ഐആർസിടിസി ഓഹരിയ്ക്ക് ഗംഭീര തുടക്കം
Mail This Article
ഓഹരി വിപണിയിൽ ഐആർസിടിസി ഓഹരിക്ക് ( ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ)വിപണിയിൽ ലിസ്റ്റു ചെയ്ത ആദ്യദിനം തകർപ്പൻ തുടക്കം.
മുന്നൂറ്റി ഇരുപതു രൂപയ്ക്ക് ഇഷ്യു ചെയ്‌ത ഓഹരി ബിഎസ്‌ഇയിൽ ലിസ്‌റ്റ് ചെയ്‌തത് 644 രൂപയ്‌ക്കാണ്. വർധന ഏതാണ്ട് 102 ശതമാനം. എൻഎസ്‌ഇയിലെ ലിസ്റ്റിംഗ് വില 623 രൂപയായിരുന്നു. വില ഒരവസരത്തിൽ 743 രൂപ വരെ ഉയർന്നശേഷം 733 രൂപയ്‌ക്കാണ് വ്യാപാരം അവസാനിച്ചത്.
ഓഹരി വിപണി പ്രതീക്ഷിച്ചതിനേക്കാൾ വളരെ ഉയർന്ന വിലയിലാണ് മിനിരത്‌ന കാറ്റഗറി-1 പൊതുമേഖല സ്ഥാപനവും ഇന്ത്യൻ റെയിൽവേയുടെ സബ്‌സിഡിയറിയുമായ ഐആർസിടിസി ലിസ്റ്റ് ചെയ്‌തത്. ഇഷ്യു വഴി 638 കോടി രൂപയാണ് കമ്പനി സ്വരൂപിച്ചത്. ഇഷ്യുവിന് 112 ഇരട്ടി അപേക്ഷകൾ ലഭിച്ചിരുന്നു. റീട്ടെയിൽ നിക്ഷേപകരുടെ ഇടയിൽനിന്ന് 15 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്.
റെയിൽവേയ്‌ക്കാവശ്യമായ കേറ്ററിംഗ് സർവീസ്, ഓൺലൈൻ റെയിൽ ടിക്കറ്റ്, പായ്ക്ക് ചെയ്‌ത കുടിവെള്ളം, ട്രാവൽ ആൻഡ് ടൂറിസം എന്നിങ്ങനെ നാലു പ്രധാന മേഖലകളിലാണ് കമ്പനിയുടെ പ്രവർത്തനം. കമ്പനിയുടെ ഇക്കഴിഞ്ഞ വർഷത്തെ വരുമാനത്തിൽ 12.35 ശതമാനം ഇന്റർനെറ്റ് ടിക്കറ്റിംഗിൽനിന്നാണ്.
ഇക്കഴിഞ്ഞ 2018-19 സാമ്പത്തിക വർഷത്തിൽ കമ്പനി 1867 കോടി രൂപ വരുമാനവും 272.6 കോടി രൂപ അറ്റാദായവും നേടിയിരുന്നു. മുൻവർഷമിതേ കാലയളവിലിത് യഥാക്രമം 1470 കോടി രൂപയും 220.6 കോടി രൂപയും വീതമായിരുന്നു. റെയിൽവേ കേറ്ററിംഗ്, ഇന്റർനെറ്റ് ടിക്കറ്റിംഗ് എന്നിവയുടെ കുത്തക കമ്പനിക്കാണ്.
ഇന്ത്യൻ റെയിൽവേയിൽനിന്നു ലിസ്റ്റ് ചെയ്യുന്ന നാലാമത്തെ സബ്‌സിഡിയറിയാണ് ഐആർസിടിസി. നേരത്തെ റൈറ്റ്‌സ്, ഇർകോൺ, റെയിൽ വികാസ് നിഗം എന്നീ സബ്‌സിഡിയറി കമ്പനികൾ ലിസ്റ്റ് ചെയ്‌തിരുന്നു