ADVERTISEMENT

ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികളുടെ വീഴ്ച ചർച്ചയാവുന്ന സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാം. അദാനി എന്‍റർപ്രൈസസിന്‍റെ 20,000 കോടി രൂപയുടെ ഫോളോ ഓണ്‍ പബ്ളിക് ഓഫർ നടക്കാനിരിക്കുന്നതിന്‍റെ തൊട്ടു മുന്‍പ് ഇത് കൊണ്ടുവന്നത് തന്നെ അത്ര സദുദ്ദേശപരമല്ല കാര്യങ്ങള്‍ എന്നു തോന്നിപ്പിക്കുന്നു. 

ആരാണ് ഹിന്‍ഡന്‍ബർഗ്?

വിപണിയും ഓഹരികളും ഇടിയുമെന്ന് പ്രതീക്ഷിച്ച് ഓഹരികള്‍ കൈവശമില്ലാതെ വിറ്റതിനു ശേഷം വില കുറയുമ്പോള്‍ തിരിച്ചു വാങ്ങി ലാഭമുണ്ടാക്കുന്ന ഷോർട്ട് സെല്ലർ വിഭാഗത്തിലെ അറിയപ്പെടുന്ന അമേരിക്കന്‍ കമ്പനിയാണ് ഹിന്‍ഡന്‍ബർഗ്. 2017ല്‍ മാത്രം തുടങ്ങിയ ഈ കമ്പനിയുടെ വിശ്വാസ്യതയും ഇവർക്ക് ഇന്ത്യന്‍ കമ്പനികളെ ആഴത്തില്‍ പഠനം നടത്താനുള്ള ശക്തിയുണ്ടോയെന്ന കാര്യവും വ്യക്തമല്ല. വീക്കിപീഡിയ പ്രകാരം വെറും അഞ്ച് ജീവനക്കാർ മാത്രമാണ് 2021ല്‍ ഈ കമ്പനിയിലുള്ളത്. 

ഹിന്‍ഡന്‍ബർഗ് ആദ്യം തന്നെ ചെയ്തത് അദാനിയുടെ വിദേശ എക്സ്ചേഞ്ചുകളില്‍ വ്യാപാരം നടക്കുന്ന ബോണ്ടുകളില്‍ ഷോർട്ട് സെല്‍ ചെയ്തു. പിന്നാലെ ഈ റിപ്പോർട്ട് പുറത്തിറക്കി. റിപ്പോർട്ടിന്‍റെ അവസാനം ഡിസ്ക്ളോഷർ ആയി തങ്ങള്‍ വിറ്റിട്ട കാര്യവും പറഞ്ഞു. റിപ്പോർട്ട് പുറത്തു വന്നതോടെ, ഇന്ത്യയില്‍ അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇടിവുണ്ടായി. തുടർന്ന് ഇനി ഇവർ പ്രസ്തുത ഷോർട്ട് പൊസിഷന്‍ താഴ്ന്ന വിലക്ക് വാങ്ങി കവർ ചെയ്യും. അപ്പോള്‍ അവർക്ക് ഭീമമായ ലാഭമുണ്ടാവും. ചുരുക്കത്തില്‍, വളരെ എളുപ്പത്തില്‍ ഹിന്‍ഡന്‍ബർഗ് വന്‍ലാഭം കൊയ്തുവെന്ന് അനുമാനിക്കാം. 

ഹിന്‍ഡന്‍ബർഗിന്‍റെ റിപ്പോർട്ട് വരെ കാര്യങ്ങള്‍ക്ക് കുഴപ്പമില്ല. പക്ഷേ, അവർ ബോണ്ട് വിറ്റിട്ടതിനു ശേഷം മാത്രം റിപ്പോർട്ട് ഇറക്കിയത് അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങിവച്ച സാധാരണക്കാരായ ഇന്ത്യന്‍ നിക്ഷേപകന്‍റെ ചെലവിലാണ് എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ. 

ഇന്ത്യയിലാണെങ്കില്‍ ഇത്തരമൊരു പരിപാടി സെബി അനുവദിക്കുമായിരുന്നോയെന്ന് സംശയമുണ്ട്. ഇങ്ങനെ ആരെങ്കിലും ചെയ്യുമെങ്കില്‍ (പണി ചെയ്തു വച്ചിട്ട് റിപ്പോർട്ട് ഇറക്കുന്നത്) അവരെ വിപണിയില്‍ നിന്നു തന്നെ നിരോധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

എ.സി.സി, അംബുജ, എന്‍.ഡി.ടിവി

എ.സി.സി, അംബുജാ എന്നിങ്ങനെ രണ്ടു സിമന്‍റ് കമ്പനികളും മാധ്യമമേഖലയില്‍ നിന്ന് എന്‍.ഡി.ടിവിയും ഈയിടെ മാത്രമാണ് അദാനി വാങ്ങിയത്. മാർക്കറ്റില്‍ ഈ ഓഹരികള്‍ കൂടി ശിക്ഷക്ക് വിധേയമായി. ഈ കമ്പനികള്‍ ഹിന്‍ഡന്‍ബർഗ് പഠനം നടത്തിയെന്ന് പറയുന്ന കാലയളവില്‍ അദാനിയുടെ മാനേജ്മെന്‍റിന്‍റെ കീഴിലായിരുന്നില്ലെന്ന് ഓർക്കണം. ഹിന്‍ഡന്‍ബർഗിന്‍റെ റിപ്പോർട്ട് മൂലം ഈ കമ്പനികളില്‍ നിക്ഷേപിച്ച് വർഷങ്ങളായി ഓഹരി ഹോള്‍ഡ് ചെയ്യുന്നവർക്ക് കൂടി ഇതിന്‍റെ തിക്തഫലം അനുഭവിക്കേണ്ടി വന്നു

അദാനിയുടെ കടം. 

അദാനിയുടെ കടം വളരെ വലുതാണ്. അതു സംബന്ധിച്ച കാര്യങ്ങള്‍ ഹിന്‍ഡന്‍ബർഗ് എഴുതിയ കാര്യങ്ങള്‍ ശരിയാവാം, തെറ്റാവാം. പക്ഷേ, വലിയ പണം കടമെടുത്തിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇനി, മറ്റ് പ്രമുഖ ഇന്ത്യന്‍ ഗ്രൂപ്പുകളുടെ കടം നോക്കാം. (ജൂണ്‍ 2022 ലെ കണക്ക് പ്രകാരം)

Table-New-one

എല്ലാ കമ്പനികള്‍ക്കും അത്യാവശ്യം നല്ല കടമുണ്ടെന്ന് കാണാം. അത് ബിസിനസിന്‍റെ ഭാഗമാണ് താനും. അതും ക്യാപിറ്റല്‍ ഇന്‍റന്‍സീവ് ആയ മേഖലയില്‍ വളരെ സ്വാഭാവികമാണ്. അദാനിയുടെ കാര്യത്തില്‍ പല കമ്പനികളും മുതല്‍മുടക്കിന്‍റെ ഘട്ടത്തിലാണെന്നും ഓർക്കണം. റിട്ടേണ്‍ വരാനിരിക്കുന്നതേയുള്ളൂ. എന്നിട്ടും, ഒരു ബാങ്കിലും തിരിച്ചടവ് മുടങ്ങിയിട്ടുമില്ല. 

ഉയർന്ന കടം പെട്ടെന്ന് തീർക്കണമെന്നുണ്ടെങ്കില്‍ വളരെ ഉയർന്ന പ്രമോട്ടർ വിഹിതമുള്ള ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ വിറ്റ് ആ പണം പുനർനിക്ഷേപിച്ചാലും മതിയല്ലോ. 

അദാനി ഗ്രൂപ്പ് ഓഹരികളുടെ വില

അദാനിയുടെ ഭൂരിഭാഗം കമ്പനികളുടെയും ഓഹരികളുടെ 75 ശതമാനം വരെ അഡാനിയുടെ കൈവശം തന്നെയാണ്. വളരെ ചെറിയ ശതമാനം ഓഹരികളെ ഫ്ളോട്ടിങ്  സ്റ്റോക്കുള്ളൂവെന്ന് കാണാം. 

അടിസ്ഥാനഘടകങ്ങള്‍, വില കൂടാനുള്ള സാഹചര്യങ്ങള്‍, ഭാവി സാധ്യതകള്‍ ഇവയെ അടിസ്ഥാനമാക്കിയാണ് നിക്ഷേപകർ ഓഹരി വാങ്ങുന്നത്. അദാനിയുടെ കാര്യത്തില്‍ ഈ ഘടകങ്ങള്‍ നോക്കി വില ഉയരുമെന്ന പ്രതീക്ഷയില്‍ അവർ വാങ്ങിക്കൂട്ടും, വില കൂടുകയും ചെയ്യും. കാരണം, പബ്ളിക് ഹോള്‍ഡ് ചെയ്യുന്ന സ്റ്റോക്കിന്‍റെ എണ്ണം അത്രമാത്രം കുറവാണെന്നതു തന്നെ. അദാനി വില്‍മറില്‍ വെറും പത്തു ശതമാനം ഓഹരിയെ പൊതുജനത്തിന്‍റെ കൈവശമുള്ളൂ. ചുരുക്കത്തില്‍ കൃത്രിമമായി എന്തെങ്കിലും ചെയ്തതുകൊണ്ട് മാത്രമാണ് അദാനിയുടെ വില കൂടുന്നതെന്ന് പറയാന്‍ പറ്റില്ല. പിന്നെ, ഉയർന്ന കടം, രാഷ്ട്രീയ ബന്ധങ്ങള്‍ ഇവയൊക്കെ റിസ്കാണെന്ന് ഹിന്‍ഡന്‍ബർഗ് പറയാതെ തന്നെ നിക്ഷേപകർക്ക് അറിയാം.

English Summary : Adani Shares and Hindenburg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com