ADVERTISEMENT

ഉയർന്ന തൊഴിലില്ലായ്മ കണക്കുകളും ഡൊണാൾഡ് ട്രംപിനെ രണ്ടാമതും ഈംപീച്ച് ചെയ്ത നടപടിയും, ബൈഡന്റെ പുതിയ സ്റ്റിമുലസ് പാക്കേജിനെ കുറിച്ചുള്ള പ്രതീക്ഷകളും അമേരിക്കൻ വിപണിയ്ക്ക് ഒരു ഗ്യാപ് അപ്പ് ഓപ്പണിങ്ങാണ്‌ നൽകിയത്. ഡൗജോൺസ്‌, നാസ്ഡാക് സൂചികകൾ വളരെ മോശമായ രാഷ്ട്രീയ-സാമ്പത്തിക-തൊഴിൽ സാഹചര്യങ്ങൾക്കിടയിലും പുത്തൻ റെക്കോർഡ് സ്വന്തമാക്കിയെങ്കിലും, പിന്നാലെ നടന്ന ലാഭമെടുക്കൽ വിപണിയെ യാഥാർത്ഥ്യത്തിലേക്ക്  തിരികെ കൊണ്ട് വന്നു. യൂറോപ്യൻ  വിപണികൾ  ഇന്നലെ ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. 

ഏഷ്യൻ വിപണികള്‍ നേട്ടത്തിൽ ആരംഭിച്ച  ശേഷം  തിരുത്തൽ  നേരിടുന്നത് ഇന്ത്യൻ വിപണിക്കു ദോഷകരമാണ്. നിഫ്റ്റി ഫ്യൂച്ചർ 50%ൽ മേൽ നഷ്ടത്തിലാണ് സിംഗപ്പൂരിൽ വ്യാപാരം ആരംഭിച്ചത് എന്നതും  ഇന്ന് നിഫ്റ്റിക്ക് നഷ്ടസാധ്യത വർദ്ധിപ്പിക്കുന്നു. നിഫ്ടിയിൽ ഒരു മങ്ങിയ  തുടക്കത്തിനാണ് സാധ്യത. ശേഷം വിദേശ ഫണ്ടുകളുടെ നിക്ഷേപത്തിന്മേൽ മുന്നേറിയേക്കാം.    

അമേരിക്കൻ ജോബ് ഡേറ്റയും ബൈഡന്റെ ഉത്തേജക പാക്കേജും 

മികച്ച തൊഴിൽ വിവരങ്ങൾ കാത്തിരുന്ന വിപണിക്ക്  2021ന്റെ ആദ്യ ആഴ്ചയിൽ തന്നെ  ‘കൊറോണ’ കാലഘട്ടത്തിലെ തന്നെ  ഏറ്റവും ഉയർന്ന  ജോബ് ലെസ്സ് ക്ലെയിം വന്നത് നിരാശയാണ്. പുതിയ  181000   അപേക്ഷകളാണ് ജെബി ലെസ്സ് ക്ലെയ്‌മിനായി കഴിഞ്ഞ വാരം സമർപ്പിക്കപ്പെട്ടത്. ഇത് വരും ദിനങ്ങളിൽ  അമേരിക്കൻ വിപണിയിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കൻ ഓഹരി വിലകൾ അനാവശ്യ  ഉയരത്തിലാണെന്ന ധാരണ നിക്ഷേപകർക്കിടയിലുണ്ടാകുന്നതും വിനയായേക്കാം.

1.5 ട്രില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് ബൈഡൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് ഇന്നലെ അമേരിക്കൻ വിപണിയെ പിടിച്ചു നിർത്തിയത്. എന്നാൽ പാക്കേജ് തുക വളരെ കുറവാണെന്നത് വിപണിയിലെ  തിരുത്തൽ വലുതാക്കിയേക്കാമെന്നതും പ്രശ്നമാണ്.എന്നാൽ 1400 ഡോളറിന്റെ പേ ചെക്കുകൾ പൗരന്മാർക്ക് ഉറപ്പു നൽകുന്നത് അനുകൂലമായ നീക്കമാണ്.. സമഗ്രമായൊരു തുടർ സ്റ്റിമുലസ് പാക്കേജ് ഇനിയും വിപണി പ്രതീക്ഷിക്കുന്നു..

നിഫ്റ്റി

മികച്ച ഫലപ്രഖ്യാപനം നടത്തിയിട്ടും ലാഭമെടുക്കലിൽ വീണു പോയ ഇൻഫോസിസും,വിപ്രോയും ചേർന്ന് ഐടി മേഖലയെ രാവിലെ തന്നെ വലിച്ചു താഴെയിട്ടതാണ്  ഇന്ത്യൻ വിപണിയുടെ ഇന്നലത്തെ ഗ്യാപ് ഡൌൺ ഓപ്പണി ങ്ങിനാധാരം. ടിസിഎസ്സും, ടാറ്റ എൽഎക്‌സിയും വൻ കുതിപ്പ് തുടരുകയാണ്. 

ബാങ്കിങ്, ഐടി, റിയാൽറ്റി മേഖലകൾ നിരാശപെടുത്തിയപ്പോൾ എനർജി, എഫ്എംസിജി, ഇൻഫ്രാ, ഫാർമ,  ഓട്ടോ, സ്‌മോൾ & മിഡ് ക്യാപ് മേഖലകളാണ് ഇന്നലെ വിപണിയെ മുന്നോട്ട് നയിച്ചത്. ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, ഇൻഫ്രാ, എഫ്എംസിജി, ഫാർമ സെക്ടറുകൾ ഇന്ന് ശ്രദ്ധിക്കണം.

ടാറ്റ കൺസ്യൂമർ, ഡിക്‌സൺ ടെക്നോളജീസ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, സെയിൽ, ഭാരത് ഡൈനാമിക്സ്, പി എൻ സി  ഇൻഫ്രാ , ഭാരതി  എയർ ടെൽ,  ഗെയിൽ, ബജാജ്  ഫിനാൻസ്, റിലയൻസ്, എച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്,  ടിസിഎസ്, ടാറ്റ എൽഎക്സി  മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ട്രംപിന്റെ വീസക്കെണി

പോകുന്ന പോക്കിൽ ട്രംപ് എച്-1ബി വീസ നിയമങ്ങളിൽ പുതിയ ഭേദഗതി എഴുതിച്ചേർത്തത് ഇന്ത്യൻ ടെക് ഭീമന്മാർക്ക് തിരിച്ചടിയാണ്. ഇന്ത്യയും ചൈനയുമടക്കമുള്ള രാഷ്ട്രങ്ങളിൽ നിന്നും വരുന്നവർക്ക് ഇനിമേലിൽ വർദ്ധിച്ച ശമ്പളം കൊടുക്കേണ്ടിവരുമെന്നത് അമേരിക്കക്കാർക്ക് തൊഴിൽ നഷ്ടം വരുന്നത് കുറയ്ക്കുക തന്നെ ചെയ്യും.   വിസ-നിയമ  ഭേദഗതി ബൈഡൻ തിരുത്തുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.   

വാക്സിനേഷൻ

ഇന്ത്യയിൽ നാളെ കോവിഡ് വാക്സിനേഷന് ആരംഭം കുറിക്കുന്നത് വിപണിക്ക് അനുകൂലമാണ്. എന്നാൽ കോവിഡ് ഉന്മൂലനം സാധ്യമല്ല, മനുഷ്യകുലം കോവിഡിനൊപ്പം ജീവിക്കേണ്ടി വരുമെന്ന തരത്തിലുള്ള മോഡേണ കമ്പനി മേധാവിയുടെ പ്രസ്താവന വിപണിയുടെ ആവേശത്തിൽ കുറവ് വരുത്തിയെങ്കിലും, ഫാർമ സെക്ടറിന് അനുകൂലമാണ്.

പാദഫലപ്രഖ്യാപനം

 ടിസിഎസ്സിനും, ടാറ്റ എൽഎക്സിക്കും പിന്നാലെ ടാറ്റ സ്റ്റീൽ ലോങ്ങ് പ്രോഡക്ട് ഇന്നലെ മികച്ച പാദഫലപ്രഖ്യാപനം നടത്തി ടാറ്റായുടെ യശസ്സുയർത്തി. എച് എഫ് സി എല്ലും , ഡെൻ  നെറ്റ് വർക്കും ഇന്നലെ  മികച്ച ഫലങ്ങളാണ്  പുറത്തു വിട്ടത് . എച്ച് സിഎൽ ടെക്ക്, എൽ&ടി ഫിനാൻസ്, പിവിആർ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിർള മണി, ഗ്ലോബൽ വാട്ടർ റിസോഴ്‌സസ്, ഹാഥ് വേ കേബിൾസ് മുതലായ കമ്പനികൾ ഇന്ന് ഫലപ്രഖ്യാപനം നടത്തുന്നത് ശ്രദ്ധിക്കുക.

എച്ച് ഡിഎഫ് സി ബാങ്ക്, ഇൻഫോ മീഡിയ , അപ്പോളോപൈപ്‌സ് , ഇന്റർ നാഷണൽ ട്രാവൽഹൌസ്, മുതലായ ഓഹരികൾ  നാളെയും ഫലപ്രഖ്യാപനം നടത്തുന്നത് ശ്രദ്ധിക്കുക. 

സ്റ്റിമുലസ് സ്വർണത്തിനും, എണ്ണയ്ക്കും

പുതിയ അമേരിക്കൻ സ്റ്റിമുലസ് പ്രഖ്യാപന പ്രതീക്ഷകൾ ഇന്നലെ ക്രൂഡ് വില ഉയർത്തിയപ്പോൾ, സ്വർണ വിലയിൽ ഇടിച്ചിലിനു കാരണമായി. സ്റ്റിമുലസ് പ്രഖ്യാപനം സ്വർണത്തിന്റെ രാജ്യാന്തര വിപണിവില ഔൺസിന് 1800 ഡോളറിൽ താഴെയെത്തിച്ചേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com