ADVERTISEMENT

കോടതിയിൽ വിർശനങ്ങളേറ്റു വാങ്ങിയ ഫേസ്ബുക്കിന്റെയും, ടെസ്‌ലയുടെയും വീഴ്ചയ്ക്ക് പിന്നാലെ ഭീമൻ ടെക് ഓഹരികളിലെ ലാഭമെടുക്കലും, സ്റ്റിമുലസ് പാക്കേജിലെ അനിശ്ചിതത്വങ്ങൾ തുടരുന്നതും  അമേരിക്കൻ വിപണിക്ക്  ഇന്നലെ തിരുത്തൽ നൽകി. കോവിഡ് മുന്നേറ്റം നൽകിയ ടെക് ഓഹരികളിൽ നിന്നും സ്റ്റിമുലസ് പാക്കേജ് വളർച്ച നൽകിയേക്കാവുന്ന മറ്റ് മേഖലകളിലേക്ക് അമേരിക്കൻ നിക്ഷേപകൻ തിരിയുന്നതാണ് അമേരിക്കൻ വിപണിയിലെ പുതു കാഴ്ച.

യൂറോപ്യൻ സെൻട്രൽ ബാങ്ക് നയപ്രഖ്യാപനവും, അമേരിക്കൻ ജോബ് ലെസ്സ് ഡാറ്റയും, യുഎസ് എഫ് ഡി എയുടെ ഫൈസർ വാക്‌സിൻ ചർച്ചയുടെ ഫലങ്ങളും ഇന്ന് ലോക വിപണിയെ സ്വാധീനിക്കും. ഏഷ്യൻ വിപണികൾ എല്ലാം നഷ്ടത്തിൽ തുടങ്ങിയത് ഇന്ത്യൻ വിപണിക്കും ഒരു പതിഞ്ഞ തുടക്കം നൽകിയേക്കാം.

നിഫ്റ്റി 

തുടർച്ചയായ  ഏഴ്  മുന്നേറ്റ ദിനങ്ങളുടെ പിൻബലത്തിൽ ഇന്നലെ പുത്തൻ റെക്കോർഡ് ഉയരങ്ങൾ  സ്വന്തമാക്കിയ ഇന്ത്യൻ സൂചികകൾ കാളകളുടെ പിടിയിലാണ്. ഇന്നലെ 3564 കോടി രൂപയുടെയും ഈ മാസമിതുവരെ 20472 കോടി രൂപയുടെയും അധിക നിക്ഷേപം നടത്തിയ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വാങ്ങൽ തന്നെയാണ് ഇന്ത്യൻ സൂചികകളുടെ  പ്രധാന മുന്നേറ്റ കാരണം. അമേരിക്കൻ  ഫണ്ടുകളുടെ  ഇന്ത്യൻ, കൊറിയൻ വിപണികളിലെ  താല്പര്യം തത്കാലം കുറഞ്ഞേക്കില്ല.

13000 പോയിന്റിൽ നിന്നും 13250 പോയിന്റിലേക്ക് ഒരാഴ്ച ദൂരമുണ്ടായിരുന്നെങ്കിൽ അവിടെ നിന്നും 13500 പോയിന്റിലേക്ക്  മൂന്ന് ദിവസത്തിന്റെ ദൂരമേയുണ്ടായുള്ളൂ. 14000 പോയിന്റ് നിഫ്റ്റി 2020ൽ തന്നെ മറികടക്കുമോ എന്ന ചോദ്യത്തിനൊപ്പം, അടുത്ത  തിരുത്തൽ എപ്പോൾ വരുമെന്ന ആശങ്കയും വിപണിയെ ഭരിക്കുന്നുണ്ട്. തിരുത്തൽ മാത്രം കാത്തിരിക്കുന്ന നിഫ്റ്റിക്ക് 13350 പോയിന്റിലും 13200 പോയിന്റിലും ശക്തമായ പിന്തുണയുണ്ട്. 13630 പോയിന്റാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ.   

ദീർഘകാല നിക്ഷേപകർ ഓരോ മുന്നേറ്റത്തിലും രണ്ടു വർഷത്തെ കാലാവധി മുന്നിൽക്കണ്ട് മികച്ച ഓഹരികളിൽ നിക്ഷേപിയ്ക്കുക. ഐ ടി, റിയാൽറ്റി, ഇൻഫ്രാ, ബാങ്കിങ് ഓഹരികൾ ഇന്നും ശ്രദ്ധിക്കുക. ടിസിഎസ്, ഇൻഫോസിസ്, ഐആർസിടിസി, ടാറ്റ മോട്ടോർസ്, ടിവിഎസ് മോട്ടോർസ്, ബിപി സിഎൽ, ഡിഎൽഎഫ്, ഒബ്‌റോയ് റിയാൽറ്റി മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

ബാങ്ക് നിഫ്റ്റി 

മോറട്ടോറിയം കേസിന്റെ നിഴലിൽ നിന്നും പുറത്തു വന്ന ഇന്നലെ 448 പോയിന്റ് മുന്നേറി 30709 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 35000 പോയിന്റിലേക്കുള്ള ധ്രുതയാത്രയിലാണ്. 32000 പോയിന്റാണ് ബാങ്ക് നിഫ്റ്റിയിലെ 2020യിലെ ലക്‌ഷ്യം. ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾ ഇന്നും മുന്നേറ്റം സ്വപ്നം കാണുന്നു.

ഐആർസിടിസി 

വിപണി പ്രതീക്ഷിച്ചിരുന്ന ഐആർസിടിസിയുടെ ഓഫർ ഫോർ സെയിൽ സർക്കാർ പ്രഖ്യാപിച്ചത് ഓഹരിക്ക് അനുകൂലമാണ്. സർക്കാരിന്റെ കൈവശമുള്ളതിൽ 15 % ഓഹരിക്ക് 1367 രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.  പൊതുമേഖല ഓഹരികൾ ഇപ്പോൾ വളരെ ആകർഷകമാണ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്, ഭാരത് ഡൈനാമിക്സ് മുതലായ ഓഹരികളും ശ്രദ്ധിക്കുക. 

ഇൻഷുറൻസ് പ്രീമിയം നഷ്ടം 

ഒക്ടോബര്‍ മാസത്തിൽ 32 % വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്ത് ഇൻഷുറൻസ് പ്രീമിയം സമാഹരണം നവംബറിൽ  27 % വളർച്ച ശോഷണം നേരിട്ടത് തിരിച്ചടിയാണ്. എൽഐസിയുടെ വീഴ്ചയാണ് പ്രധാന കാരണം. ഇതൊരു താത്കാലിക പ്രതിഭാസമായേക്കാം.  മികച്ച ഓഹരികൾ നല്ല വിലക്ക് ദീർഘ കാല നിക്ഷേപത്തിന് സ്വന്തമാക്കാം.   

സ്വർണം 

ഇന്നലെ അമേരിക്കൻ വിപണിക്കൊപ്പം രാജ്യാന്തര വിപണിയിൽ ഔൺസിന് 1829 ഡോളർ വരെ വീണ സ്വർണം തിരിച്ചു കയറി 1840ലേക്ക് നീങ്ങിയത് ഇന്ന് സ്വർണത്തിന് അനുകൂലമാണ്. ഔൺസിന്  1760 -1870 ഡോളർ എന്ന നിരക്കിൽ സ്വർണം ക്രമപ്പെട്ടേക്കാം.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com