ഓഹരിവാങ്ങൽ:സമൂഹമാധ്യമങ്ങളിലൂടെ നിർദേശം നൽകുന്നവർക്കെതിരെ സെബി
Mail This Article
ടെലിഗ്രാം, വാട്സാപ്പ് മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ഓഹരി നിർദേശങ്ങളും, ടിപ്പുകളും കൊടുക്കുന്ന കൂട്ടായ്മകൾക്കെതിരെ സെബി കർശന നടപടിക്കൊരുങ്ങുന്നു. ദിവസ വ്യാപാരത്തിനുള്ള നിർദേശങ്ങളാണ് ഇത്തരം ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്. പല നിക്ഷേപകരെയും കുഴിയിൽ ചാടിക്കുവാൻ ഇത്തരം കൂട്ടായ്മകൾക്ക് ആകുന്നുണ്ട്. 2021 ഡിസംബറിൽ ഗുജറാത്തിലെ പല ഭാഗങ്ങളിലും സെബിയുടെ നേതൃത്വത്തിൽ ഇത്തരം ഗ്രൂപ്പുകളെ പിടിക്കുന്നതിനു റെയ്ഡ് നടത്തിയിരുന്നു. പെന്നി സ്റ്റോക്കുകളും, സ്‌മോൾ ക്യാപ് സ്റ്റോക്കുകളും വാങ്ങുന്നതിനാണ് ഇത്തരം കൂട്ടായ്മകൾ പ്രധാനമായി നിക്ഷേപകരോട് നിർദേശിക്കുന്നത്. പല വ്യക്തികളെയും സെബി പേരെടുത്തു പറഞ്ഞുപോലും വിമർശിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നത് മൂലം പല ഓഹരികളിലും പൊടുന്നനെ വില വർദ്ധനവ് ഉണ്ടാവുകയും, ഭീമമായ രീതിയിൽ വാങ്ങുന്നവരുടെയും, വിൽക്കുന്നവരുടെയും എണ്ണം വർധിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചില വ്യക്തികൾ അനിയത്രിതമായ രീതിയിൽ ലാഭമുണ്ടാക്കുന്നതും സെബിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
നിക്ഷേപത്തിന് ഓഹരികൾ നിര്‍ദേശിക്കുവാൻ സെബിയിൽ രജിസ്റ്റർ ചെയ്ത ഏജന്റുകൾക്കു മാത്രമേ അധികാരമുള്ളൂ. ഓഹരി വാങ്ങുന്നതിനു പൊതുവായ നിർദേശങ്ങൾ ടെലിവിഷൻ പോലുള്ള എല്ലാവര്‍ക്കും കാണാവുന്ന തുറന്ന മാധ്യമങ്ങളിൽ നൽകുന്നതിൽ തെറ്റില്ല. എന്നാൽ 'ക്ലോസ്ഡ്ഡ് ഗ്രൂപ്പ്'കളിൽ ഇത്തരം നിക്ഷേപക നിർദേശങ്ങൾ നൽകാൻ പാടില്ല. സെബിയിൽ റജിസ്റ്റർ ചെയ്യാത്ത ഒരു വ്യക്തിക്ക് നിക്ഷേപക ഉപദേശകൻ (investment adviser) ആയി പ്രവർത്തിക്കുവാനും പാടില്ല. ഇത്തരം ഗ്രൂപ്പുകൾക്കെതിരെയും വ്യക്തികൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് സെബി വീണ്ടും വ്യക്തമാക്കി.
English Summary: SEBI is Strict against Social Media Groups Which Give Tips for Investment