എൽ ഐ സി ഓഹരി വീണ്ടും നിക്ഷേപകരെ കണ്ണീരുകുടിപ്പിക്കുന്നു
Mail This Article
രാജ്യത്തെ ഏറ്റവും വലിയ ഐ പി ഒയുമായി വന്ന എൽ ഐ സിക്ക് നിക്ഷേപകർ അർപ്പിച്ച പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല. ആങ്കർ നിക്ഷേപകർക്കുള്ള മുപ്പത് ദിവസത്തെ ലോക്ക് ഇൻ പിരീഡ് ഇന്ന് അവസാനിക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികൾ 669.50 രൂപയെന്ന ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
ആരാണ് ആങ്കർ നിക്ഷേപകർ?
ചെറുകിടക്കാർക്കും, പോളിസി ഉടമകൾക്കും, മറ്റ് നിക്ഷേപകർക്കും ഓഹരികൾ അലോട്ട് ചെയ്യുന്നതിന് മുൻപായി ഓഹരികൾ വാങ്ങുന്ന വൻകിട സ്ഥാപന നിക്ഷേപകരാണ് ആങ്കർ നിക്ഷേപകർ. ഓഹരിയുടെ ലിസ്‌റ്റിങിന് ശേഷം ഒരു നിശ്ചിത കാലയളവിലേക്ക് വിൽപ്പന നടത്താതെ ഓഹരികൾ കൈവശം വയ്ക്കാൻ ആങ്കർ നിക്ഷേപകർ ബാധ്യസ്ഥരാണ്. എന്നാൽ ഇന്ന് ആങ്കർ നിക്ഷേപകർ നിർബന്ധമായും ഓഹരികൾ കൈവശം വെക്കേണ്ട ആ കാലാവധി അവസാനിക്കുകയാണ്. അതിനാൽ എൽ ഐ സി ഓഹരികളിൽ ഇന്ന് മുതൽ വീണ്ടും വിൽപ്പന സമ്മർദ്ദം കൂടി.
നോർവീജിയൻ വെൽത്ത് ഫണ്ട്, നോർജസ് ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്റ്, സിംഗപ്പൂർ സർക്കാർ തുടങ്ങിയവർ ആങ്കർ വരിക്കാരിൽ ഉൾപ്പെടുന്നു. മറ്റ് ആഗോള ഫണ്ടുകൾക്കൊപ്പം, ആഭ്യന്തര മ്യൂച്വൽ ഫണ്ട് ഹൗസുകളായ എച്ച് ഡി എഫ് സി മ്യൂച്വൽ ഫണ്ട്, എസ് ബി ഐ, ഐ സി ഐ സി ഐ, കൊടക് മ്യൂച്ചൽ ഫണ്ട് എന്നിവയും എൽ ഐ സി-ഐ പി ഒ വരിക്കാരായി വന്ന ആങ്കർ നിക്ഷേപകരാണ്.
ആശങ്ക
എൽ ഐ സി യുടെ ഓഹരി വില ക്രമാതീതമായി ഇടിയുമ്പോൾ നിക്ഷേപകർക്കൊപ്പം സർക്കാരിനും ആശങ്കയുണ്ട്. എന്നാൽ എൽ ഐ സി ഓഹരിയുടെ ഇടിവ് ഒരു താത്കാലിക തിരിച്ചടി മാത്രമാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽ ഐ സിക്ക് ഇനി വളരുവാനും, ഇൻഷുറൻസ് വിപണി പിടിച്ചെടുത്ത് മുന്നേറുവാനും അധികം സാഹചര്യങ്ങളും, സാധ്യതകളും ഇല്ലാത്തതിനാൽ തുടർന്ന് എൽ ഐ സി ഓഹരികളിൽ നിക്ഷേപിക്കേണ്ട എന്ന അഭിപ്രായവും ചില ഓഹരി വിപണി വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. വളർച്ച മുറ്റിയ ഒരു കമ്പനിയാണ് എൽ ഐ സി എന്നതാണ് അവർ ഉന്നയിക്കുന്ന കാരണം.
English Summary : LIC Share Prices are Coming Down Continuously