ADVERTISEMENT

അറുപത്തിയഞ്ചു വർഷത്തോളം പഴക്കമുള്ള പൊതുമേഖല ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ഇന്ത്യൻ ഓഹരിവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരിവിൽപനയുമായാണ് ഈ ഇൻഷുറൻസ് കമ്പനി ഓഹരിവിപണിയിലേക്കു കടക്കുന്നത്. ഈ പബ്ലിക് ഇഷ്യുവിനെ വളരെ ഗൗരവത്തോടെയാണ് ധനമന്ത്രാലയം കാണുന്നത്. ഇന്ത്യയിലെ വൻകിട പത്രമാധ്യമങ്ങളിലും പ്രാദേശിക പത്രങ്ങളിലും ഇതിനെപ്പറ്റിയുള്ള പരസ്യങ്ങൾ വന്നുകഴിഞ്ഞു. 

ഇന്ത്യാ ഗവൺമെന്റ് ഈ സാമ്പത്തികവർഷം മൊത്തം ഒന്നേമുക്കാൽ ലക്ഷം കോടി രൂപയാണ് ഓഹരി വിറ്റഴിക്കൽ വഴി സമാഹരിക്കാനുദ്ദേശിക്കുന്നത്. ഈ സന്ദർഭത്തിലാണ് എൽഐസിയിലുള്ള ഇന്ത്യാഗവൺമെന്റിന്റെ പങ്കിൽ ഒരു നിശ്ചിതവിഹിതം ഐപിഒവഴി വിറ്റഴിക്കാൻ തീരുമാനിച്ചത്. ധനക്കമ്മി കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ  ഭാഗമായാണിത്. 

എൽഐസിയുയെ ഐപിഒയെ സംബന്ധിച്ചുള്ള വിവരങ്ങൾ ധനകാര്യ സെക്രട്ടറിയുടെയും ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസെറ്റ് മാനേജ്മെന്റ് സെക്രട്ടറിയുടെയും ഉന്നത എൽഐസി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിശകലനം ചെയ്തുവരുന്നുണ്ട്. 

aged2

പച്ചക്കൊടി കിട്ടിയത് കഴിഞ്ഞവർഷം ജൂലൈയിൽ

കഴിഞ്ഞ വർഷം ജൂലൈയിൽത്തന്നെ കേന്ദ്രസർക്കാർ ഐപിഒക്ക് പച്ചക്കൊടി കാട്ടിയിരുന്നു. ഈ ഇഷ്യുവിനെ സംബന്ധിച്ചുള്ള ഡ്രാഫ്റ്റ് ജനുവരി മുപ്പതിനകം സെബിയിൽ (SEBI) സമർപ്പിക്കാനിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഐപിഓയും വിപണിലെത്തും. എൽഐസിയുടെ എംബഡഡ് വാല്യു നാലുലക്ഷം കോടി രൂപയിലധികം വരും. പക്ഷേ, ഇതിന്റെ മാർക്കറ്റ് വാല്യു നാലിരട്ടിയിലധികം വരാനാണു സാധ്യത. 

ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ആക്ട് 1956 ഭേദഗതി ചെയ്തുകൊണ്ട് കോർപറേഷന്റെ വരാൻപോകുന്ന പബ്ലിക് ഇഷ്യുവിൽ 32 കോടി പോളിസി ഉടമകൾക്ക് ഓഹരികൾ സംവരണം ചെയ്യാൻ കോർപറേഷനെ അനുവദിച്ചിട്ടുണ്ട്. ഇവരിൽ 10 ശതമാനമെങ്കിലും ഐപിഒയിൽ പങ്കെടുത്താൽ ഓഹരി വിപണിയിൽ നിക്ഷേപകരുടെ എണ്ണത്തിൽ വർധനയുണ്ടാകും. ഇത് വിപണിയ്ക്കും കരുത്തേകും. പബ്ലിക് ഇഷ്യുവിൽ പങ്കെടുക്കുന്നതിനായി പോളിസി ഉടമകൾക്ക് രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. 

∙ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ എൽഐസിയിൽ അപ്‌ലോഡ് ചെയ്യണം. ആധാറുമായി ബന്ധിപ്പിക്കുകയാണ് ഇതിനു ചെയ്യേണ്ടത്.

∙ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കണം. 

എൽഐസി ആക്ട് ഭേദഗതി പ്രകാരം ആദ്യത്തെ അഞ്ചു വർഷവും പിന്നീടുള്ള വർഷങ്ങളിലും ഒരു നിശ്ചിത ശതമാനം വീതം ഓഹരികൾ ഗവൺമെന്റ് കൈവശം വയ്ക്കണം. 

കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യം ഓഹരിവിൽപനയിലൂടെ തൊണ്ണൂറായിരം കോടി മുതൽ ഒരു ലക്ഷം കോടിരൂപ വരെ നേടാമെന്നതാണ്. ഇതിനുള്ള ഇൻവെസ്റ്റ്മെന്റ് ബാങ്കുകളെയും കണ്ടെത്തിയിട്ടുണ്ട്. 

17.05 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാമതും 14.26 ഉള്ള ടിസിഎസ് (TCS) രണ്ടാമതുമാണ് ഇപ്പോൾ ഉള്ളത്. ഇവരോടൊപ്പം എത്താനാണ് ഈ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയും ശ്രമിക്കുന്നത്. 

IPO-2

എന്താണ് എൽഐസി ഐപിഒയുടെ സവിശേഷത?

∙ ഇതൊരു പൊതുമേഖല ഇൻഷുറൻസ് കമ്പനിയാണ്. 

∙ ലൈഫ് ഇൻഷുറൻസ് മേഖലയില്‍ 69% വിപണി വിഹിതം. 

∙ ഇൻഷുറൻസിനു പുറമേ, മ്യൂച്വൽ ഫണ്ട്, പെൻഷൻ ഫണ്ട്, ഹൗസിങ് ഫിനാൻസ്, കാർഡ് സർവീസുകൾ. 

∙ 13.53 ലക്ഷം ഇൻഷുറൻസ് ഏജന്റുമാരുടെ സേവനം.‌

∙ 1.14 ലക്ഷം ജോലിക്കാരുടെ സേവനം. 

∙ എൽഐസി നേരിട്ട് ഓപ്പറേറ്റ് ചെയ്യുന്ന വിദേശ ഓഫിസുകൾ. 

∙ മത്സരക്ഷമത.

∙ നിലവിലുള്ള ബാങ്കുകൾ ഉൾപ്പടെ പല കമ്പനികളിലുമുള്ള ഓഹരി പങ്കാളിത്തം.

∙ഗവൺമെന്റിന്റെ പോളിസികളും മാറിവരുന്ന ആർബിഐ (RBI) യുടെ നയങ്ങളും എൽഐസിയുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കാം. 

insu-protection

ഇൻഷുറൻസ് രംഗത്തെ വമ്പനാണെങ്കിലും സ്വകാര്യമേഖലയിലെ സുസജ്ജമായ ഇൻഷുറൻസ് കമ്പനികളുമായി മത്സരിക്കേണ്ടിവരും. 

ഓഹരിവിപണിയിൽ പ്രവേശിക്കുന്ന തീയതി, പ്രൈസ്ബാൻഡ്, ഫെയ്സ് വാല്യു, ലിസ്റ്റിങ് തീയതി, ഷെയർ ക്യാപ്പിറ്റൽ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഒന്നുംതന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. 

ഇഷ്യു സംബന്ധമായ വിവരങ്ങളറിയാൻ വിശദമായ പ്രോസ്പെക്ടസ് പുറത്തുവരണം.  ഇത് ഇതുവരെ പുറത്തുവന്നിട്ടില്ല. വിദേശ നിക്ഷേപകർക്കും ഐപിഒയിൽ പങ്കെടുക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. എന്നാൽ, സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ നിക്ഷേപം നടത്താനുള്ള വിദേശനിക്ഷേപകർക്കുള്ള അനുമതി ഇപ്പോൾത്തന്നെയുണ്ട്. 

2021 മാർച്ചിലെ വിവരങ്ങൾ പ്രകാരം എൽഐസി ക്രമമായ വളർച്ചാനിരക്ക് നേടിക്കൊണ്ടിരിക്കുന്നു.  ഇത് ഇഷ്യുവിന്റെ കാര്യത്തിൽ ഒരു പ്ലസ് പോയിന്റാണ്. ആദ്യ തവണ പോളിസിയുടെ പ്രീമിയം കളക്‌ഷനിലും റെക്കോർഡ് നിലവാരത്തിലാണു പോകുന്നത്. 

വലിയ ഇഷ്യുകൾ ഓവർ സബ്സ്ക്രൈബ്ഡ് ചെയ്താലും ലിസ്റ്റിങ് കാലത്തെ നേട്ടം കുറവായാലും ദീർഘകാല നിക്ഷേപത്തിലൂടെ നേട്ടം കൈവരിക്കാം. 

ധാരാളം പ്ലസ്പോയിന്റോടു കൂടിയാണ് ഈ ഐപിഒ വരാനൊരുങ്ങുന്നത്. മുൻപു നടന്ന പൊതുമേഖല റെയിൽ കമ്പനിയുടെ പബ്ലിക് ഇഷ്യുവിലുണ്ടായ വിജയം എൽഐസിയുടെ പബ്ലിക് ഇഷ്യുവിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. പഴയ കാലത്തെ പോലെയല്ല ഇന്നത്തെ പബ്ലിക് ഇഷ്യുകളെല്ലാം. ഓൺലൈനായി അപേക്ഷിക്കാനും കാലതാമസം കൂടാതെ അലോട്ട്മെന്റ് പൂർത്തിയാക്കി ലിസ്റ്റിങ് നടത്താൻ കഴിയും. 

ലേഖകൻ ഓഹരി വിപണി നിരീക്ഷകനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com