൽ 20 ശതമാനം  നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു മന്ത്രിസഭ പച്ചക്കൊടി കാട്ടിയിരിക്കുന്നു.  

യുദ്ധം മൂലം സാഹചര്യം മോശമായാൽ  എൽഐസി ഓഹരി വിൽപ്പന  വഴി ലക്ഷ്യമിട്ട പണം സമാഹരിക്കാനാകില്ലേ എന്ന ആശങ്ക സർക്കാരിനുണ്ട്. അതിനെ മറികടക്കാൻ  എത്രയും വേഗം 20 ശതമാനം ഓഹരി വിദേശ സ്ഥാപനത്തിനു വിറ്റു പണമാക്കാനാണ്(FDI)  സര്‍ക്കാർ നീക്കം. മാർച്ച് 31 നു സമ്പത്തിക വർഷം തീരും മുൻപ് ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. അതിനായി   വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ  വിദേശ നിക്ഷേപ നടപടികൾ പൂർത്തിയാക്കുമോ എന്നതാണ് അറിയാനുള്ളത്. 

തിരക്കിട്ട് തീരുമാനം 

ഇൻഷൂറൻസ്  മേഖലയിൽ 74 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം മുൻപേ തന്നെ അനുവദിച്ചിട്ടുളളതാണ്. എൽഐസിയുടെ പ്രത്യേക പദവി പരിഗണിച്ച്  ഇതുവരെ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള നടപടികൾ ചെയ്തിരുന്നില്ല എന്നുമാത്രം. എന്നാൽ പബ്ലിക് ഇഷ്യു നടപടികളുടെ മറവിൽ  ഇപ്പോൾ  നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതിയും നടപ്പാക്കുകയാണ് സർക്കാർ.  ശനിയാഴ്ച  കൂടിയ  മന്ത്രിസഭ യോഗം എടുത്ത  തീരുമാനം സംബന്ധിച്ച  വിശദാംശങ്ങൾ  ഒട്ടും വൈകാതെ പുറത്തു വരും. 

എൽഐസിയുടെ പബ്ലിക് ഇഷ്യുവിനെതിരെ ജീവനക്കാരും ഏജന്റുമാരും പ്രതിഷേധത്തിലാണ്. എന്നാൽ അഞ്ചു ശതമാനം ഓഹരി വിൽക്കുന്നതുകൊണ്ട് കമ്പനിയുടെ കാര്യക്ഷമത വർധിക്കുകയേ ഉള്ളൂ, അതിനെ സ്വകാര്യ വൽക്കരണമോ വിറ്റഴിക്കലോ ആയി  കാണരുത് എന്ന നിലപാടാണ് സർക്കാരും വിപണി വൃത്തങ്ങളും സ്വീകരിച്ചിരുന്നത്.

ആശങ്ക അസ്ഥാനത്തല്ല

എന്നാൽ വൈകാതെ കൂടുതൽ ഓഹരി വിഹിതം  വിൽക്കുമെന്നും അതോടെ  എൽഐസി പൊതുമേഖലാ സ്ഥാപനമല്ലാതാകുമെന്നും  ജീവനക്കാർ ഭയപ്പെടുന്നു.  പേടി. 20 ശതമാനം ഓഹരി കൂടി ഉടൻ വിറ്റഴിക്കുന്നതോടെ അവരുടെ ആശങ്ക അസ്ഥാനത്തല്ല എന്നു  പറയേണ്ടി  വരും.

ഇപ്പോൾ 20 ശതമാനമേ വിദേശ നിക്ഷപത്തിനു അനുമതി നൽകിയിട്ടുള്ളൂ.  അതു 74 ശതമാനമാക്കി വർധിപ്പിക്കാൻ ഇനി ഒരു മന്ത്രിസഭാ യോഗം കൂടിയാൽ മതിയാകും.  

ഇന്ത്യയെ പോലെ വൻ വളർച്ചാ സാധ്യതകളുള്ള ഒരു  ഇൻഷൂറൻസ് വിപണിയും അവിടെ എൽഐസി പോലെ സമഗ്രാധിപത്യമുള്ള  ഒരു കമ്പനിയും!  വിദേശ വമ്പൻമാരെ ആകർഷിക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. ഈ വിൽപ്പനസാധ്യത മുന്നിൽ കണ്ട് താമസിയാതെ 74 ശതമാനം വിദേശ നിക്ഷേപം എന്ന പരിധിയിലേക്ക് 1–2  വർഷത്തിനകം സർക്കാർ നീങ്ങുമോ? വരാനിരിക്കുന്ന  തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനപ്രിയ പദ്ധതികൾക്കായി പണം കണ്ടെത്താനും മറ്റും സർക്കാർ അതിനു തയ്യാറായാൽ അത്ഭുതപ്പെടാനില്ല. എയർ ഇന്ത്യ വിറ്റതും ഭാരത് പെട്രോളിയവും വിൽക്കാൻ വെച്ചിരിക്കുന്നതും പരിഗണിക്കുമ്പോൾ അത്തരം ഒരു സാഹചര്യം തള്ളിക്കളയാനും കഴിയില്ല.  

English Summary : Government will Sell 20% Share of LIC to FDI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com