ഒരു വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് 200 ശതമാനം ആദായം ഉറപ്പ് എന്ന വാഗ്ദാനത്തിൽ വീണ്ടും ക്രിപ്റ്റോ തട്ടിപ്പ്. 500 കോടിയിൽ കൂടുതലാണ് ഡൽഹിയിലെ ഈ ക്രിപ്റ്റോ തട്ടിപ്പിൽ നിക്ഷേപകർക്ക് നഷ്ടപ്പെട്ടത്.
പ്രതികൾ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നുവെന്നും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെക്കുറിച്ച് വിശദീകരിക്കുകയും ഭാവിയിൽ തങ്ങളുടെ വരാനിരിക്കുന്ന ക്രിപ്‌റ്റോകറൻസിയുടെ മൂല്യം കുതിച്ചുയരുമെന്ന് അവകാശപ്പെടുകയും ചെയ്തതായി നിക്ഷേപകർ പറഞ്ഞു.
നിക്ഷേപത്തിന് 200 ശതമാനം വാർഷിക റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനു പുറമേ, പ്രതികൾ 5-20 ശതമാനം പ്രതിമാസ റിട്ടേണും ഉറപ്പുനൽകിയിരുന്നു, ഇത് നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകളിൽ മാസം 5, 15 അല്ലെങ്കിൽ 25 തീയതികളിൽ ക്രെഡിറ്റ് ചെയ്യപ്പെടും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ ശ്രമിക്കുന്ന സമയത്തെല്ലാം നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല എന്ന സന്ദേശം തുടരെ ലഭിച്ചപ്പോഴാണ് സംശയം തോന്നി നിക്ഷേപകർ പോലീസിനെ സമീപിച്ചത്. പ്രതികളിൽ പലരും രാജ്യം വിട്ടു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിസർവ് ബാങ്കിന്റെ ആവർത്തിച്ചുള്ള പല മുന്നറിയിപ്പുകൾക്ക് ശേഷവും ഓരോ മാസവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ക്രിപ്റ്റോ തട്ടിപ്പുകൾ കൂടുന്നതല്ലാതെ കുറയുന്നില്ല.
English Summary: Crypto Fraud Again in India