ADVERTISEMENT

നൂറു വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ള എഫ്എംസിജി (FMCG) മേഖല കമ്പനിയാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്. വാർഷിക വിറ്റുവരവുതന്നെ 9,000 കോടിയിലധികമാണ്. ഒരുകാലത്ത് കൊല്ലത്തെ വ്യവസായ പ്രമുഖനായിരുന്ന രാജൻപിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ഈ കമ്പനി. ഇന്നു ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഹോൾഡ് ചെയ്യുന്നത് വാഡിയ ഗ്രൂപ്പാണ്. ന്യുസ് ലി വാഡിയ (Nusli Wadia) ആണ് കമ്പനിയുടെ ചെയർമാൻ. 

ഇന്ത്യയിലെതന്നെ ഏറ്റവും വിശ്വസ്തമായ ഫുഡ് ബ്രാൻഡാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. ബിസ്കറ്റ്, ബ്രഡ്, കേക്ക്, റസ്ക്, ഡയറി പ്രോഡക്ട്സ് തുടങ്ങിയ ഉൽപന്നങ്ങളുടെ പ്രധാന ഉൽ‌പാദകരാണ്. നിഫ്റ്റി 50 കമ്പനികളിൽ ഉൾപ്പെട്ട കമ്പനിയാണെന്നുള്ളതും ഈ കമ്പനിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. നിഫ്റ്റിയുടെ വെയ്റ്റേജ് നിർണയിക്കുന്നതിലും ബ്രിട്ടാനിയയ്ക്കു പ്രാധാന്യം ഉണ്ട്. 

ആകർഷകഘടകങ്ങൾ

1. അറുപതിലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനി 

2. പതിമൂന്നിലധികം ഉൽപാദന യൂണിറ്റുകളും നാലു ഫ്രാഞ്ചൈസികളും

3. രാജ്യത്തെ 5 മില്യൺ റീട്ടെയിൽ ഔട്‌ലെറ്റ് വഴി ഉൽപന്നങ്ങൾ വിറ്റഴിക്കുന്നു 

4. 50% ഇന്ത്യൻ കുടുംബങ്ങളിലും ബ്രിട്ടാനിയയുടെ ഏതെങ്കിലും ഉൽപന്നം ഉപയോഗിക്കുന്നു

5. പാലുൽപ്പന്നങ്ങൾ തന്നെ ഒരുലക്ഷത്തിലധികം റീട്ടെയിൽ ഔട്‌ലെറ്റുകൾ വഴി വിതരണം നടത്തുന്നു

ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനരംഗത്തെ മികച്ച സാന്നിധ്യമായ കമ്പനി ആകർഷക പ്രവർത്തന റിസൽട്ടുകളാണ് പുറത്തുവിടുന്നത്. അതുപോലെ കമ്പനിയുടെ നിക്ഷേപകർക്ക് എക്കാലത്തെയും ഉയർന്ന ഡിവിഡൻഡുകളും നൽകുന്നു. 2022 മാർച്ചിലെ നാലാം പാദ റിസൽട്ട്‌വരെ നോക്കിയാൽ കമ്പനി 56.5 രൂപ പ്രതിയോഹരി ഡിവിഡൻഡായി നൽകി. ശതമാനക്കണക്കിൽ പറയുകയാണെങ്കിൽ  5,650 % വരും.  തുടർച്ചയായി ലാഭവിഹിതം നൽകുന്ന കമ്പനിയെന്ന പേരും ബ്രിട്ടാനിയയ്ക്കുണ്ട്. 2021 ൽ 6,200 ശതമാനമാണു നൽകിയത്. രൂപാക്കണക്കിൽ പറഞ്ഞാൽ ഓഹരി ഒന്നിന് 62 രൂപ. 

ഇപ്പോഴത്തെ ഓഹരിവില ഇന്ന് 175 രൂപ ഉയർന്ന് 3832രൂപയാണ്. ഒരു വർഷത്തെ ഉയർന്ന വില 4,152 രൂപയും. കുറഞ്ഞ വില 3,050 രൂപയുമാണ്. കമ്പനിയുടെ ഇപിഎസ് 63.31 ഉം ബുക്‌വാല്യു 107 രൂപയുമാണ്. ഓഹരിയുടെ മുഖവില ഒരു രൂപയാണ്. കമ്പനിയുടെ പിഇ 55 ഉം ഇൻഡസ്ട്രിയുടെ പിഇ 62 ഉം ആണ്. 

പ്രവർത്തന മികവ്

മാർച്ചിലെ റിസൽട്ടിൽ അറ്റലാഭം 4.96 % ഉയർന്ന് 377.95 കോടി രൂപയായി. റവന്യു വരുമാനം 13.40 % ഉയർന്ന് 3,550 കോടി രൂപയിലെത്തി. 2010 ൽ പത്തു രൂപ മുഖവിലയുണ്ടായിരുന്ന ഓഹരി വിഭജനത്തിനുശേഷം രണ്ടു രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റി. 2018 ൽ വീണ്ടും ഓഹരിവിഭജനം നടത്തി ഓഹരികളുടെ മുഖവില ഒരു രൂപയാക്കി മാറ്റി. ഓഹരി ഉടമകൾക്ക് ബോണസ് ഓഹരികൾ നൽകുന്നതിലും കമ്പനി ഉദാരമായ സമീപനമാണു സ്വീകരിച്ചു പോന്നത്. 

50.55 % ഓഹരികൾ പ്രമോട്ടർമാർ ഹോൾഡ് ചെയ്യുന്നു. ബാക്കി ഓഹരികൾ വിദേശ, സ്വദേശ, ധനകാര്യ സ്ഥാപനങ്ങളും മ്യൂച്വൽ ഫണ്ടുകളും ഹോൾഡ് ചെയ്യുന്നു. 25 ശതമാനത്തിനടുത്ത് പബ്ലിക്കിന്റെ കൈവശവുമാണ്. 24 കോടി രൂപയുടെ ഓഹരിമൂലധനത്തിൽ 2,534 കോടിരൂപയുടെ റിസർവും മിച്ചവും കമ്പനിക്കുണ്ട്. 

നിഫ്റ്റി 50 ൽ ഉൾപ്പെട്ട കമ്പനിയെന്ന നിലയിലും തിരുത്തലുകളിൽ വലിയ തോതിലുള്ള ഇടിവു നേരിടാത്തതിനാലും നിക്ഷേപത്തിനായി പരിഗണിക്കാവുന്ന മുൻനിര ഓഹരികളിലൊന്നാണിത്. പ്രമുഖ അനലിസ്റ്റുകളെല്ലാം തന്നെ ഒന്നുകിൽ ഹോൾഡ് ചെയ്യുന്നതിനോ നിക്ഷേപം നടത്തുന്നതിനോ ആണ് പറയുന്നത്. ന്യൂനപക്ഷം അനലിസ്റ്റുകളെ ഓഹരി വിൽക്കാൻ നിർദേശിച്ചിട്ടുള്ളൂ!

ലേഖകൻ ഓഹരി വിപണി നിരീക്ഷകനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം. 

Disclaimer : സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary : Know the Sahre Price of Britannia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com