11200 പോയിന്റിൽ നിഫ്റ്റിക്ക് പിന്തുണയേറുമോ?
Mail This Article
അമേരിക്കയിൽ തെരെഞ്ഞെടുപ്പ് സംവാദങ്ങൾ ആരംഭിച്ചതും, ചൈന-അമേരിക്ക പ്രശ്നങ്ങൾ നീറുന്നതും, മോശം സാമ്പത്തിക വിവരക്കണക്കുകളും, കോവിഡ് ഭീഷണിയും മറന്ന് അമേരിക്കൻ സൂചികകൾ ഒക്ടോബറിൽ വൻ മുന്നേറ്റം നേടുമെന്ന ബാങ്ക് ഓഫ് അമേരിക്കയുടെ ‘’ടെക്നിക്കൽ’’ പ്രവചനം അമേരിക്കൻ വിപണിക്കൊപ്പം ലോകവിപണിയുടെ തന്നെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഏഷ്യൻ സൂചികകളിലും ഇന്ന് മുന്നേറ്റം പ്രകടമാണ്. എന്നാൽ സിങ്കപ്പൂർ നിഫ്റ്റിയും ജപ്പാന്റെ നിക്കി സൂചികയും നഷ്ടത്തിലാണ് വ്യാപാരമാരംഭിച്ചത്. ഇന്ത്യൻ വിപണിയിൽ ഇന്നും ഒരു പോസിറ്റീവ് ഓപ്പണിങ്ങിനാണ് സാധ്യത.
നിഫ്റ്റി
കഴിഞ്ഞ രണ്ടു ദിവസങ്ങൾ കൊണ്ട് 1400 പോയിന്റ് നേട്ടമുണ്ടാക്കിയ സെൻസെക്‌സും , പതിനൊന്നായിരത്തി ഇരുന്നൂറ് പോയിന്റിന് മുകളിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയും മുന്നേറ്റ പാതയിൽ തന്നെയാണ്. ബാങ്കിങ് ഓഹരികളിലെ അമിതാവേശമാണ് ഇന്നലെ ഇന്ത്യൻ വിപണിയുടെ കുതിപ്പിന് ആധാരമായത്. 3 .3 % മുന്നേറ്റം നേടിയ ബാങ്ക് നിഫ്റ്റിക്കൊപ്പം മീഡിയ(4 .8 %) , റിയാലിറ്റി(3 %) , ഓട്ടോ(3.0%), മെറ്റൽ(3.0%) എന്നീ മേഖലകളും മുന്നേറ്റം നേടി ഐടി( 0.8%), എഫ്എംസിജി(0.9) മേഖലകൾ മങ്ങിയ പ്രകടനമാണ്കാഴ്ചവെച്ചത്. വിപണിയിൽ സമഗ്രമായ മുന്നേറ്റമാണാനുഭവപ്പെട്ടത്. ഇന്നും വിപണിയിൽ മുന്നേറ്റ സാധ്യതയാണ് കാണുന്നത്.
11200 പോയിന്റിൽ നിഫ്റ്റിക്ക് ശക്തമായ പിന്തുണ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 11300 പോയിന്റിന്റെ കടമ്പ കടന്നാൽ പിന്നെ നിഫ്റ്റിയുടെ അടുത്ത ലക്‌ഷ്യം 11500 പോയിന്റ് തന്നെയാണ്. നിഫ്റ്റിയുടെ 11550 -11600 പോയിന്റ് നിലവാരത്തിൽ ശക്തമായ വിൽപന സമ്മർദ്ധം വിപണി പ്രതീക്ഷിക്കുന്നു. നിഫ്റ്റി 11200 പോയിന്റിനും 11550 പോയിന്റിനുമിടയിൽ ട്രേഡ്ചെയ്യപ്പെട്ടേക്കാം.
ബാങ്കിങ് ആവേശം
നാളെ മുതൽ നടക്കാനിരുന്ന ആർബിഐ യുടെ മോണിറ്ററി പോളിസി കമ്മിറ്റി പതിനൊന്നാം മണിക്കൂറിൽ മാറ്റി വെയ്ക്കപ്പെട്ടത് സുപ്രീം കോടതിക്ക് മുന്നിൽ മോറട്ടോറിയം പിഴപലിശയിന്മേൽ യുക്തമായ ഒരു വിപണി അനുകൂല തീരുമാനം കൈക്കൊള്ളാനാണെന്നു വിപണി പ്രത്യാശിക്കുന്നു. മോറട്ടോറിയം കാലഘട്ടത്തിലെ പലിശ സംബന്ധിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ സർക്കാർ തീരുമാനം അറിയിക്കാമെന്ന് ഇന്നലെ രാവിലെ തന്നെ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
മോറട്ടോറിയം കാലഘട്ടത്തിലെ പലിശ സർക്കാർ ഏറ്റെടുത്തേക്കുമെന്ന പ്രതീക്ഷ ശക്തമായത് ബാങ്കിങ് ഓഹരികളിൽ ഇന്നലെ പ്രകടമായ വാങ്ങൽ നടക്കാൻ കാരണമായി. ഇൻഡസ് ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബന്ധൻ ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവ മുന്നേറ്റം നേടി. സുപ്രീം കോടതിയുടെ വിധി വരും വരെ ധനകാര്യ മേഖലയിൽ വാങ്ങൽ പ്രതീക്ഷിക്കുന്നു.
പൊതുമേഖല ബാങ്കുകൾ റീകാപിറ്റലൈസേഷൻ പ്രതീക്ഷയിൽ വൻ മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യൻ ബാങ്ക്, കാനറാബാങ്ക്, ബാങ്ക്ഓഫ്ബറോഡ പൊതുമേഖല ബാങ്കുകൾ നാലു ശതമാനത്തിന് മുകളിൽ മുന്നേറ്റം നേടി. ആർബിഐയുടെ അടുത്ത പ്രഖ്യാപനം വരെ പൊതുമേഖലാ ബാങ്കുകളിൽ വാങ്ങൽ തുടർന്നേക്കാം.
ടാറ്റ ഇ- കോം
ടാറ്റയുടെ വിവിധ ഉത്പന്നങ്ങളെയും, ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളെയും സംയോജിപ്പിച്ച് ലോകോത്തര ഡിജിറ്റൽ പ്ലാറ്റ് ഫോം ടാറ്റ രൂപീകരിക്കുന്നത് ഇ-കോം യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കും.
ഐ പി ഓ
∙യുടിഐ അസറ്റ് മാനേജ്മെൻറ് കമ്പനിയുടെ ഐപിഓ ഇന്ന് ആരംഭിച്ച് ഒക്ടോബർ ഒന്നിന് അവസാനിക്കും. ഓഹരിയുടെ അടിസ്ഥാന വില 525 -554. ഓഹരി നിക്ഷേപത്തിനായി തീർച്ചയായുംപരിഗണിക്കാം
∙യുദ്ധക്കപ്പലുകളുടെ നിർമാണവും , അറ്റകുറ്റ പണികളും ചെയ്യുന്ന പൊതുമേഖല സ്ഥാപനമായ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിന്റെ ഐപിഒയും ഇന്ന് തുടങ്ങും. പ്രതിരോധ കമ്പനിയുടെ ഓഹരി ദീർലകാല നിക്ഷേപത്തിന് പരിഗണിക്കാം.
ഹൈദരാബാദ് ആസ്ഥാനമായ ഗ്യാസ്- ഓയിൽ പൈപ്പ് ലൈൻ കരാർ കമ്പനിയായ ലിഖിത ഇൻഫ്രാസ്ട്രക്ച്ചറിന്റെ ഐപിഓയും ഇന്ന് ആരംഭിക്കുന്നു. ഓഹരിയുടെ അടിസ്ഥാന വില 117 -120 രൂപ.
സ്വർണം
അനുകൂല ഘടകങ്ങളുടെ പിന്‍ബലത്തിൽ സ്വർണം ഇന്നലെ തിരിച്ചു കയറി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 21 ഡോളർ മുന്നേറി. 1900 ഡോളറിലും, 1950 ഡോളർ നിരക്കിലും സ്വർണത്തിൽ വില്പന സമ്മർദ്ധം പ്രതീക്ഷിക്കാം.
ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.