അനായാസ വായ്പ ഒരുക്കി മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സ് നേടിയത് 14 ശതമാനം വളര്‍ച്ച
Mail This Article
സ്വര്‍ണ പണയ മേഖലയില്‍ ആവശ്യമേറുന്ന പശ്ചാത്തലത്തില്‍ കോവിഡ് മഹാമാരിക്കിടയിലും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് 14 ശതമാനം വളര്‍ച്ച കൈവരിച്ചു. ആവശ്യക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്ന വായ്പ എന്നതാണ് സ്വര്‍ണ പണയത്തിന് ഈ പ്രതിസന്ധി ഘട്ടത്തില്‍ താല്‍പ്പര്യമേറാന്‍ സഹായകമാകുന്നത്. സ്വര്‍ണ വില ഉയരുന്നത് പണയത്തിന്‍മേല്‍ കൂടുതല്‍ പണം ലഭിക്കാനും സഹായിച്ചിട്ടുണ്ട്.
എന്‍സിഡിയ്ക്ക് മികച്ച പ്രതികരണം
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തില്‍ 25 ശതമാനവും ലാഭത്തിന്റെ കാര്യത്തില്‍ 44 ശതമാനവും ഉയര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായത്. സ്വര്‍ണ പണയ, മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനായി ഈ വര്‍ഷം സെപ്റ്റംബറില്‍ നടത്തിയ എന്‍സിഡി ഇഷ്യൂവിലും മികച്ച പ്രതികരണം ലഭിച്ചതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ ദിവസം കൊണ്ട് 150 കോടി രൂപയാണ് എന്‍സിഡി വഴി ശേഖരിച്ചത്. ബാങ്ക് പലിശ കുറയുന്നതും സ്വര്‍ണ വില ഉയരുന്നതും എന്‍സിഡിക്കു മികച്ച പ്രതികരണം ലഭിക്കുന്നതിനു വഴി വെച്ച ഘടകങ്ങളിലൊന്നാണ്.
സൗകര്യപ്രദമായ വായ്പ
അനായാസ വായ്പകളാണ് സ്വര്‍ണ പണയത്തിലൂടെ ലഭിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് ചൂണ്ടിക്കാട്ടി. സ്വര്‍ണ വില കൂടിയ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഒരു മാര്‍ഗമായിത് മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ മഹാമാരിയ്ക്കിടയിലും സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 14 ശതമാനമെന്ന വളർച്ച കൈവരിക്കാനായതിന്റെ കാരണവും മറ്റൊന്നല്ല. അദ്ദേഹം കൂട്ടി ചേർത്തു.
ഗുജറാത്തില്‍ സോണല്‍ ഓഫിസ്
പത്തു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും സാന്നിധ്യമുള്ള മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് 792 ശാഖകളിലായി മൂവായിരം ജീവനക്കാരാണുള്ളത്. സാങ്കേതികവിദ്യാ മുന്നേറ്റം കൂടുതലായി പ്രയോജനപ്പെടുത്തി പുതിയ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനായി ഗുജറാത്തില്‍ സോണല്‍ ഓഫിസ് ആരംഭിച്ചിട്ടുണ്ട്.'India Ratings' കമ്പനിയുടെ റേറ്റിങ് മെച്ചപ്പെടുത്തിയിട്ടുമുണ്ട്.
English Summary : Muthoot Mini Growing Fast with Easy Loan