വീണ്ടും കരുത്ത് കാട്ടി ഓഹരി വിപണി
Mail This Article
പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു മന്ത്രിമാരും സഹമന്ത്രിമാരും സ്ഥാനമേറ്റതോടെ ഇന്ന് ഓഹരി വിപണി വീണ്ടും കരുത്താർജിക്കുകയാണ്. ഉച്ചവരെയുള്ള വ്യാപാരവേളയിൽ സെൻസെക്സ് 40,122ഉം നിഫ്റ്റി 12,039ഉം വരെ ഉയർന്നു. നരേന്ദ്രമോദി തിരഞ്ഞെടുപ്പിൽ കനത്ത വിജയം നേടിയ മെയ് 23നാണ് ആദ്യമായി 'സെൻസെക്സ്' ഏറ്റവും ഉയർന്ന പോയിന്റായ 40,000 വും 'നിഫ്റ്റി' 12,000 വും പോയിൻറ് കടന്നത്.
വ്യവസായ വാണിജ്യ സംഘടനയായ 'ഫിക്കി' 2019 - 20ൽ രാജ്യം 7.1% സാമ്പത്തിക വളർച്ച നേടുമെന്നും തൊട്ടടുത്ത വർഷം ഇത് 7.2 % ആകുമെന്നും കരുതുന്നു. ഇത് ഓഹരി സൂചിക വീണ്ടും പുതിയ ഉയരം തൊടുമെന്ന പ്രതീക്ഷയാണ് നിക്ഷേപകർക്ക് നൽകുന്നത്. 2018-19 കാലയളവിൽ 4437 കോടി ഡോളറാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിക്ഷേപിച്ചത്. പ്രത്യക്ഷ വിദേശ നിക്ഷേപം ഏറ്റവും കൂടുതൽ ഇന്ത്യയിലെത്തിയത് സിംഗപ്പൂർ നിന്നാണ്. മൗറീഷ്യസിനെ പിന്നിലാക്കിയാണ് അവർ നിക്ഷേപിച്ചിട്ടുള്ളത്. വിദേശരാജ്യങ്ങളിലെ നിക്ഷേപകർക്ക് ഇന്ത്യയോടുള്ള വിശ്വാസമാണിത് കാണിക്കുന്നത്. ഇനി രാജ്യത്ത് സാമ്പത്തിക പരിഷ്കാരങ്ങൾക്ക് വേഗമേറുമെന്ന് സാമ്പത്തിക രംഗത്തുള്ളവർ കണക്കുകൂട്ടുന്നു.
പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ' പോലുള്ള പദ്ധതികൾ ഇക്കൂട്ടത്തിൽ പെടുത്താം. ഇന്ത്യൻ റെയിൽവേ പുതിയ വാഗണുകൾ വാങ്ങുന്നതിന് 2,635 കോടി രൂപയുടെ കരാർ നൽകി കഴിഞ്ഞു.ഇൻഷുറൻസ് മേഖലയിൽ 100% വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള തയ്യാറെടുപ്പുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകും.
ഇന്ത്യയുടെ സ്വകാര്യ നിക്ഷേപം ഉയരും എന്നുള്ളതാണ് ലോക ബാങ്കിന്റെ പ്രതീക്ഷ. വിദേശരാജ്യങ്ങളുമായി പ്രധാനമന്ത്രിക്കുള്ള സ്വീകാര്യത രാജ്യത്തിന് കൂടുതൽ ഗുണകരമായേക്കും.