ADVERTISEMENT

2022 അവസാനിക്കുമ്പോള്‍ ഓഹരി നിക്ഷേപകര്‍ക്കും ഓര്‍ക്കാന്‍ ഒട്ടനവധി കഥകളുണ്ടാകും, നേട്ടത്തിന്റേയും നഷ്ടത്തിന്റേയും. എന്തായാലും നേട്ടങ്ങളുടെ കാര്യത്തില്‍ മിന്നും താരമായി നില്‍ക്കുകയാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായ ഒരു കമ്പനി. 2022 ഫെബ്രുവരി എട്ടിന് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച അദാനി വില്‍മര്‍ വര്‍ഷമവസാനിക്കുമ്പോള്‍ വമ്പന്‍ നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കും അദാനി

230 രൂപയായിരുന്നു അദാനി വില്‍മറിന്റെ ഇഷ്യുപ്രൈസ്. എന്നാല്‍ അദാനി കുടുംബത്തിലെ ഈ എഫ്എംസിജി ബ്രാന്‍ഡ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത് 600 രൂപയ്ക്ക് മുകളിലാണ്. ഈ വര്‍ഷം ഐപിഒ (പ്രഥമ ഓഹരി വില്‍പ്പന) നടത്തിയ കമ്പനികളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് അദാനി വില്‍മറാണ്. ഏകദേശം 175 ശതമാനത്തിലധികമാണ് ഈ ഓഹരി നിക്ഷേപകന് നല്‍കിയ നേട്ടം. ഹരിഓം പൈപ്പ് ഇന്‍ഡസ്ട്രീസ്, വെരാന്‍ഡ ലേണിങ് സൊലൂഷന്‍സ്, വീനസ് പൈപ്പ്‌സ് ആന്‍ഡ് ട്യൂബ്‌സ് തുടങ്ങിയ കമ്പനികളും ഇഷ്യു പ്രൈസിനെ അപേക്ഷിച്ച് നിക്ഷേപകന് 100 ശതമാനത്തിലധികം നേട്ടം നല്‍കി.

തീന്മേശയിലുമെത്തും അദാനി

edible-oil

അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യബിസിനസിനെ നയിക്കുന്നത് അദാനി വില്‍മറാണെന്ന് വേണേല്‍ പറയാം. ഏകദേശം 51,879 കോടി രൂപയുടേതാണ് അദാനിയുടെ ഭക്ഷ്യാധിഷ്ഠിത ബിസിനസ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ കമ്പനിയാണ് അദാനി വില്‍മര്‍. സോയബീന്‍, പാം, സണ്‍ഫ്‌ളവര്‍ തുടങ്ങി നിരവധി തരം എണ്ണകളാണ് ഫോര്‍ച്യൂണ്‍ ബ്രാന്‍ഡില്‍ ഇവര്‍ വിപണിയിലെത്തിക്കുന്നത്. പഞ്ചസാരയും ഗോതമ്പുപൊടിയും ദാലും കടലമാവുമെല്ലാം ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ച് നേട്ടം കൊയ്യാനും ശ്രമം നടത്തുകയാണ് അദാനി വില്‍മര്‍. ഇതിനോടൊപ്പം ഹാഫ് കുക്ക്ഡ് ഫ്രൈഡ് റൈസ് ഉള്‍പ്പടെ നിരവധി റെഡി-റ്റു-കണ്‍സ്യൂം ഉല്‍പ്പന്നങ്ങളും. ഫ്രൈഡ് റൈസ് മിക്‌സിന്റെ കാലാവധി ആറ് മാസമാണെന്നാണ് അടുത്തിടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വ്യക്തി വെളിപ്പെടുത്തിയത്. ഇതിനോടകം തന്നെ പഞ്ചാബി കിച്ച്ഡി മിക്‌സ്, പാവ് ബജി കിച്ച്ഡി മിക്‌സ് തുടങ്ങി നിരവധി റെഡി റ്റു കുക്ക് ഉല്‍പ്പന്നങ്ങള്‍ ഫോര്‍ച്ച്യൂണ്‍ ബ്രാന്‍ഡിന് കീഴില്‍ വിപണിയിലുണ്ട്.

വലിയ ബിസിനസ്, വലിയ അവസരം

ഇന്ത്യയില്‍ വില്‍ക്കുന്ന മൊത്തം ആട്ടയില്‍ 12 ശതമാനം മാത്രമാണ് ബ്രാന്‍ഡഡ്. അതുപോലെ തന്നെയാണ് പഞ്ചസാരയുടെയും പള്‍സസിന്റെയുമെല്ലാം സ്ഥിതി. ഇവയെല്ലാം 90 ശതമാനത്തിലധികവും വില്‍പ്പന നടക്കുന്നത് ലൂസ് ആയാണ്. ഈ വിപണിയിലേക്ക് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് മേധാവിത്തം നേടാനാണ് അദാനി വില്‍മറിന്റെ ശ്രമം. അരി ഉള്‍പ്പടെ ഒരു കൂട്ടം ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് എത്തിത്തുടങ്ങി. രാജ്യത്ത് അരിയുടെ പ്രതിഓഹരി ഉപഭോഗം 55 കിലോഗ്രാമും ഗോതമ്പിന്റേത് 60 കിലോഗ്രാമും പഞ്ചസാരയുടേത് 24 കിലോഗ്രാമുമാണ്. ഈ കണക്കുകളാണ് കുറച്ചുകൂടി ചിട്ടയോടെ പുതിയ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ അദാനി ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നത്.

വലിയ പ്രതീക്ഷകള്‍

അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അദാനി വില്‍മര്‍ 2022 ഫെബ്രുവരിയില്‍ നടത്തിയ ഐപിഒയിലൂടെ സമാഹരിച്ചത് 3,600 കോടി രൂപയാണ്. 5,500 ഓളം വിതരണക്കാരുള്ള കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 45.50 ശതമാനമാണ് വര്‍ധന, അറ്റാദായത്തില്‍ 10.33 ശതമാനവും. ബിസിനസിന്റെ വ്യാപ്തിയും വൈവിധ്യവും കൂടുന്നതോടെ ലാഭത്തിലും അത് നിഴലിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

English Summary : 2022 Roaring IPO in Share Market Is Adani Wilmar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com