ADVERTISEMENT

ഇന്ത്യയിലെ നവരത്ന കമ്പനികളിലൊന്നാണ് ഗെയിൽ ഇന്ത്യ ലിമിറ്റഡ്. 1984ൽ ഈ കമ്പനി പൊതുമേഖലയിൽ സ്ഥാപിതമായി. ഹസിറ–വിജയ്പുർ–ജഗദീഷ്പുർ (HVJ) ഗ്യാസ്‌ലൈനിന്റെ നിർമാണത്തിനിടെയാണ് ഈ കമ്പനി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.1,800 കിമീ നീളത്തിൽ 1,700 കോടി രൂപ മുതൽമുടക്കിയാണ് ഈ പ്രോജക്ട് പൂർത്തിയാക്കിയത്. എൽപിജി ഉൽപാദനം, എൽഎൻജി വിതരണം, സിറ്റിഗ്യാസ് വിതരണം എന്നിവയാണു പ്രധാന പ്രവർത്തനമേഖലകൾ. 

13,340 കിമീ ദൈർഘ്യമുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ ഉടമസ്ഥർ കൂടിയാണിന്ന് ഗെയിൽ കമ്പനി. കൊച്ചി–മംഗലാപുരം ഗ്യാസ് പൈപ്പ്‌ലൈനിന്റെ പൂർത്തീകരണം പ്രധാന നാഴികക്കല്ലുകളിൽ ഒന്നാണ്. ഇന്ത്യയിലെ നാച്വറൽ ഗ്യാസിന്റെ വിപണനത്തിന്റെ ഗണ്യഭാഗവും നടത്തുന്നത് ഗെയിലാണ്. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി റിന്യൂവബിൾ എനർജിരംഗത്തും കമ്പനി സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. വിൻഡ്, സോളർ ബയോഫ്യൂവൽ രംഗങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നു. 

ലാഭവിഹിതം

ലാഭവിഹിതം നൽകുന്നതിൽ കമ്പനി എന്നും ഉദാരമായ സമീപനമാണു സ്വീകരിച്ചുപോരുന്നത്. 2001 മുതൽ തുടർച്ചയായി ലാഭവിഹിതം നൽകുന്നുണ്ട്. 2021 ൽത്തന്നെ മൂന്ന് ഇടക്കാല ലാഭവിഹിതങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ നൽകിയ 5 രൂപയ്ക്കു പുറമേ ഇപ്പോൾ ഓഹരി ഒന്നിന് 4 രൂപ പ്രകാരം  ലാഭവിഹിതം പ്രഖ്യാപിച്ചു. 2021 ഡിസംബർ 31 നാണ് റെക്കോർഡ് റേറ്റ്. 

ബോണസ് ഓഹരികൾ

2008 മുതൽ 2019 വരെ നാലു തവണയാണ് ബോണസ് ഓഹരികൾ നൽകിയത്. അവസാനം 2019 ൽ 1:1 എന്ന അനുപാതത്തിലാണു നൽകിയത്. 

53,990 കോടി രൂപയുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷനാണ് ഈ പൊതുമേഖല കമ്പനിക്കുള്ളത്. ഇക്കഴിഞ്ഞ രണ്ടാംപാദഫലം മികച്ചതായിരുന്നു അറ്റാദായത്തിൽ 168% നേട്ടം ഉണ്ടായി. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ക്രമമായി കമ്പനിയുടെ സെയിൽസും അറ്റാദായവും കൂടിവരുന്നു. 

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ കുറഞ്ഞവില 112.65 രൂപയും കൂടിയ വില 171.30 രൂപയുമാണ്. ഇപ്പോൾ ഏകദേശം 140 രൂപ റേഞ്ചിൽ  ട്രേഡ് ചെയ്യപ്പെടുന്നു. 

അദാനി ടോട്ടൽ ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗുജറാത്ത് ഗ്യാസ്, മഹാനഗർ ഗ്യാസ് എന്നീ കമ്പനികളുടെ വിലകളുമായി താരതമ്യം ചെയ്താൽ ഗെയിൽ കമ്പനിയുടെ വില വളരെ കുറവാണ്. ഇതിനു പ്രധാന കാരണം നവരത്ന കമ്പനിയാണെങ്കിലും പൊതുമേഖലാകമ്പനിയാണെന്നുള്ളതാണ്. കാലാകാലങ്ങളിലെ സർക്കാരുകളുടെ പോളിസികൾ കമ്പനിയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കും. അറുപതു ശതമാനത്തിലധികം ഓഹരികൾ സർക്കാരിന്റെ കൈവശമായതിനാൽ നല്ലൊരു തുക ലാഭവിഹിതമായി സർക്കാരിലേക്ക് എത്തിച്ചേരും. സെൻസെക്സിലെ ഉയർച്ച–താഴ്ചകൾക്ക് ഗെയിലിന്റെ വില കാരണമാകാറുണ്ട്. ഓഹരികളുടെ വിലക്കുറവ്, മേഖലയുടെ വളർച്ചസാധ്യത, മികച്ച ലാഭവിഹിതം എന്നിവയിലൂടെ വരുംകാലങ്ങളിൽ നിക്ഷേപകനു നല്ല നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ലേഖകൻ ഓഹരി വിപണി നിരീക്ഷകനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com