ADVERTISEMENT

ഒരു ഓഹരിയുടെ വില ഉയരുമെന്ന് കള്ളത്തരത്തിലൂടെ അഭ്യൂഹം ഉണ്ടാക്കി വ്യക്തികളെ തെറ്റിധരിപ്പിക്കുന്ന സ്‌കീം ആണ് ഈ 'പമ്പ് ആൻഡ് ഡമ്പ്' തട്ടിപ്പ്. ഓഹരിയെക്കുറിച്ചു അതിശയോക്തി നിറഞ്ഞ പ്രസ്താവനകളിറക്കി അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് വിശ്വസിച്ചു ഓഹരി വാങ്ങുന്നവരുടെ എണ്ണം ഉയരുന്നതോടെ ഓഹരിയുടെ വിലയും ഉയരാൻ തുടങ്ങും. ഒരു നിശ്ചിത വില നിലവാരത്തിലെത്തുന്നതോടെ 'പമ്പ് ആൻഡ് ഡംപ് സ്‌കീം' ഓപ്പറേറ്റർമാർ തങ്ങളുടെ കൈവശമുള്ള   ഓഹരികൾ വൻ ലാഭത്തിനു വിറ്റഴിക്കും.

വിൽക്കൽ സമർദ്ദം

വിൽക്കൽ സമർദ്ദം കൂടുന്നതോടെ ആ ഓഹരിയുടെ വില ഇടിയുവാൻ തുടങ്ങും. ഈ സ്കീമിന്റെ വിലക്കയറ്റം കണ്ടു ഈയാംപാറ്റകളെപോലെ വന്നുചേർന്ന ചെറുകിട നിക്ഷേപകർക്ക് വാങ്ങിയ വില പോലും കിട്ടാതെ നഷ്ടത്തിൽ വിറ്റൊഴിയേണ്ട അവസ്ഥ ഉണ്ടാകും. മൈക്രോ, സ്‌മോൾ ക്യാപ് ഓഹരികളെയാണ്  മിക്കവാറും പമ്പ് ആൻഡ് ഡംപ് സ്കീമുകൾ ലക്ഷ്യമിടുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിറക്കി  വ്യക്തികളെ കുഴിയിൽ ചാടിക്കാൻ ഇപ്പോൾ ക്രിപ്റ്റോറൻസികളിലും 'പമ്പ് ആൻഡ് ഡംപ്'  ഉപയോഗിക്കുന്നുണ്ട്.

പഴയ വീഞ്ഞ്

പണ്ടുമുതലേ ഏജന്റുമാർ  വഴി പ്രവർത്തിച്ചിരുന്ന പമ്പ് ആൻഡ് ഡംപ് സ്കീമുകൾ ഇപ്പോൾ ഓൺലൈൻ ആയതോടെ തട്ടിപ്പുകാർക്ക് എളുപ്പമായി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ സമർത്ഥമായി ഉപയോഗിക്കുന്നതാണ് തട്ടിപ്പുകാരുടെ വജ്രായുധം.  'ഹോട്ട് ടിപ്പായി' ചില ഓഹരികളെ പ്രചരിപ്പിച്ചശേഷം പെട്ടെന്ന് വിറ്റൊഴിയുമ്പോൾ 'ടിപ്പ്' ശ്രദ്ധയോടെ സ്വീകരിക്കുന്ന ചെറുകിട നിക്ഷേപകർ കുടുങ്ങും. പല  ഓഹരികളുടെയും വില  50 മുതൽ 80 ശതമാനം വരെപോലും ഉയർത്തിയിട്ടു പെട്ടെന്ന് വിറ്റു കൈയൊഴിയുന്നവരുണ്ട്. വാട്ട് സാപ്പ്, ടെലിഗ്രാം, ട്വിറ്റർ, യൂട്യൂബ്  ചാനലുകളാണ് ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത്. 

ഒരു ഉദാഹരണം പറഞ്ഞാൽ 'ക്വാളിറ്റി ലിമിറ്റഡ്' എന്ന ഓഹരി 135 രൂപ വരെ വിലയുയർന്നിരുന്നു.  അതിപ്പോൾ 2 രൂപയിലാണ് എത്തിനിൽക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ബ്രോക്കർ (ദേശീയ ചാനലുകളിൽ പോലും സ്വാധീനമുണ്ടായിരുന്ന ഒരു ഓഹരി ഉപദേശകൻ) ഈ ഒരു ഓഹരിയെ പല രീതിയിലും പ്രൊമോട്ട് ചെയ്തിരുന്നു. പിന്നീട് കുറച്ചു നാളുകൾക്കിപ്പുറം ഈ ഓഹരിയുടെ വൻ തകർച്ചയാണ് ഇന്ത്യൻ ഓഹരി വിപണി കണ്ടത്. ഈ ഓഹരി വ്യാപാരം നടത്താനാകാത്ത രീതിയിൽ എക്സ് ചേഞ്ചുകളിൽ നിന്ന് ഒഴിവാക്കി.  

ആരാണ് പെട്ടുപോകുന്നത്?

മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കുന്നതിലൂടെ സ്വയം പറ്റിക്കപ്പെടുകയാണെന്ന തിരിച്ചറിവ് ഇല്ലാതാകുന്നവരാണ് 'പമ്പ് ആൻഡ് ഡംപ് സ്‌കീമിൽ' കുടുങ്ങുന്നത്. ഇതിനെതിരെയാണ് രാജ്യത്തെ വൻകിട  ബ്രോക്കറേജായ സിറോദയുടെ മുന്നറിയിപ്പ് . പണമുണ്ടാക്കാൻ അഴിമതിക്കാർ വളരെ തന്ത്രപൂർവം നിക്ഷേപകരെയും, ഓഹരി ദിവസ വ്യാപാരികളെയും 'പമ്പ് ആൻഡ് ഡംപ്' സ്കീമിലൂടെ സ്വാധീനിക്കുമ്പോൾ ബോധപൂർവം അതിൽനിന്നു മാറണമെന്ന സന്ദേശം പലപ്പോഴും എൻ എസ് ഇ പത്ര മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

ഹർഷദ് മേത്തയുടെയും, കേതൻ പരേഖിന്റെയും അഴിമതികളിൽ 'പമ്പ് ആൻഡ് ഡംപ് സ്കീമുകൾക്കു നല്ല പ്രാധാന്യമുണ്ടായിരുന്നു. ഒരു നിക്ഷേപകൻ കൃത്യമായ ഗവേഷണം നടത്തി ഓഹരികൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഇത്തരം അഴിമതികളിൽ  ചാടാതെ സൂക്ഷിക്കാം. 

നമുക്ക് പൂർണമായും ബോധ്യമില്ലാത്ത നിക്ഷേപ 'ടിപ്പുകളിൽ' നിന്നും ബോധപൂർവം മാറി നിൽക്കുകയും, പഠിച്ചു  തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക മാത്രമേ ഇതിനൊരു പ്രതിവിധിയുളളൂ.

English Summary : Beware of These Kinds of Investment Frauds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com