വിദേശ നിക്ഷേപകർ കളം നിറയുമോ?
Mail This Article
'കോവിഡ് വാക്സിനും, കോവിഡും തമ്മിലുള്ള പോരാട്ടം' നടക്കുന്ന അമേരിക്കൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ ജോബ് ലെസ്സ് ക്ലെയിമിന് അപേക്ഷ നൽകിയവരുടെ എണ്ണത്തിലുണ്ടായ വർദ്ധന വിനയായി. ജോബ്‌ലെസ്സ് ഡേറ്റ കഴിഞ്ഞ ആഴ്ചയിലെ 748000 ൽ നിന്നും 778000 ത്തിലേക്ക് ഉയർന്നത് ഇക്കണോമിക് സെൻസിറ്റീവ് മേഖലകൾക്ക് വീഴ്ച നൽകി
നാളെയും, മറ്റെന്നാൾ ഭാഗികമായും അമേരിക്കൻ വിപണിക്ക് താങ്ക്സ് ഗിവിങ് ഹോളിഡേ ആയതിനാൽ ഇന്നലെ വിപണിയിൽ വ്യാപാരതോത് കുറയുകയും, നിക്ഷേപകർ ലാഭമെടുക്കാൻ തുനിയുകയും ചെയ്‌തു. ഇതും വിപണിയെ ബാധിച്ചു. അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് ജനുവരി 20ന് പുതിയ പ്രസിഡന്റ് അധികാരത്തിലേറിയ ശേഷം മാത്രമേ ഉണ്ടാവൂ എന്നതും, ക്രിസ്മസ് സീസണിലെ സാധാരണ ഗതിയിലെ 'പതിഞ്ഞ' നിക്ഷേപ താൽപ്പര്യങ്ങളും ചേർന്ന് അമേരിക്കൻ വിപണിയെ ഈ മഞ്ഞുകാലത്ത് കൂടുതൽ തണുപ്പിച്ചു കളയുമോ എന്നും വിപണി ഭയക്കുന്നു. ഒരു നീണ്ട തിരുത്തലിനും സാധ്യതയേറെയാണ്.
ഡൗ ജോൺസ് ഫ്യൂച്ചർ 0.22 ശതമാനം മുന്നേറ്റത്തോടെ വ്യാപാരം ചെയ്യുന്നതും, ഏഷ്യൻ വിപണികളിലെ മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് ഇന്ന് അനുകൂല സാഹചര്യമാണൊരുക്കുന്നത്. നിഫ്റ്റി പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു.
നിഫ്റ്റി
റെക്കോർഡ് നേട്ടം സ്വന്തമാക്കിയതിന് തൊട്ടടുത്ത ദിവസം തന്നെ നിക്ഷേപകർക്ക് രണ്ടു ലക്ഷം കോടിയുടെ നഷ്ടം വരുത്തി നിഫ്റ്റി ഒന്നര ശതമാനം നഷ്ടത്തിൽ 12858 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ പുതിയ റെക്കോർഡ് നിലവാരത്തിൽ, 44858 പോയിന്റിൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് ആയിരം പോയിന്റോളം പിന്നോട്ടിറങ്ങി 43828 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഇന്നും കാറും കോളും നിറഞ്ഞേക്കും. മികച്ച ഓഹരികൾ ലാഭത്തിൽ സ്വന്തമാക്കാൻ ഈ തിരുത്തൽ അവസരമാക്കാം.
പൊതു മേഖല ബാങ്കുകൾ മാത്രമാണിന്നലെ വിപണിയിൽ പുതിയ നിക്ഷേപ സാധ്യതകളുടെയും, ഓഹരികൈമാറ്റ ചർച്ചകളുടെയും പിൻബലത്തിൽ മുന്നേറ്റം നേടിയത്. ഓഎൻജിസിയും , ഗെയിലും, അദാനി പോർട്സും, കോൾ ഇന്ത്യയും ഇന്നലെ മുന്നേറ്റം നേടി. ഇന്ന് നഷ്ടത്തോടെ ആരംഭിക്കുന്ന നിഫ്റ്റിയിൽ പതിയെ വാങ്ങൽ വരുമെന്നും ലാഭത്തിൽ വ്യാപാരം അവസാനിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. 12800 പോയിന്റിലെ പിന്തുണക്കൊപ്പം 12630 പോയിന്റിലും 12500 പോയിന്റിലും നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. 13000 പോയിന്റിൽ വീണ്ടും വില്പന സമ്മർദ്ദവും വിപണി പ്രതീക്ഷിക്കുന്നു.
ബാങ്കിങ്, ബജാജ് അടക്കമുള്ള ഫിനാൻഷ്യൽ ഓഹരികൾ എന്നിവയിൽ ഒരു സ്ഥായിയായ തിരുത്തൽ വന്നേക്കാം. അതെ സമയം എന്റർറ്റെയിൻമെൻറ്, റിയൽറ്റി, ഹോസ്പിറ്റാലിറ്റി, ഇൻഫ്രാ ടെക്, വാഹന മേഖലകളിൽ പുതിയ വാങ്ങൽ പ്രതീക്ഷിക്കുന്നു.
വിദേശ നിക്ഷേപകർ
ഈ മാസമിതുവരെ 55576 കോടി രൂപയുടെ അധിക നിക്ഷേപം വിപണിയിൽ നടത്തിയ വിദേശ നിക്ഷേപകരുടെ ഇന്നലത്തെ അധിക നിക്ഷേപം വെറും 24 കോടിയിലൊതുങ്ങി. എഫ് & ഓ ക്ലോസിങ് പ്രമാണിച്ചുള്ള ലാഭമെടുക്കലിനൊപ്പം ഇന്ത്യൻ വിപണിയിലെ ഇന്നലത്തെ തിരുത്തലിനാധാരം ഇതാണ്. വിദേശ നിക്ഷേപകർ മികച്ച വിലകളിൽ ഓഹരികൾ സ്വന്തമാക്കാൻ ഇന്ന് കളം നിറയുമെന്ന പ്രതീക്ഷയിലാണ് വിപണി.
അമേരിക്കൻ ഫണ്ടുകൾ
അമേരിക്കൻ വിപണിയിൽ അനുകൂല സാഹചര്യങ്ങൾ കണ്ടു തുടങ്ങുന്നത് അമേരിക്കൻ ഫണ്ടുകളുടെ ഇന്ത്യയടക്കമുള്ള വിപണികളിലേക്കുള്ള ഒഴുക്കിന്റെ തോത് കുറച്ചേക്കാം. ഇന്ന് വിപണിയിൽ കൂടുതൽ ചാഞ്ചാട്ടം അനുഭവപ്പെടുമെന്നു ട്രേഡേഴ്സ് പ്രതീക്ഷിക്കുന്നു. വിപണിയിലെ വീഴ്ചകൾ ദീർഘ കാല നിക്ഷേപത്തിന് അവസരമാക്കാം.
സ്വർണം
ഔൺസിന് 1800 ഡോളർനിരക്കിൽ സ്വർണത്തിന് അതിശക്തമായ പിന്തുണയാണ് ലഭ്യമാകുന്നത്. ഇത് നഷ്ടപ്പെട്ടാൽ സ്വർണം 1720 വരെ തിരുത്തപ്പെട്ടേക്കാം. ഓഹരിവിപണിക്ക് അനുകൂലമാകുന്ന വാർത്തകൾ കുറയുന്നത് സ്വർണത്തിന് ഒരു തിരിച്ചു വരവ് നൽകിയേക്കും. ക്രൂഡ് ഓയിൽ ഉല്പാദന നിയന്ത്രണവും,ഉപഭോഗ വർധനവും ക്രൂഡ് വില ബാരലിന് 50 ഡോളർ നിരക്കിലേക്കാണ് കൊണ്ട് പോകുന്നത്.
ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.