ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ഐപിഒ ഇന്നു മുതല്‍
Mail This Article
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ റീട്ടെയില്‍ ശൃംഖലയായ ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ (ഇഎംഐഎല്‍) പ്രാഥമിക ഓഹരി വില്‍പന(ഐപിഒ) ഒക്ടോബര്‍ 4 മുതൽ തുടങ്ങും. 56-59 രൂപയാണ് ഐപിഒയുടെ പ്രൈസ്ബാന്‍ഡ്. 500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഈ പബ്ലിക് ഇഷ്യു ഒക്ടോബര്‍7ന് അവസാനിക്കും. ഇലക്ടോണിക്‌സ് മാര്‍ട്ട് ഇന്ത്യയുടെ ഓഹരികള്‍ ഒക്ടോബര്‍ 17 ന് സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനന്ദ രതി സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎംഫിനാന്‍ഷ്യല്‍ എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
പത്ത് രൂപ മുഖവിലയുള്ള പുതിയ ഓഹരികളാണ് ഐപിഒയില്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂലധന ചെലവിനും കടം വീട്ടുന്നതിനും പ്രവര്‍ത്തന മൂലധനം ഉയര്‍ത്തുന്നതിനും വേണ്ടിയായിരിക്കും ഫണ്ട് വിനിയോഗിക്കുന്നത്.
254 ഓഹരികള്‍ അടങ്ങിയ ലോട്ടുകളായാണ് അപേക്ഷിക്കേണ്ടത്. ചെറുകിട നിക്ഷേപകന് പരമാവധി 13 ലോട്ടുകള്‍ക്ക് വരെ അപേക്ഷിക്കാം. മൊത്തം ഓഫറിന്റെ 35 ശതമാനം ചെറുകിടക്കാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 50% സ്ഥാപനങ്ങള്‍ക്കും 15% ഹൈ നെറ്റ്‌വര്‍ത്ത് നിക്ഷേപകര്‍ക്ക് (എന്‍ഐഐ) വേണ്ടിയും നീക്കിവച്ചിരിക്കുന്നു.
1980ല്‍ സ്ഥാപിതമായ ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ രാജ്യത്തെ നാലാമത്തെ വലിയ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ & ഇലക്ട്രോണിക്‌സ് റീട്ടെയിലര്‍ ആണ്. 36 നഗരങ്ങളിലായി 112 സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. 2021-2022 സാമ്പത്തിക വര്‍ഷം കമ്പനി നേടിയ മൊത്തം വരുമാനം 4349.32 കോടിരൂപയും അറ്റലാഭം 10389 കോടി രൂപയുമാണ്. ജൂണ്‍പാദത്തില്‍ 40,66 കോടിയുടെ അറ്റലാഭവും 1410.25 കോടി രൂപയുടെ വരുമാനവും കമ്പനി രേഖപ്പെടുത്തിയിരുന്നു.
Enlish Summary: Electronics Mart India IPO opens today.