സിഎസ്ബി ബാങ്ക് പ്രഥമ ഓഹരി വില്‍പ്പന നാളെ തുടങ്ങും
Mail This Article
ഒരു കേരളാ കമ്പനി കൂടി ഓഹരി വിപണിയിലേക്ക് കടക്കുന്നു. 99 വർഷം അനുഭവ സമ്പത്തുള്ള തൃശൂർ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന്റെ പ്രഥമ ഓഹരി വില്‍പ്പന വെള്ളിയാഴ്ച തുടങ്ങും. മുമ്പ് കാതലിക് സിറിയന്‍ ബാങ്ക് എന്ന അറിയപ്പെട്ടിരുന്ന ബാങ്കിന്റെ ഐപിഒ നവംബര്‍ 26 നാണ് അവസാനിക്കുക. ഐപിഒയുടെ പ്രതീക്ഷിക്കുന്ന മൂല്യം 410 കോടി രൂപയാണ്. പ്രതി ഓഹരി 193-195 രൂപയ്ക്കാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുറഞ്ഞത് 75 ഓഹരികള്‍ക്ക് വേണ്ടി അപേക്ഷിക്കണം. സ്ഥാപനേതര നിക്ഷേപകർക്ക് 15 ശതമാനവും ചെറുകിട നിക്ഷേപകർക്ക് 10 ശതമാനവുമാണ് ലഭ്യമാകുക. ഇവർ അസ്ബ വഴിയാകണം അപേക്ഷിക്കേണ്ടത്. ബാക്കി 75 ശതമാനം ക്വാളിഫൈയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിന് (ക്യുഐപി) വേണ്ടി നീക്കി വെച്ചിരിക്കുകയാണ്. ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ ആക്‌സിസ് ക്യാപിറ്റലും ഐഐഎഫ്എൽ സെക്യൂരിറ്റീസുമാണ്.
ബാങ്കിന് കേരളത്തിന് പുറമെ തമിഴ് നാട്, മഹാരാഷ്ട്ര ,കര്‍ണാടക എന്നിവിടങ്ങളിലും ശക്തമായ സാന്നിദ്ധ്യമാണുള്ളത്. 65 ശതമാനം ശാഖകളും കേരളത്തിലാണ്. ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ബാങ്കിന്റെ വരുമാനം 817 കോടി രൂപയും ലാഭം 44.3 കോടി രൂപയുമാണ്.