ADVERTISEMENT

കേരള സർക്കാർ ആറു മാസം മുമ്പ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് കൂടുതൽ പേർക്ക് സാന്ത്വനമേകുന്നുവെങ്കിലും നടത്തിപ്പിലെ അപാകതകൾ മൂലം കൂടുതൽ വിമർശനങ്ങളും ഏറ്റു വാങ്ങുന്നു. കാര്യക്ഷമമായ നടത്തിപ്പിലൂടെയും ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള ഒത്തുകളിയിലൂടെയും യഥാർത്ഥത്തിൽ ലഭിക്കേണ്ട ചില ആനുകൂല്യങ്ങളെങ്കിലും രോഗികൾക്ക് നഷ്ടമാകുകയും ചെയ്യുന്നുണ്ട്.

പദ്ധതിയിൽ ആറു മാസത്തിനകം ചികിത്സ നേടിയത് 1,06,851 രോഗികൾ. സ്വകാര്യ ആശുപത്രികൾ 99,447 രോഗികൾക്കും സർക്കാർ ആശുപത്രികൾ 7,404 പേർക്കും ചികിത്സ നൽകി. ഡിസംബർ 19 വരെ അംഗീകാരം നൽകിയ ക്ലെയിമുകളുടെ കണക്കാണിത്. മൊത്തം 312 കോടി രൂപ ചികിത്സയ്ക്കായി അനുവദിച്ചു. മാരക രോഗങ്ങൾക്കുള്ള പ്രത്യേക പാക്കേജ് അനുസരിച്ച് 1044 പേർക്ക് 22 കോടി രൂപയും നൽകി. ആകെ 1,17,391 ക്ലെയിമുകളാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത്.

അമല മുന്നിൽ

മെഡി സെപ് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചികിത്സ നൽകിയത് തൃശ്ശൂരിലെ അമല ആശുപത്രിയാണ് (3928). കൊല്ലം എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് (3469 ), കണ്ണൂർ എ.കെ.ജി ആശുപത്രി ( 2767) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉണ്ട്. സർക്കാർ ആശുപത്രികളിൽ തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററാണ് കൂടുതൽ പേർക്ക് ചികിത്സ നൽകിയത് (1240). കോട്ടയം മെഡിക്കൽ കോളേജ് 1189 രോഗികൾക്കും തിരുവനന്തപുരം മെഡിക്കൽ കോളേജ് 927 രോഗികൾക്കും ചികിത്സ നൽകി.

medisep-5

ആശുപത്രികൾ കൂടി

സർക്കാർ ജീവനക്കാരും പെൻഷൻകാരും കൂട്ടത്തോടെ മെഡി സെപിനു കീഴിലെ ആശുപത്രികളിലേയ്ക്കു ചികിത്സ തേടിപ്പോയിത്തുടങ്ങിയതോടെ ഒട്ടേറെ പ്രമുഖ സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ ചേരാൻ താല്പര്യം അറിയിക്കുന്നതായി ധനവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കളാണ് 2022 ജൂലായ് 1 മുതൽ ആരംഭിച്ച മെഡി സെപ് പദ്ധതിക്കു കീഴിലുള്ളത്. സംസ്ഥാനത്തിനകത്ത് 324 സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സർക്കാർ മേഖലയിലെ 143 ആശുപത്രികളുമാണ് പദ്ധതിക്കു കീഴിലുള്ളത്. സംസ്ഥാനത്തിനു പുറത്ത് 13 ആശുപത്രികളും പദ്ധതിയുമായി സഹകരിക്കുന്നു. ഇപ്പോൾ മൊത്തം 480 ആശുപത്രികളിൽ മെഡിസെപ് ചികിത്സ ലഭിക്കുന്നുണ്ട്.

കോഴിക്കോട്ടുകാർ മുന്നിൽ

പദ്ധതിക്കു കീഴിൽ കൂടുതൽ  ചികത്സ നേടിയത് കോഴിക്കോടുകാരാണ് (18625). എറണാകുളം (14436 ), തിരുവനന്തപുരം (11870)എന്നീ ജില്ലക്കാർ തൊട്ടുപിന്നിലുണ്ട്. അൺസ്പെസിഫൈഡ് അസുഖങ്ങൾക്കാണ് കൂടുതൽ പേരും ചികിത്സയ്ക്ക് എത്തിയത് (24611). ഡയാലിസിസ് (21263), തിമിര ശസ്ത്രക്രിയ (14142) തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടിയവരാണ് തൊട്ടു പിന്നിൽ.

സവിശേഷതകൾ ഒട്ടേറെ

മറ്റു ഇൻഷുറൻസ് പദ്ധതികളെ അപേക്ഷിച്ച് മെഡി സെപിന് ഒട്ടേറെ സവിശേഷതകൾ ഉണ്ട്. നിലവിലുള്ള അസുഖങ്ങൾക്കും ആദ്യദിനം മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നതാണ് പ്രധാനപ്പെട്ട നേട്ടം. ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും ഒരേ നിരക്കിലുള്ള പ്രീമിയമാണ് ഈടാക്കുന്നത്. പ്രതിമാസം 500 രൂപയാണ് പ്രീമിയം. ഓരോ വർഷവും 3 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. അവയവ മാറ്റത്തിനും 12 മാരക രോഗങ്ങൾക്കും 35 കോടി രൂപയുടെ കോർപ്പസ് ഫണ്ടിൽ നിന്ന് പ്രത്യേക പരിരക്ഷയും ലഭിക്കും. മെഡിക്കൽ, ശസ്ത്രക്രിയ, ഡേ കെയർ ചികിത്സകൾ (ഡയാലിസിസ്, കീമോതെറാപ്പി, തിമിര ശസ്ത്രക്രിയ ) എന്നിവ ഉൾപ്പെടുന്ന 1920 പാക്കേജുകൾ പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിലെ ചികിത്സാ സംബന്ധമായ പ്രക്രിയകളുടെ ചെലവ്, മരുന്നു വില, ഡോക്ടർ ഫീസ്, മുറി വാടക, പരിശോധനാ ചാർജുകൾ, രോഗാനുബന്ധ ഭക്ഷണ ചെലവുകൾ എന്നിവയ്ക്കെല്ലാം പരിരക്ഷ ലഭിക്കും. പദ്ധതിയിൽ ചേരുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ആശങ്കകളും ആവലാതികളും

medisep

ഓരോ രോഗങ്ങൾക്കും നിശ്ചിത പാക്കേജ് അനുസരിച്ചുള്ള റീ ഇംപേഴ്സ്മെന്റ് മാത്രമേ അനുവദിക്കുന്നുള്ളൂ. വിവിധ ചികികത്സകൾക്ക് പരമാവധി അനുവദിക്കുന്ന ദിവസങ്ങളുടെ എണ്ണവും നിജപ്പെടുത്തിയിട്ടുണ്ട്. അതിൽ കൂടുതൽ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ കാഷ്ലെസ് ചികിത്സ ലഭിക്കില്ല. ഈ പാക്കേജ് നിബന്ധന പദ്ധതിയുടെ നിറം കെടുത്തുന്നു. പാക്കേജിൽ കടിച്ചു തൂങ്ങി ചികിത്സ നിഷേധിക്കുന്ന ആശുപത്രി അധികൃതർക്കു മുന്നിൽ ഉപയോക്താക്കൾ നിസ്സഹായരാണ്. ഇതു സംബന്ധിച്ച്  ആശുപത്രി അധികൃതരും രോഗികളും തമ്മിലുള്ള വാക്കേറ്റം പതിവാണ്. 3 ലക്ഷം രൂപയുടെ കവറേജ് ഉണ്ടായിട്ട് എന്തു പ്രയോജനമെന്ന് രോഗികൾ ചോദിക്കുന്നു. ഓരോ ചികിത്സയുടെയും ദൈർഘ്യം നിശ്ചയിക്കുന്നത് ഇൻഷുറൻസ് കമ്പനിയാണെന്നതാണ് വിചിത്രമായ വസ്തുത. 

ചികിത്സയ്ക്കൊടുവിൽ പല ആശുപത്രികളും ബില്ല് കൊടുക്കുന്നില്ല എന്നതാണ് മറ്റൊരു ആക്ഷേപം. യഥാർത്ഥ ചികിത്സാ ചെലവുകൾ പെരുപ്പിച്ചു കാണിച്ച് ആശുപത്രികൾ ഇൻഷുറൻസ് കമ്പനികൾക്ക് ക്ലെയിം കൊടുക്കുന്നതായും പരാതിയുണ്ട്. മറ്റു പരാതികൾ ഇവയാണ്.

∙എംപാനൽ ചെയ്ത ആശുപത്രികൾ കരാർ പ്രകാരമുള്ള എല്ലാ ചികിത്സകളും നൽകുന്നില്ല. മിക്ക ജില്ലകളിലും ഭാഗികമായ ചികിത്സ നൽകുന്ന ആശുപത്രികളാണ് കൂടുതലും

∙ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പുള്ള 15 ദിവസത്തെയും ശേഷമുള്ള 15 ദിവസത്തെയും ചികിത്സാ ചെലവ് ലഭിക്കുന്നില്ല.

∙ഇൻഷുറൻസ് കമ്പനിയുടെ അപ്രൂവൽ താമസിക്കുന്നതു മൂലം ഡിസ്ചാർജ് ചെയ്താലും പണം അടയ്ക്കാതെ വീട്ടിലേക്ക് വിടുന്നില്ല.

∙പാക്കേജിന്റെ പേരു പറഞ്ഞ് ഹോസ്പിറ്റലിൽ കഴിയുന്ന മുഴുവൻ ദിവസങ്ങൾക്കുമുള്ള ചികിത്സാ പരിരക്ഷ നിഷേധിക്കുന്നു.

നിർബന്ധ 'മെഡിസെപ് ' കോടതി ഇടപെടുന്നു

മെഡിസെപ് പദ്ധതിയിൽ പെൻഷൻകാരെ നിർബന്ധമായി ചേർക്കുന്നതിനെതിരെ കുസാറ്റിൽ നിന്നു വിരമിച്ച ജീവനക്കാരുടെ സംഘടന നൽകിയ നിവേദനം 3 മാസത്തിനകം തീർപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജീവനക്കാരെയും പെൻഷൻകാരെയും നിർബന്ധപൂർവം അംഗങ്ങളാക്കി പ്രീമിയം ഈടാക്കുന്ന പശ്ചാത്തലത്തിൽ കുറ്റമറ്റ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നു.

Englisj Summary : Medisep Complaints also Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com