വിപണി ചാഞ്ചാട്ടത്തിനിടയിലും നേട്ടമുണ്ടാക്കാം, സ്മാര്‍ട്ട് നിക്ഷേപങ്ങളിലൂടെ
Mail This Article
ആഗോള തലത്തില്‍ തന്നെ ഓഹരി വിപണികള്‍ വന്‍ ചാഞ്ചാട്ടങ്ങളെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ. 2020 മാര്‍ച്ചിലെ നിഫ്റ്റിയുടെ തകര്‍ച്ചയ്ക്കു ശേഷം (7611 പോയിന്റ്) 2021 ഒക്ടോബറില്‍ നിഫ്റ്റി 18,604-ലേക്കു തിരികെയെത്തിയെങ്കിലും അതിനു ശേഷവും ചാഞ്ചാട്ടങ്ങള്‍ വിപണിയിലെ തുടര്‍ക്കഥയാകുകയായിരുന്നു. യുക്രെയ്ന്‍ യുദ്ധവും അതിനു തുടര്‍ച്ചയായി ഉല്‍പന്ന വിപണിയിലുണ്ടായ, പ്രത്യേകിച്ച് എണ്ണയുടെ കാര്യത്തില്‍, വില വര്‍ധനവും വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ ആഘാതമുണ്ടാക്കി. അമേരിക്കയിലെ പണപ്പെരുപ്പം 40 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ 8.3 ശതമാനത്തിലുമെത്തി. പണനയങ്ങള്‍ ശക്തമാക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗം ഫെഡിന് ഉണ്ടായിരുന്നുമില്ല.
ഇതിനിടയില്‍ വളര്‍ച്ചാ സാധ്യതകളും ചെറുകിട നിക്ഷേപകരുടെ താല്‍പര്യങ്ങളും കൊണ്ട് ഈ അവസ്ഥയെ മറികടക്കാനാവുമോ എന്നതാണ് സുപ്രധാന ചോദ്യം.
കൂടുതല്‍ പണം ഡോളറിലേയ്ക്ക് ഒഴുകുമോ?
ഫെഡ് നിരക്കുകള്‍ 2022 മാര്‍ച്ച് മുതല്‍ ഉയര്‍ത്താന്‍ ആരംഭിച്ച സാഹചര്യത്തില്‍ ഡോളറിലേക്കും ബോണ്ടുകളിലേക്കും കൂടുതല്‍ പണം ഒഴുകാനാണ് സാധ്യത. 200 അടിസ്ഥാന പോയിന്റുകളുടെ വര്‍ധനവ് 2022-ല്‍ പലിശ നിരക്കിൽ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ വിപണി പ്രതീക്ഷിക്കുന്നത്. പത്തു വര്‍ഷ യുഎസ് ബോണ്ട് യീല്‍ഡ് 2.8 ശതമാനവും ഡോളര്‍ സൂചിക 100-ന് മുകളിലും ആണെന്നതും ശ്രദ്ധേയമാണ്. കൂടുതൽ പണം ഇവയിലേയ്ക്ക് ഒഴുകിയേക്കാം. ഇന്ത്യയിലാണെങ്കില്‍ റിസര്‍വ് ബാങ്കും നിരക്കുകള്‍ ഉയര്‍ത്താനുള്ള പാതയിലാണ്.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തുന്ന വില്‍പനയാണ് 2021 ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ നെഗറ്റീവ് ആയ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നത്. മെയ് 26 വരെ 172,869 കോടി രൂപയുടെ ഓഹരികളാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ വില്‍പന നടത്തിയത്. ഡോളറിന്റെ ഉയര്‍ച്ചയും ബോണ്ടുകളുടെ ഉയര്‍ന്ന വരുമാനവും ഇവര്‍ക്ക് ഇന്ത്യയിലെ ഓഹരികള്‍ വില്‍ക്കാനുള്ള പ്രചോദനവുമാകുന്നു.
ചെറുകിടക്കാരുടെ പിന്തുണ
ഇതിനിടെ ചെറുകിട നിക്ഷേപകരുടെ ശക്തമായ പിന്തുണയാണ് വിപണിക്ക് ശുഭപ്രതീക്ഷ നല്‍കുന്നത്. 2020 മാര്‍ച്ച് വരെയുള്ള 20 വര്‍ഷ കാലത്ത് 40.2 ദശലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളായിരുന്നു ആരംഭിച്ചത്. എന്നാല്‍ തുടര്‍ന്ന് 2022 മാര്‍ച്ചില്‍ അവസാനിച്ച രണ്ടു വര്‍ഷത്തിനിടെ 40.2 ദശലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ കൂടി തുറക്കപ്പെട്ടു. ഇപ്പോള്‍ 80.9 ദശലക്ഷം ഡീമാറ്റ് അക്കൗണ്ടുകളുണ്ട്. ഇതാണെങ്കില്‍ വര്‍ധിച്ചു കൊണ്ടുമിരിക്കുന്നു. മ്യൂച്ചഴ്‍ഫണ്ട് എസ്‌ഐപികളാണെങ്കില്‍ 5.28 കോടിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ആഭ്യന്തര നിക്ഷേപകര്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് ഒരു ബദലാകുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ഇതിനിടെ കയറ്റുമതിയിലെ ഉയര്‍ച്ച (2022 സാമ്പത്തിക വര്‍ഷം 417.8 ബില്യണ്‍ ഡോളര്‍), കണക്കാക്കിയതിനേക്കൾ ഉയര്‍ന്ന നികുതി പിരിവ് ( 2022 സാമ്പത്തിക വര്‍ഷം 27.87 ട്രില്യണ്‍ രൂപ), പിഎല്‍ഐ പദ്ധതി പ്രകാരമുള്ള വന്‍ നിക്ഷേപങ്ങള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം അടക്കമുള്ള മേഖലകളിലെ വന്‍ നിക്ഷേപം തുടങ്ങിയവയെല്ലാം സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയാണ്. ഹോട്ടലുകള്‍ പോലുള്ള മേഖലകളില്‍ ഉപഭോഗവും തിരിച്ചു വന്നു. വന്‍ വായ്പാ ഡിമാന്റുകളുമായി ബാങ്കിങ് മേഖലയും വളരുകയാണ്.
ചാഞ്ചാട്ടങ്ങളുടെ വിപണി
ഇത്തരത്തിലുള്ള വിരുദ്ധമായ സാഹചര്യങ്ങളിൽ ചാഞ്ചാട്ടങ്ങളുടെ ഒരു വിപണിയായിരിക്കും ഫലം.
∙ഇത്തരത്തില്‍ ചാഞ്ചാടുന്ന വിപണിയില്‍ സ്മാര്‍ട്ട് ആയ നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്കു് നേട്ടമുണ്ടാക്കാനാകും.
∙അടുത്ത കാലത്തെ 15 ശതമാനം തിരുത്തലിലൂടെ നിഫ്റ്റിയുടെ മൂല്യം ഇപ്പോൾ നീതീകരിക്കാനാകും.
∙ധനകാര്യം, ഐടി, തിരഞ്ഞെടുത്ത വാഹന മേഖല എന്നിവ പോലെ ഉയര്‍ന്ന മൂല്യവും ഗുണമേന്‍മയുമുള്ള ഓഹരികള്‍ സാവധാനം സ്വന്തമാക്കുകയാണ് ഇവിടെ സാധ്യമായ നിക്ഷേപ തന്ത്രം.
∙വിവിധ മേഖലകളിലെ ബ്ലൂചിപ്പുകളില്‍ ചെറിയ തോതില്‍ വാങ്ങല്‍ നടത്തുന്നതും സുരക്ഷിത നിക്ഷേപ തന്ത്രമാണ്.
∙മ്യൂചല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് തങ്ങളുടെ എസ്‌ഐപി തുടരാവുന്നതാണ്. സാധിക്കുമെങ്കില്‍ നിക്ഷേപ തുക ഉയര്‍ത്തുകയുമാവാം.
ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ്.
English Summary : What Should be the Investment Strategy in Volatile Market
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക