ADVERTISEMENT

ഫെഡ് ചെയർമാന്റെ പിന്തുണയിൽ ഇന്നലെ അമേരിക്കൻ വിപണി വലിയ തിരിച്ചു വരവ് നടത്തിയെങ്കിലും മോശം റിസൾട്ടുകൾ അമേരിക്കൻ ഫ്യൂച്ചറുകൾക്ക് നഷ്ടതുടക്കം നൽകി. യൂറോപ്യൻ ഫ്യൂച്ചറുകളും ചൈനീസ് കൊറിയൻ വിപണികളും നേട്ടത്തിൽ തുടരുന്നു. എസ്ജിഎക്സ് നിഫ്റ്റി 17800 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. 

2023ൽ പണപ്പെരുപ്പം കൂടുതൽ നിയന്ത്രിതമാകുമെന്ന് പവൽ  

കഴിഞ്ഞ ആഴ്ച വന്ന വളരെ മികച്ച നോൺ ഫാം പേ റോൾ ഡേറ്റയുടെ പശ്ചാത്തലത്തിൽ ഇന്നലെ ഫെഡ് ചെയർമാൻ പുതിയ കാര്യങ്ങളൊന്നും പറയാതെ പോയത് അമേരിക്കൻ വിപണിക്ക് തിരിച്ചു വരവ് നൽകി. പണപ്പെരുപ്പ നിരക്ക് 2%ലേക്ക് എത്തിക്കുകയെന്ന ഫെഡ് റിസർവിന്റെ ലക്‌ഷ്യം കൂടുതൽ കാലം നീണ്ടേക്കാമെന്നതിനാൽ ഉയർന്ന പലിശ നിരക്കുകളും ദീർഘ കാലം തുടർന്നേക്കാമെന്ന് മാത്രം ജെറോം പവൽ ഇന്നലെയും ആവർത്തിച്ചു. ഗൂഗിൾ, മൈക്രോ സോഫ്റ്റ്, എൻവീഡിയ എന്നീ ഓഹരികളുടെ നേതൃത്വത്തിലെ ടെക്ക് മുന്നേറ്റം നാസ്ഡാകിന് 1.90%വും എസ്&പിക്ക് 1.29%വും മുന്നേറ്റം നൽകി. 3.66%ൽ തുടരുന്ന അമേരിക്കൻ ബോണ്ട് യീൽഡ് തിരിച്ചിറക്കത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അടുത്ത ആഴ്ചയിലെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും, വെള്ളിയാഴ്ച വരാനിരിക്കുന്ന ചൈനീസ്, ജർമൻ പണപ്പെരുപ്പ ആകണക്കുകളും വിപണിക്ക് പ്രധാനമാണ്. 

ഇന്നലെ വിപണി സമയത്തിന് ശേഷം വന്ന മോശം റിസൾട്ടുകൾ അമേരിക്കൻ ഫ്യൂച്ചറിന് തിരുത്തൽ നൽകി. യൂബർ, വാൾട് ഡിസ്‌നി മുതലായ കമ്പനികളുടെ റിസൾട്ടുകളും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

ആർബിഐ നിരക്കുകൾ ഇന്ന് 

ഇന്ന് പത്ത് മണിക്ക് ആർബിഐ ഗവർണർ പുതിയ റിപ്പോ നിരക്കും, കേന്ദ്ര ബാങ്ക് നയങ്ങളും പ്രഖ്യാപിക്കാനിരിക്കുന്നത്  പ്രധാനമാണ്. റിപ്പോ നിരക്ക് വർദ്ധന 0.25%ൽ ഒതുങ്ങിയാൽ ബാങ്കിങ്, ഫിനാൻസ്, ഹൗസിങ് സെക്ടറുകൾ തിരിച്ചു കയറ്റം പ്രതീക്ഷിക്കുന്നു. ഡോളറിനെതിരെ രൂപ വീഴാതിരിക്കാനും നിരക്ക് വർദ്ധന മുഖ്യമാണ്. 

നിഫ്റ്റി 

ഇന്നലെയും നേരിയ നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണെങ്കിലും തിരിച്ചു കയറി നഷ്ടം കുറച്ചു. വിദേശ ഫണ്ടുകളുടെ 2559 കോടി രൂപയുടെ അധിക വില്പനയും ഇന്നലെ ഇന്ത്യൻ വിപണിക്ക് നിർണായകമായി. ബാങ്കിങ് സെക്ടർ 0.3% മുന്നേറിയപ്പോൾ ഐടി സെക്ടർ ഇന്നലെ 0.3% വീഴ്ച നേരിട്ടു. അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ സ്വാധീനത്തിൽ ഇന്ത്യൻ ഐടി സെക്ടറും ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു. റിയൽറ്റി സെക്ടറും ഇന്നലെ മുന്നേറ്റം കുറിച്ചു.   

ഇന്നലെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ 17721 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 17660 പോയിന്റിലും 17560 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17777  പോയിന്റ് പിന്നിട്ടാൽ 17830 പോയിന്റിലും, 17900 പോയിന്റിലും നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

അവസാന മണിക്കൂറുകളിലെ മുന്നേറ്റത്തിൽ ബാങ്ക് നിഫ്റ്റി ഇന്നലെ 116 പോയിന്റുകൾ മുന്നേറി 41491 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. ഇന്ന് ആർബിഐയുടെ നയപ്രഖ്യാപനം നടക്കാനിരിക്കെ ബാങ്ക് നിഫ്റ്റിയും ഇന്ന് വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു. ഇന്നും ബാങ്ക് നിഫ്റ്റി 41000 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 41700 പോയിന്റ് പിന്നിട്ടാൽ 41950 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ റെസിസ്റ്റൻസ്. 

റിസൾട്ടുകൾ 

അദാനി പവർ, അദാനി വിൽമർ, ശ്രീ സിമന്റ്, കമ്മിൻസ് ഇന്ത്യ, ഹണിവെൽ ഓട്ടോമേഷൻ, എസ്കോര്ട്സ്, ഗ്രാഫൈറ്റ്, എച്ച്ജി ഇൻഫ്രാ, ഇർക്കോൺ, ഗതി, മൈൻഡാ കോർപ്, ഐടിഡി സിമന്റാഷൻ, ഒബ്‌റോയ് റിയൽറ്റി, നാരായണ ഹൃദയാലയ, പിരമൽ എന്റെപ്രൈസസ്, സിംഫണി, സ്പെഷ്യൽറ്റി റെസ്റ്റോറന്റ്സ് മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

തുർക്കിയിലെ  ഭൂമികുലുക്കം ക്രൂഡ് ഓയിൽ വിതരണത്തിന് തടസ്സമായേക്കാമെന്ന ഭയത്തിൽ ക്രൂഡ് ഓയിൽ മുന്നേറ്റം നേടിയെങ്കിലും അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ മുന്നേറ്റം ക്രൂഡ് ഓയിലിന് തത്കാലം തടസ്സം സൃഷിച്ചേക്കാം. ഫെഡ് ചെയർമാൻ സ്വരം കടുപ്പിക്കാതിരുന്നതും ക്രൂഡ് ഓയിലിന് അനുകൂലമായി. ബ്രെന്റ് സരോദ് വില വീണ്ടും 84 ഡോളറിലേക്കെത്തി. 

സ്വർണം 

ഫെഡ് ചെയർമാന്റെ ശക്തമായ താക്കീത് പ്രതീക്ഷിച്ച് മുന്നേറിയ ബോണ്ട് യീൽഡ് നിയന്ത്രിതമായേക്കാവുന്നത് സ്വർണത്തിനും ഇന്ന് പ്രതീക്ഷയാണ്. എങ്കിലും അമേരിക്കൻ പണപ്പെരുപ്പം വരാനിരിക്കുന്നത് സ്വർണത്തിനും സമ്മർദ്ദം നൽകിയേക്കാം. 1888 ഡോളറിലാണ് സ്വർണം വ്യാപാരം തുടരുന്നത്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com