ADVERTISEMENT

ഫെഡറൽ റിസർവിന്റെ നയപിന്തുണയുടെ പിൻബലത്തിൽ അമേരിക്കൻ നിക്ഷേപകർ വിശ്വാസമർപ്പിച്ച് തിരിച്ചു വന്നത് ഇന്നലെ ട്രഷറി വരുമാനത്തിൽ കുറവ് വരുത്തുകയും വിപണിയിൽ മുന്നേറ്റം സാധ്യമാക്കുകയും ചെയ്തു. ഇന്ന് വീണ്ടും ബാങ്കിങ് കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ മികച്ച ഭാവിക്കായി ബാങ്കിങ് നിരക്കുകൾ പൂജ്യത്തിനടുത്ത് നിലനിർത്തി 'ഈസി' മോണിറ്ററി പോളിസി പിന്തുടരുമെന്ന് ഫെഡ് ചെയർമാൻ ആവർത്തിച്ചത് അമേരിക്കൻ വിപണിയിലെ ആവേശം ഇരട്ടിയാക്കി. 

നഷ്ടത്തോടെ ആരംഭിച്ച അമേരിക്കൻ സൂചികകൾ മുന്നേറിയത് ഇന്ന് ലോക വിപണിയിൽ ആവേശം പകരും. നേരത്തെ യൂറോപ്യൻ വിപണികളും വൻമുന്നേറ്റം നേടി.

ഡൗ ജോൺസ്‌ ഫ്യൂച്ചർ ഇന്ന് നേട്ടത്തോടെ ആരംഭിച്ചതും, ഏഷ്യൻ വിപണികളെല്ലാം ഗ്യാപ് അപ്പ് ഓപ്പണിങ് നടത്തിയതും ഇന്ന് ഇന്ത്യൻ വിപണിക്കും മികച്ച തുടക്കം നൽകുമെന്ന് കരുതുന്നു. കൊറിയയുടെ കോസ്‌പി സൂചിക 2.2% മുന്നേറിക്കഴിഞ്ഞതും, ജപ്പാന്റെ നിക്കി സൂചിക 1.6% രാവിലെ തന്നെ നേടിയതും ശ്രദ്ധിക്കുക. 15000 പോയിന്റിന് മുകളിൽ ആരംഭിക്കുന്ന ഇന്ത്യൻ വിപണിക്ക് 15100 പോയിന്റ് ആദ്യ റെസിസ്റ്റൻസ് ആയേക്കാം

നിഫ്റ്റി റാലി 

ഇന്ത്യൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക തടസം നേരിട്ട ദിവസം തന്നെ വിപണിയിലെ ഏറ്റവും വലിയ ഏകദിന നിക്ഷേപം നടന്നതും രണ്ടു പ്രധാന മേഖലകൾക്കായി അനുകൂല പ്രഖ്യാപനങ്ങൾ നടത്തപ്പെടുകയും ചെയ്തത് ഒരു പതിഞ്ഞ തുടക്കത്തിന് ശേഷം ഇന്ത്യൻ സൂചികകൾക്ക് ഇന്നലെ അഭൂതപൂർവമായ മുന്നേറ്റം നൽകി. ബാങ്ക് നിഫ്റ്റി 4 ശതമാനത്തിനടുത്ത് മുന്നേറ്റം നേടിയ ഇന്നലെ നിഫ്റ്റി 1.86 ശതമാനം നേട്ടത്തോടെ 14982 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചപ്പോൾ, സെൻസെക്സിന്റെ ഇന്നലത്തെ നേട്ടം ആയിരം പോയിന്റിന്റേതാണ്.

ബാങ്കിങ്, ഫാർമ, മെറ്റൽ, എനർജി, മാനുഫാക്ച്ചറിങ് മേഖലകൾ ഇന്നും മുന്നേറ്റം നേടുമെന്ന് കരുതുന്നു. ഡോക്ടർ റെഡ്‌ഡിസ്‌, ഓഎൻജിസി, ഓയിൽ ഇന്ത്യ, മഹിന്ദ്ര, റിലയൻസ്, കോൾ ഇന്ത്യ, ടാറ്റ കൺസ്യൂമർ, ദിലീപ് ബിൽഡ്‌കോൺ, എയർടെൽ, യുപിഎൽ, ടാറ്റ പവർ, ബോഷ്  മുതലായ ഓഹരികളും ഇന്ന് പരിഗണിക്കുക.

പൊതുമേഖല വില്പന

പൊതുമേഖല വില്പനയെക്കുറിച്ച്  പ്രധാനമന്ത്രി മോദി സംസാരിച്ചത് ഇന്നലെ പൊതുമേഖല ഓഹരികൾക്കും മുന്നേറ്റം നൽകി. പൊതുമേഖല ഓഹരിവില്പന സർക്കാരിന്റെ മുഖ്യ അജണ്ടയായതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.പൊതുമേഖല നിക്ഷേപം തുടരുക.

ഏറ്റവും വലിയ ഏകദിന വിദേശ നിക്ഷേപം

വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന വിദേശനിക്ഷേപങ്ങളിലൊന്ന്  നടന്നതും ഇന്നലെയാണ്. 28,739 കോടിരൂപയാണ് ഇന്നലെ മാത്രം വിദേശഫണ്ടുകൾ വിപണിയിൽ അധികമായി നിക്ഷേപിച്ചത്. വിപണികളിലെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ സങ്കേതമായി ഇന്ത്യ മാറുന്നതിന്റെ ഭാഗമായും ഇന്നലത്തെ കണക്കുകളെ കാണാവുന്നതാണ്. ഇന്നലെ അധിക മണിക്കൂറുകളിൽ ബാങ്കിങ്, ഫാർമ ഓഹരികളിൽ വലിയ തോതിൽ ഫണ്ടുകളുടെ വാങ്ങൽ നടന്നതാണ് മികച്ച കണക്കിനാധാരം. ഇന്നും വാങ്ങൽ തുടർന്നേക്കാം.  

സാങ്കേതികപ്പിഴവ് 

അതി ഗുരുതരമായ സാങ്കേതികപ്പിഴവിന്റെ സാഹചര്യത്തിൽ വിപണി വ്യാപാരം നിർത്തിവെക്കേണ്ടി വന്നതും, ഇതര സാഹചര്യങ്ങൾ ഉപയോഗിക്കപ്പെടാതെ പോയതും ഇന്ത്യൻവിപണിക്ക് ക്ഷീണമാണ്. വിപണിയുടെ വിശ്വാസ്യതയും, രാഷ്ട്രത്തിന്റെ സാങ്കേതികമികവുമാണ് സംശയത്തിന്റെ നിഴലിലായത്.

ബാങ്ക് ‘എംബാർഗോ’  റാലി 

പൊതുമേഖല ബാങ്കുകളും, വലിയ ചില സ്വകാര്യബാങ്കുകളും മാത്രം ചെയ്തു പോന്നിരുന്ന കേന്ദ്ര സർക്കാരിന്റെ വാണിജ്യ സംവിധാനങ്ങളിൽ  സ്വകാര്യ ബാങ്കുകൾക്കും ഇനി മുതൽ തുല്യപങ്കാളിത്തം ലഭിക്കുന്നത് ബാങ്കിങ് മേഖലക്ക് ഇന്നും മുന്നേറ്റ സാഹചര്യമൊരുക്കുന്നു. ബാങ്കുകൾ ഇന്നലെ തന്നെ മുന്നേറിക്കഴിഞ്ഞു. ഐസിഐസിഐബാങ്ക്, ആക്സിസ് ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവ പരിഗണിക്കുക.

പൊതു മേഖല ബാങ്കുകളുടെ വിൽപ്പനയെക്കുറിച്ചു പരാമര്‍ശമുണ്ടായത് പൊതുമേഖല ബാങ്കുകൾക്കും ഇന്നലെ ആവേശമായി. ബാങ്ക് നിഫ്റ്റി 40,000 പോയിന്റ് അടുത്ത സെഷനുകളിൽ തന്നെ സ്വന്തമാക്കിയേക്കാം. പൊതുമേഖല, ചെറുകിട സ്വകാര്യ ബാങ്കുകൾ എന്നിവ സ്വന്തമാക്കിതുടങ്ങുക.

ഫാർമ ഇൻസെന്റീവ് 

പിഎൽഐസ്കീമിന്റെ പരിധിയിലേക്ക്  ഫാർമ മേഖലയേയും ഉൾപെടുത്തിയ കേന്ദ്ര സർക്കാരിന്റെ നടപടി ഇന്ത്യൻ ഫാർമ മേഖലയ്ക്ക് വലിയ മുന്നേറ്റ കാരണമാകും. ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം വരുന്നതും, രാജ്യത്തിന്റെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതി വർധന ഉറപ്പു വരുത്തും. എപിഐ കമ്പനികൾ ശ്രദ്ധിക്കുക.

എണ്ണറാലി

വർദ്ധിക്കുന്ന അമേരിക്കൻ എണ്ണ ശേഖരത്തിന്റെ പേരിൽ തിരുത്തലിനൊരുങ്ങിയ രാജ്യാന്തര ക്രൂഡ് വില ഫെഡ് ചെയർമാന്റെ പ്രഖ്യാപനങ്ങളുടെ പിൻബലത്തിൽ പുതിയ ഉയരങ്ങൾ തേടി. ബ്രെന്റ് ക്രൂഡ് ഈ ആഴ്ച തന്നെ ബാരലിന് 70 ഡോളർ എന്നത് മുൻ പംക്തിയിൽ പ്രസ്താവിച്ചതിന് മാറ്റമുണ്ടാകാനിടയില്ല. ക്രൂഡ് വില 100 ഡോളർ വരെ മുന്നേറിയേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com