ADVERTISEMENT
കൊറോണ വൈറസിനെ നേരിടാന്‍ ജീവനക്കാരുടെ ഇപിഎഫ് ചട്ടങ്ങളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് റീഫണ്ടബിള്‍ അഡ്വാൻസ് എന്ന നിലയില്‍ അവരുടെ പി എഫ് വിഹിതത്തിന്റെ 75 ശതമാനമോ അല്ലെങ്കില്‍ മൂന്ന് മാസത്തെ ശമ്പളമോ, ഏതാണോ കുറവ്, ഈ തുക പിന്‍വലിക്കാം. 21 ദിവസത്തെ കൊറോണ ലോക്ഡൗണ്‍ കാലത്ത് ജീവനക്കാരുടെ കൈയിൽ പണലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് അവരുടെ സമ്പാദ്യമായ പി എഫില്‍ നിന്ന് തുക പിന്‍വലിക്കുന്നത് ഉദാരമാക്കുന്നത്.

സ്വന്തം പി എഫ് തുകയിലൂടെ കൊറോണയെ നേരിടാം

വൈറസ് വ്യാപനം രാജ്യത്ത് ശക്തമാകുന്ന ഘട്ടത്തില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വെട്ടിക്കുറവ് വരുത്തിയാലും തത്കാലം അവരുടെ പണം കൊണ്ട് തന്നെ കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ തന്ത്രത്തിലൂടെ സര്‍ക്കാര്‍ ഉദേശിക്കുന്നത്. 4.8 കോടി ജീവനക്കാര്‍ക്ക് ഇൗ ആനുകൂല്യസാധ്യത ഉപയോഗിക്കാം. നിലവില്‍ പി എഫ് തുക പിന്‍വലിക്കണമെങ്കില്‍ ചില മാനദണ്ഡങ്ങളുണ്ട്. വീടുപണി, കല്യാണം ഇങ്ങനെ ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിലേ പി എഫ് വിഹിതം പിന്‍വലിക്കാനാവുമായിരുന്നുള്ളു. ചുരുങ്ങിയ സേവന കാലാവധിയും ഇതിന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മറ്റൊന്നും സമ്പാദ്യമില്ലാത്ത ജീവനക്കാരുടെ അവസാന അത്താണി എന്നത് പരിഗണിച്ചാണ് പി എഫ് തുക പിന്‍വലിക്കുന്നതിന് ഇത്തരം മാനദണ്ഡങ്ങള്‍ വച്ചിരിക്കുന്നത്.
എന്നാല്‍ പുതിയ പ്രഖ്യാപനമനുസരിച്ച് റിഫണ്ടബിള്‍ അഡ്വാന്‍സ് എന്ന നിലയില്‍ മൂന്ന് മാസത്തെ ശമ്പളത്തില്‍ പരിമിതപ്പെടുത്തി പി എഫ് ബാലന്‍സിന്റെ 75 ശതമാനം പിന്‍വലിക്കാം. തത്കാലം കൊറോണ പ്രതിസന്ധി ഇങ്ങനെ പരിഹരിക്കാനാണ് ജീവനക്കാര്‍ക്ക് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സന്ദേശം.

വിഹിതം സര്‍ക്കാര്‍ അടയ്ക്കും 'കണ്ടീഷന്‍സ് അപ്ലൈ'

അടുത്ത മൂന്ന് മാസക്കാലത്തേയ്ക്ക് 100 ജീവനക്കാരുള്ള സ്ഥാപനത്തിലെ പി എഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കുമെന്നും കൊറോണാ പാക്കേജ് പ്രഖ്യാപനത്തിലുള്‍പ്പെടുന്നുണ്ട്. തൊഴിലാളികളുടെ പി എഫ് വിഹിതവും തൊഴില്‍ ദാതാവ് പി എഫിലേക്ക് അടക്കേണ്ട വിഹിതവും മൂന്ന് മാസത്തേയ്ക്കാണ് സര്‍ക്കാര്‍ അടയ്ക്കുക. രണ്ട് വിഹിതവും ചേര്‍ത്ത് ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനമാണ് പി എഫ് വിഹിതമായി മൂന്ന് മാസത്തേയ്ക്ക് അടയ്ക്കുക. കൊറോണ അടച്ച് പൂട്ടലിനെ തുടര്‍ന്ന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പ്രതിസന്ധി ലഘൂകരിക്കുന്നതിനാണ് ഈ നടപടി. അതേസമയം ആനുകൂല്യം ലഭിക്കണമെങ്കില്‍ സ്ഥാപങ്ങളിലെ തൊഴിലാളികളുടെ എണ്ണം പരമാവധി 100 ആയിരിക്കണം. ഇതില്‍ 90 ശതമാനം ജീവനക്കാരുടെയും ശമ്പളം 15000 രൂപയില്‍ താഴെയുമായിരിക്കണം. ഈ നിയന്ത്രണം വച്ചതോടെ പതിനായിരക്കണക്കിന് പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ ആനുകൂല്യത്തിന് പുറത്ത് പോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com