ADVERTISEMENT

കുത്തനെ ഉയർന്ന വിലയിൽ നിന്നും താഴേക്ക് പതിച്ച ക്രിപ്റ്റോകറൻസികളുടെ കണ്ണീരിനാണ് സാമ്പത്തിക ലോകം ഈ വർഷം പകുതി മുതൽ സാക്ഷ്യം വഹിച്ചത്. കടുത്ത വില്‍പ്പന സമ്മർദ്ദത്തെ 'ക്രിപ്റ്റോ വിന്റർ' പ്രതിഭാസമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും, വെറും ശൈത്യകാലമല്ല, 'ഐസ് ഏജ്' ആണ് ഉണ്ടായത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

കഠിന ശൈത്യം 

ലോകമാസകലം ക്രിപ്റ്റോ നിക്ഷേപങ്ങളോടുള്ള താല്പര്യം പൊടുന്നനെ കുറഞ്ഞതും, പുതിയ നിക്ഷേപങ്ങൾ ഈ മേഖലയിൽ തുടങ്ങാത്തതും, ക്രിപ്റ്റോ കറൻസി വിലകൾ കുത്തനെ താഴ്ന്നതും, ക്രിപ്റ്റോ  മേഖലയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതും, എക്സ്ചേഞ്ചുകൾ വ്യാപാരം നിർത്തിവെക്കുന്നതും, ക്രിപ്റ്റോ നിക്ഷേപങ്ങൾ പിൻവലിക്കാൻ വ്യക്തികളെ അനുവദിക്കാതിരിക്കുന്നതും, ക്രിപ്റ്റോ ടോക്കണുകളുടെ അപ്രത്യക്ഷമാകലും, എക്സ്ചേഞ്ചുകളുടെ തകർച്ചയും  ക്രിപ്റ്റോ 'ശൈത്യകാലത്തിന്റെ' കാഠിന്യം  കൂട്ടിയ ഘടകങ്ങളായിരുന്നു. അടുത്ത കാലത്തൊന്നും ഈ ശൈത്യകാലം മാറില്ലെന്നാണ് കരുതുന്നത്. 

ക്രിപ്റ്റോ രക്തച്ചൊരിച്ചിൽ

crypto-bitcoin

ശക്തരായ ക്രിപ്റ്റോകറൻസികളായ ബിറ്റ് കോയിന്റെയും എഥേറിയത്തിന്റെയും മൂല്യം 70 ശതമാനത്തിലധികം ഇടിഞ്ഞ സമയങ്ങളുണ്ടായിരുന്നു. ടെറാ യുഎസ്ഡി എന്ന ക്രിപ്റ്റോ കറൻസിയുടെ തകർച്ചയും, അതിന്റെ കൂടെ നിന്നിരുന്ന ലൂണ എന്ന ടോക്കണിന്റെ തകർച്ചയും ഈ വർഷത്തെ ക്രിപ്റ്റോ  തകർച്ചയുടെ സൂചകങ്ങൾ മാത്രമായിരുന്നു. ആഗോളതലത്തിൽ ക്രിപ്റ്റോകറൻസികളിൽ ഉണ്ടായ വൻവീഴ്ചയ്ക്കും രക്തച്ചൊരിച്ചിലിനും ഇതുവരെ അറുതി വന്നിട്ടില്ല.

∙ടെറാ ലുണ

118 ഡോളർ വരെ മൂല്യമുണ്ടായിരുന്ന ടെറാ ലൂണ എന്ന ക്രിപ്റ്റോറൻസി, സെന്റുകളുടെ മൂല്യത്തിലേക്കു മൂക്കുകുത്തി വീണതോടെ ക്രിപ്റ്റോ നിക്ഷേപകർ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കയറിയ  വേഗത്തിൽ തന്നെ ക്രിപ്റ്റോകളുടെ പതനം വന്നത് വീണ്ടും വിൽക്കൽ സമ്മർദ്ദം കൂട്ടുകയാണ്. ടെറാ ലുണയെ ഇന്ത്യൻ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളെല്ലാം ഡീലിസ്‌റ്റ്  ചെയ്തു. നൂറു ശതമാനവും നിക്ഷേപിച്ച തുക മുഴുവൻ ഒഴുകിപോയത്‌ ഹൃദയം തകർന്ന് കണ്ടു നിൽക്കാനേ നിക്ഷേപകർക്കായുള്ളൂ.  ടെറാ ലുണയുടെ നിക്ഷേപക ഫോറങ്ങളിലും വെബ്സൈറ്റുകളിലും ആത്മഹത്യാ പ്രതിരോധ നമ്പറുകൾ വരെ  നൽകിയിരുന്ന സമയങ്ങളുണ്ടായിരുന്നു. സർക്കാരുകൾ ക്രിപ്റ്റോകറൻസികൾക്കെതിരെ പല പ്രാവശ്യം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇവയുടെ പതനം ഇത്ര വേഗമുണ്ടാകുമെന്നു നിക്ഷേപകരും കരുതിയില്ല.  ടെറാ ലൂണ ഉയർത്തെഴുന്നേറ്റു വരും എന്ന് വിശ്വസിക്കുന്നവരുമുണ്ട്

BC1

∙ഷിബ ഇനു

ഷിബ ഇനുവായിരുന്നു 2021 ലെ ഏറ്റവും ജനകീയമായ മറ്റൊരു ക്രിപ്റ്റോ കറൻസി. ഇതിന്റെ റാങ്കിങ് കുതിച്ചുയർന്ന്  ലോകത്തെ പതിമൂന്നാമത്തെ വലിയ ക്രിപ്റ്റോ കറൻസി എന്ന നിലവാരത്തിലേക്കെത്തിയിരുന്നു.അവിശ്വസനീയമായ രീതിയിൽ ഇതിന്റെ വിലകൾ തകർന്നടിഞ്ഞതിനും 2022 സാക്ഷ്യം വഹിച്ചു.   

തട്ടിപ്പുകൾ പലവിധം  

ബാങ്ക് പോലെ ക്രിപ്റ്റോകൾക്ക് പലിശ വാഗ്‌ദാനം ചെയ്തിരുന്ന സെൽഷ്യസ് നെറ്റ്‌വർക്കിന്റെ തകർച്ചയ്ക്കും 2022 സാക്ഷ്യം വഹിച്ചു. തകർന്ന ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ ഏറ്റെടുക്കാനും മറ്റ് മുൻനിര എക്സ്ചഞ്ചുകൾ ശ്രമം തുടരുന്നുണ്ട്. 

ക്രിപ്റ്റോ കറൻസി മൈനിങ് സൗകര്യങ്ങൾ ചെയ്തുതരാമെന്ന പേരിലുള്ള തട്ടിപ്പുകൾ കേരളത്തിൽ 2022 ൽ കൂടിയിരുന്നു. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പോലും ലക്ഷക്കണക്കിന് രൂപയുടെ ആദായമാണ് ഇവർ വാഗ്‌ദാനം ചെയ്യുന്നത്. പലരും തങ്ങളുടെ സമ്പാദ്യം മുഴുവൻ വിറ്റും ഇതിൽ നിക്ഷേപിച്ച് കബളിപ്പിക്കലിന് നിന്നുകൊടുത്തു.

2021ലും, 2022ലും പല മലയാളികളും യു ട്യൂബ് പോലുള്ളവയിലെ 'വിദഗ്ധരുടെ' നിർദേശങ്ങൾ കണ്ട് ക്രിപ്റ്റോ ഇടപാടുകൾക്ക് തുനിഞ്ഞിറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ പല ക്രിപ്റ്റോ എക്സ്ചേഞ്ചുകളും  പൊടിയും തട്ടി ഇന്ത്യ വിട്ടതിനാൽ ഇതിൽ നിക്ഷേപിച്ച് കൈപൊള്ളിയവർ പണം പോയത് പുറത്തു പറയാതെ മാനക്കേടും, ധനനഷ്ടവും സഹിച്ച് ഇരിപ്പാണ്. ഒരുപാടു മലയാളികൾക്ക് നിക്ഷേപമുണ്ടായിരുന്ന 'വോൾഡ്' എക്സ്ചേഞ്ച് തകർന്നതിനും 2022 സാക്ഷിയായി.വോൾഡിൽ നിക്ഷേപിച്ച പലരും 'യൂ ട്യൂബ് ഇൻഫ്ലുൻസർ' മാരിൽ വിശ്വസിച്ചാണ് നിക്ഷേപം നടത്തിയതെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. 

മുന്നറിയിപ്പിന് പുല്ലുവില 

BC5-2-

എന്ത് നിക്ഷേപം നടത്തുമ്പോഴും സോഷ്യൽ മീഡിയയിൽ നിന്നോ, മറ്റുള്ളവരിൽനിന്നോ ഉള്ള ഉപദേശങ്ങള്‍ കണ്ണടച്ച് വിശ്വസിക്കാതെ സമയമെടുത്ത് കാര്യങ്ങൾ മനസ്സിലാക്കി വിവേകത്തോടെ നിക്ഷേപിക്കാൻ ശ്രമിക്കണമെന്നുള്ള റെഗുലേറ്ററി ഏജൻസികളുടെ  ആവർത്തിച്ചുള്ള പരസ്യങ്ങൾക്ക് നിക്ഷേപകർ  ഒട്ടും വിലകല്പിക്കാറില്ല എന്ന് ഇതോടെ വീണ്ടും വ്യക്തമായി. ഏറ്റവും ഒടുവിലായി തകർന്ന എഫ് ടി എക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിലൂടെ കുറഞ്ഞത് 5 ലക്ഷം ഇന്ത്യക്കാർക്കെങ്കിലും നേരിട്ട് കടുത്ത സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. 

ക്രിപ്റ്റോകറൻസികൾ തട്ടിപ്പാണെന്ന റിസർവ് ബാങ്കിന്റെ പല പ്രാവശ്യമുള്ള മുന്നറിയിപ്പിന് ശേഷവും വീണ്ടും അവയിൽ നിക്ഷേപിച്ച് പണം പോയവർ മറ്റ് ആസ്തികളിൽ നിക്ഷേപിക്കുന്നതാണ് നല്ലതെന്ന സന്ദേശം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. എന്നാൽ ഇലോൺ മസ്കിനെ പോലുള്ളവർ ബിറ്റ് കോയിൻ വീണ്ടും അതിന്റെ  പ്രതാപത്തിലേക്ക് നാളുകൾക്കു ശേഷം തിരിച്ചുവരുമെന്ന ചിന്തയും പങ്കുവെക്കുന്നുണ്ട്. 

BC

2022 ക്രിപ്റ്റോകറൻസികൾക്ക് നല്ല വർഷമായിരുന്നില്ല. ഏറ്റവും കരുത്തനായ ബിറ്റ് കോയിനിന്‌ 60 ശതമാനം ഇടിവ് തട്ടിയതും, മറ്റ് പല ക്രിപ്റ്റോ കറൻസികളുടെ മൂല്യം 60 മുതൽ 100 ശതമാനം വരെ ഇടിഞ്ഞതിനും 2022 സാക്ഷിയായി. ആയിരത്തിലധികം ക്രിപ്റ്റോ ടോക്കണുകളും, അമ്പത്തൊന്നിലധികം ക്രിപ്റ്റോ എക്സ്ചേഞ്ചുകളുമാണ് 2022ൽ അപ്രത്യക്ഷമായത്. ക്രിപ്റ്റോകളിലൂടെയായിരിക്കും അടുത്ത മാന്ദ്യം ഉണ്ടാകുകയെന്ന മുന്നറിപ്പ് ഇപ്പോൾ വീണ്ടും റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. പൂർണമായും ക്രിപ്റ്റോ കറൻസികൾ അപ്രത്യക്ഷമായേക്കാം എന്ന പരോക്ഷ സന്ദേശം പല കേന്ദ്ര ബാങ്കുകളും നൽകിയിട്ടുണ്ടെങ്കിലും, പലരും തുടർന്നും ഇവയിൽ നിക്ഷേപിക്കുന്നുണ്ട്. 

വീണ്ടും വസന്തം?

ക്രിപ്റ്റോ കറൻസികൾ പലപ്പോഴും വളർച്ച  രേഖപ്പെടുത്തുമ്പോഴും തളർച്ചയിലുമൊക്കെ വളർച്ച സ്ഥിരത നിലനിർത്തുമോയെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. എന്നാൽ ക്രിപ്റ്റോ ശൈത്യം അടുത്ത വർഷം തുടർന്നാലും,  ചെറുപ്പക്കാരായ കോടീശ്വരന്മാർ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം പുനരാരംഭിക്കുമെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്. നിക്ഷേപിക്കാതെ മാറി ഇരുന്നാൽ പിന്നീട് ക്രിപ്റ്റോ വസന്തത്തിൽ പങ്കെടുക്കാൻ പറ്റാതാകുമോ എന്നാണ് ഇവരുടെ പേടി. ചരിത്രത്തിൽ താഴ്ചകളും ഉയർച്ചകളും എപ്പോഴും ഉണ്ടാകുന്നത് സാധാരണമാണ് എന്നും ഇവർ കണക്കു കൂട്ടുന്നു. അതുകൊണ്ടുതന്നെ ശൈത്യത്തിന് ശേഷം, ഒരു വസന്തമുണ്ടാകുമെന്നും ഇക്കൂട്ടർ സ്വപ്നം കാണുന്നു. 

English Summary: Cryptocurrency in Deep Trouble in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com